Skip to main content

തീവണ്ടി ചലനങ്ങളിൽ ഒരു ഉടൽ നിശ്ചലതയിൽ അതിന്റെ സ്റ്റേഷനും

അപകർഷതാ ബോധത്തിലേയ്ക്കുള്ള
അവസാന തീവണ്ടിയും
പുറപ്പെട്ടു കഴിഞ്ഞാൽ
വിജനമാകുന്ന ഒരിടമാകുന്നു
ഉടൽ

വഴുക്കുന്ന സമയത്ത്
ഉടൽ
തീവണ്ടിയിലേയ്ക്കും
റെയിൽവേ സ്റ്റേഷനിലേയ്ക്കും
ഒരേസമയം വഴുതിയിറങ്ങുന്ന
മഴ

മഞ്ഞുകാലത്ത്
റെയിൽവേസ്റ്റേഷനുകൾ
ചില കാത്തുനിൽപ്പുകളുടെ
കൂട്ടിവെച്ച ഐസുകട്ടകൾ 
അതിൽ
വന്നുനിൽക്കും തീവണ്ടികൾ 
നിരത്തിവെയ്ക്കും
മീനുകൾ

ഓരോ മീനുകൾക്കും യാത്രക്കാരുടെ
വരണ്ട മുഖം
നനഞ്ഞ കണ്ണുകൾ

ഓരോ തീവണ്ടിയും
പുറപ്പെട്ടു പോയിക്കഴിഞ്ഞാൽ
സ്റ്റേഷനെന്ന ഭാരം
നെടുനീളത്തിൽ കോൺക്രീറ്റ് കട്ടകളിൽ
പാളങ്ങൾക്ക് സമാന്തരമായി
ഇറക്കിവെച്ച്
യാന്ത്രികമായി കാണിക്കാവുന്ന
നിറത്തിന്റെ സിഗ്നലിലേയ്ക്ക്
വിരസത അഴിച്ചുവെച്ച്
റെയിൽവേ സ്റ്റേഷൻ
പതിയേ ഒരുടലാവുന്നു

പോർട്ടർമാർ നിറമില്ലാത്ത
തൂവലുകളിൽ പക്ഷികളും

സ്റ്റേഷൻ
ഓരോ മരണത്തിലും പങ്കെടുക്കുവാൻ
പുറപ്പെട്ട ഒരാളായി
വിജനതയിൽ
തീവണ്ടികാത്തുനിൽക്കുന്നു
ചിലപ്പോൾ
ഒറ്റപ്പെട്ട ഒരാളായി

മറ്റു ചിലപ്പോൾ കാത്തുനിൽപ്പുകളിൽ
പണിഞ്ഞുവെച്ച
ഒരു കൂട്ടം
ആൾക്കാരുടെ നിശ്ചലതയായി

പിന്നെ എപ്പോഴോ
ആരും തിരിച്ചറിയാത്ത വിധം
ഓരോരുത്തരായി
ഒറ്റയ്ക്കും കൂട്ടംകൂടിയും
പലപ്പോഴായി
എങ്ങോട്ടെന്നില്ലാതെ
പുറപ്പെട്ടുപോകുന്നു.

എല്ലാ റെയിൽവേസ്റ്റേഷനും
ഏതെങ്കിലും ഒരു മരണത്തിൽ
നിരന്തരം പങ്കെടുക്കുന്ന
ഒരാൾക്കൂട്ടം

ട്രൈയിൻ പുറപ്പെട്ടു പോയ
പാളത്തിന്റെ ആഴത്തിലേയ്ക്ക്
ഇനിയും മണ്ണിട്ട് മൂടാത്ത ശവക്കുഴിയിലേയ്ക്ക് എന്ന വണ്ണം
അവ നിശ്ശബ്ദമായി
നോക്കിനിൽക്കുന്നു.

എപ്പോഴും പുറപ്പെട്ടുപോകുന്ന ഒരു തീവണ്ടിയുടെ മറയുന്ന ഭാഗം
മറയാതെ അറ്റത്ത് സൂക്ഷിയ്ക്കുന്ന
പൂർത്തിയാകാത്ത യാത്രകളുടെ
മോർച്ചറിയാവുന്നു
റെയിൽവേസ്റ്റേഷൻ

ചിലരെങ്കിലും മരണശേഷം 
ഉടൽ
നവീകരിയ്ക്കപ്പെടുന്നതിന് മുമ്പുള്ള
പഴയ റെയിൽവേസ്റ്റേഷനുകളാക്കാൻ
ഓരോ തീവണ്ടിയ്ക്കും
ചലിയ്ക്കുന്ന പഴകിയ ശബ്ദത്തിൽ
കൈയ്യൊപ്പിട്ടു കൊടുത്ത 
ഒറ്റപ്പെട്ട യാത്രക്കാർ.

ഉടൽ
പൊടുന്നതെ ആകസ്മികതകളുടെ
നാലായിരം തീവണ്ടികൾ
പുറപ്പെട്ടു പോകുന്ന ഇടം.

Comments

  1. എപ്പോഴും പുറപ്പെട്ടുപോകുന്ന ഒരു തീവണ്ടിയുടെ മറയുന്ന ഭാഗം
    മറയാതെ അറ്റത്ത് സൂക്ഷിയ്ക്കുന്ന
    പൂർത്തിയാകാത്ത യാത്രകളുടെ
    മോർച്ചറിയാവുന്നു
    റെയിൽവേസ്റ്റേഷൻചിന്തനീയം ....
    ചിന്തനീയം!
    ആശംസകൾ..

