Skip to main content

ചതുരത്തിലാവിഷ്ക്കരിയ്ക്കുന്നു കുട്ടി ഒഴുക്ക്


ജലത്തിൽ ചതുരങ്ങൾ മാത്രം ഒഴുകിപ്പോയ
ഒരു കുട്ടിയുണ്ടായിരുന്നു
ആ കുട്ടിയ്ക്ക് പുഴയിട്ട 
ഒരു നീണ്ടപേരുണ്ടായിരുന്നു

ഞാനാ കുട്ടിയല്ല
ഞാനാ പേരല്ല
ഞാനാചതുരമല്ല
എനിയ്ക്കാ ഒഴുക്കില്ല
ഞാനാ പുഴമാത്രമാകുന്നു

ഒഴുകിപ്പോകും മുമ്പ് ചതുരം 
എത്രയെത്ര വീടുകളിലെ
എത്രയെത്രപേർ നോക്കിനിന്ന ജനൽ
എത്രയെത്ര ഉടഞ്ഞ ചുടുമൺകട്ടകൾ
കെട്ടിപ്പൊക്കിയ എത്രയെത്ര മുറിയാകൃതികൾ
എത്രയെത്ര പൊങ്ങി ഉയർന്നുപോം നിലകൾ
എത്രയെത്രവീടാകൃതികൾ
എത്രയെത്ര നോട്ടത്തിൻ ചുറ്റളവ്

അതേസമയം
കുട്ടിയ്ക്കിട്ട പേര് 
ആകൃതി നഷ്ടപ്പെട്ട്
ഒഴുക്കിൽ തട്ടി
പുഴയിൽ തട്ടി
പാറക്കെട്ടുകളിൽ തട്ടി
ഇരുട്ടിൽ തട്ടി
പകലിൽ തട്ടി
സൂര്യനിൽ തട്ടി 
ആകാശത്തിൽ തട്ടി
ആയുസ്സിൽ തട്ടി
ആത്മാവിൽ തട്ടി
ആവിഷ്കാരങ്ങളിൽ തട്ടി
വിരലുകളിൽ തട്ടി
നിറങ്ങളിൽ തട്ടി
പിയാനോ കട്ടകളിൽ തട്ടി
പാട്ടിൽ തട്ടി
കറുപ്പിൽ തട്ടി 
വെളുപ്പിൽ തട്ടി
മനസ്സിൽ തട്ടി
മഴയിൽ തട്ടി
മേഘകൂട്ടങ്ങളിൽ തട്ടി
തോർന്ന മഴകളിൽ തട്ടി
നിന്നിൽ തട്ടി 
നിൻ്റെ വരികളിൽ തട്ടി
നിൻ്റെ ഘടികാരത്തിൽ തട്ടി
നിൻ്റെ ഭ്രാന്തിൽ തട്ടി
നിൻ്റെ പ്രണയത്തിൽ തട്ടി
വെയിലിലും നിലാവിലും തട്ടി
ഇലയിൽ തട്ടി
മരത്തിൽ തട്ടി
വേരിൽ തട്ടി
ഇനിയെങ്ങും തട്ടാനില്ലാത്ത വിധം
മിന്നാംമിനുങ്ങുകളിലും തട്ടി
ചിന്നിച്ചിതറുന്നു

മീനിൻ്റെ കണ്ണുകൊണ്ട്
എൻ്റെ കണ്ണിൽ
നിൻ്റെ മനസ്സിൽ 
നോക്കിയാൽ കാണാം
പുഴയുടെ അരികുകൾ പോലെ
കര നനയുന്ന പാട്

ഇന്ന് ഒഴുകിവന്ന പുഴയുടെ 
കണക്കു കുറിച്ചിട്ട
കപ്പലുണ്ടാക്കി കഴിഞ്ഞ് 
എന്നും ബാക്കി വരുന്ന 
കടലിൻ്റെ ചതുരത്തിലുള്ള വെള്ളക്കടലാസ്

കളിമണ്ണിൽ തീർത്ത മൊട്ട്
ചെടിച്ചെട്ടിയിൽ വിരിയുന്നത് പോലെ 
അതേ കടലാസിൽ വിരിയുന്ന
ഉപമയുടെ പൂവ് ഒരു കവിത 
രൂപകം ഒരു ചെടി
ചെടിച്ചട്ടി പിന്നെയും ബാക്കിവരുന്ന ചതുരം

അതേ സമയം
പുഴയിലെ ചതുരത്തിൽ
എങ്ങും തട്ടാനില്ലാത്തവിധം
മീനുകളുടെ അക്വേറിയം

ചതുരത്തിനുള്ളിലുള്ള 
ചമയങ്ങളുള്ള മീനുകളെ
ചതുരത്തിന് പുറത്തെ
അലങ്കാരങ്ങളേതുമില്ലാത്ത മീനുകൾ
ചില്ലുചെതുമ്പലുകൾ
അവയുടെ പുഴയിലെ  
ഒഴുകുന്ന ചുവരിലെ
മുറിയുടെ മൂലയിൽ
അലസമായി വല്ലപ്പോഴും ഒരിക്കൽ
പതിവായി കാണുന്നവർ
നോക്കുന്ന ലാഘവത്തോടെ
കണ്ടുനിൽക്കുന്നു

പുഴയുടെ അടിയിലെ സൂര്യൻ
അസ്തമിക്കുവാൻ തിരഞ്ഞുവരും
പുഴയുടെ അടിയിലെ പടിഞ്ഞാറ്

പുഴയിലെ അസ്തമയം ആവിഷ്ക്കരിക്കുവാൻ
ഒഴുക്ക് തിരിഞ്ഞുനോക്കും 
ഇന്നലെയിലെ ആരും നോക്കുവാനില്ലാത്ത
നേരം

പുഴയ്ക്കടിയിലെ ചില്ലകളിൽ
മീനുകൾ ചേക്കേറുവാൻ 
തയ്യാറെടുക്കും വിധം

അപ്പോൾ പുഴയ്ക്കടിയിലെ
ആകാശം അനുഭവിക്കുന്ന
പറഞ്ഞറിയിക്കുവാനാകാത്ത
വികാരത്തിന്നരികിലിരിക്കുന്നു.

Comments

  1. മീനിൻ്റെ കണ്ണുകൊണ്ട് നോക്കിയാൽ
    കാണാവുന്ന കര നനയുന്ന പാടുകൾ 

    ReplyDelete
  2. പുഴയിലെ അസ്തമയം ആവിഷ്ക്കരിക്കുവാൻ
    ഒഴുക്ക് തിരിഞ്ഞുനോക്കും
    ഇന്നലെയിലെ ആരും നോക്കുവാനില്ലാത്ത
    നേരം
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...