    ReplyDelete
  2. ജീവനുള്ള ഉടലുകളുടെ പൂർത്തിയാകാത്ത
    യാത്രകളുടെ മോർച്ചറിയാവുന്നു റെയിൽവേസ്റ്റേഷനുകൾ 

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കഴുത്തിലെ കിണർവെള്ളത്താലി - കവിതാ ടാക്കീസിൽ

കവിതാ ടോക്കീസിൽ കഴുത്തിലെ കിണർവെള്ളത്താലി, ഒഴുകിയിറങ്ങുമിടം എൻ്റെ കൊളുത്തുള്ള ദാഹം അതും ഉടൽകൊളുത്തുള്ള  കൊഴുത്തദാഹം എല്ലാ മഴയുടലുകളും ഭേദിക്കുന്നു മേൽമറയില്ലാത്ത കിണർ കഴിഞ്ഞ്  അതിൻ്റെ ആഴങ്ങൾ കഴിഞ്ഞ് നാലുമണി കപ്പിയും  അതിന് മുമ്പുള്ള കപ്പിയില്ലാത്ത കാലവും കഴിഞ്ഞ് എണ്ണയില്ലാത്ത വരൾച്ചയും വരൾച്ചയുടെ കറക്കവും അതിൻ്റെ കറകറ ശബ്ദവും കഴിഞ്ഞ് പഴയകാല പാള  കിണറ്റിൽ വീഴുന്നതിൻ്റെ  ഭാരമില്ലായ്മയും കഴിഞ്ഞ് കിണർ വെള്ളത്തിലെ തണുപ്പും സന്ധ്യകലർന്ന ഇരുട്ടും പുലർകാലവും  പാളയിലേക്ക് കയറും അനുഭവവും കഴിഞ്ഞ് കോട്ടിയ പാളയുടെ ഭാരമില്ലായ്മ വെള്ളത്തിലേക്കും വെള്ളത്തിൻ്റെ തെളിഞ്ഞ ഉപരിതലം ചരിഞ്ഞ് പാളയിലേക്കും കയറിയതിന് ശേഷം പന്നലിൻ്റെ ഇലകളും  പായലിൻ്റെ വഴുക്കലും  ഇടിഞ്ഞ തൊടികളും ഇനിയും ഇടിയാത്ത തൊടികളും കഴിഞ്ഞ് ആശാൻ കവിതയിലെ ദാഹവും മലയാള കവിതയിലെ ദേഹിയും കഴിഞ്ഞ് ബുദ്ധഭിക്ഷുവായി ജലം മുകളിലേക്ക് കയറിവരുന്നിടത്ത് ദേഹിയായി ദാഹം അപ്പോഴും തുടരുന്നിടത്ത് ശരിക്കും ആനന്ദൻ എന്ന് ദാഹവും മാതംഗി എന്ന് ദേഹിയും ഒരിക്കലും കഴിയുന്നില്ല അവ ഒഴുകുക മാത്രം, ചെയ്യുന്നു  ഒരു പക്ഷേ ഇന്നും ...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

അവധിയുടെ കുതിരകൾ കലണ്ടറിൽ

അവധികൾ ശരീരത്തിൽ  പ്രവേശിക്കും വിധം കലണ്ടറിലെ ശൂന്യസ്ഥലികൾ തീയതികൾ ഇനിയും പച്ചപ്പെടാനുള്ള ഇലകളുടെ വെപ്രാളം എടുത്തണിഞ്ഞ അവയുടെ ശാന്തവള്ളികൾ അവധികളുടെ ഉടലുള്ള കുതിര കലണ്ടറിൽ അതിൻ്റെ അടയാളപ്പെടുത്തൽ അക്കങ്ങളിൽ, നിറങ്ങളിൽ ഒരു കടൽക്കുതിരയുടെ ചലനം തീയതി കലണ്ടറിൽ  അടയാളപ്പെടുത്തും വിധം അതിൻ്റെ ചലനങ്ങളുടെ  നിധിയിൽ നിന്നും ഒരു ചലനം  എൻ്റെ കവിത കട്ടെടുക്കുന്നു അവധികളും  കടൽക്കുതിരയുടെ ചലനങ്ങളും  എന്ന വിഷയത്തിൽ ഇനിയും പൂർത്തിയാകാത്ത  എൻ്റെ പഠനം പൂർത്തിയാകുന്നില്ല ചലനങ്ങളും അപ്പോഴും ജീവിതത്തിൻ്റെ നിശ്ചലതക്ക് കടൽക്കുതിരയുടെ ആകൃതി വരച്ചുകൊടുക്കുന്നുണ്ട് ഞാൻ അവയുടെ ചലനങ്ങൾക്കരികിൽ വെറുതേയിരിക്കുന്നുണ്ട് ഞാൻ ചലനത്തിൻ്റെ കൈയ്യിൽ, മൈലാഞ്ചി ഇട്ടുകൊടുക്കുന്നത് പോലെ അത്രയും സൂക്ഷമമായി തന്നെ ഓരോ തിരയും കടലിൻ്റെ കുതിര എന്നായി, അപ്പോൾ എൻ്റെ നിശ്ചലത ഞാൻ നാവികൻ വേനലെൻ്റെ കപ്പൽപ്പായ എന്നാശ്വസിക്കുവാൻ എനിക്കുമായിട്ടുണ്ട് നാവികനിലേക്ക് ഉള്ള എൻ്റെ ആയങ്ങൾ അപ്പോഴും ഉടൽ അതിൻ്റെ കരയിൽ അനിയന്ത്രിയമായി നിയന്ത്രിക്കുന്നു കിടന്ന് കിടന്ന് ഉലച്ചിലിൻ്റെ അടിവശം തുരുമ്പിച്ച കപ്പൽപോലെ കവിത എല്ലാ...