Skip to main content

നൃത്തത്തിന്റെ കുരിശ്ശുള്ള സെമിത്തേരി

നൃത്തത്തിന്റെ കുരിശ്ശുള്ള
സെമിത്തേരിയാണ്
നീ

ഞാൻ അതിൽ അടക്കിയിരിക്കുന്ന
നർത്തകന്റെ ശവം.

വിജനമാകുമ്പോൾ
സെമിത്തേരിയോട് ചേർന്നുള്ള
പള്ളിയിലെ മണി പോലും
നൃത്തം ചെയ്ത് തുടങ്ങും

കൊഴിഞ്ഞുവീഴുന്ന ഇലകൾ
കവാടത്തിനടുത്തുള്ള,
ഒറ്റ മരത്തിന്റെ വേരുകൾ
തുടങ്ങിയവ,
നൃത്തത്തിൽ പതിയേ പങ്കെടുത്തുതുടങ്ങും

തുടക്കം കൊണ്ട് കളഞ്ഞ മഴ
ഇടയ്ക്കുവെച്ച് പെയ്തുതുടങ്ങും

ചില ശവങ്ങളെ അവ നനയ്ക്കും.
മറ്റു ചില ശവങ്ങളെ നനയ്ക്കാതെ
അനാഥമാക്കിയിടും

മരിയ്ക്കുന്നതിന് മുമ്പുള്ള എന്റെ ശ്വാസം
നിന്റെ ശ്വാസത്തിനരികിൽ,
അത്രയും ചേർന്ന്.

കാൽവിരലുകളിലെ കെട്ടുപോലും
പൊട്ടിയ്ക്കാതെ
അതിലും ചേർന്ന്
നമ്മുടെ അരക്കെട്ടുകൾ

ഇരിയ്ക്കുന്നതിനും
കിടക്കുന്നതിനും ഇടയിലാണ്
നമ്മുടെ യൗവ്വനം

ഉറപ്പുണ്ട്
നരവീണു തുടങ്ങിയ പള്ളിയിലച്ചന്
ഇനി തടയുവാനാവില്ല,
നമ്മൾ
ചെയ്യുവാൻ പോകുന്നതൊന്നും.

ഒരു നിമിഷം
നിശ്ചലത.
അടക്കുവാനായി
കൊണ്ടുവന്നിരിയ്ക്കുന്നതാകും
എന്നോ മരിച്ച
കാറ്റിന്റെ മൃതദേഹം

ഇപ്പോൾ കേൾക്കാം
എനിയ്ക്കാ കാറ്റിന്റെ
മൃതദേഹമായാൽ മതി എന്ന
കൊഴിഞ്ഞ് വീഴുന്ന
ഏതോ കുഞ്ഞുപൂവിന്റെ വാശി

നീ കുഞ്ഞുങ്ങളുടെ
ശവക്കല്ലറകളിൽ ചെന്ന്,
കുഞ്ഞുങ്ങളുടെ ജഡങ്ങൾ മാത്രം
ഉമ്മ വെച്ച്
ജീവൻ വെയ്പ്പിക്കുന്ന തിരിക്കിലാവും

ഒറ്റ ഉമ്മയിൽ നീ
അവരുടെ അമ്മയാവും

നിന്റെ മുലകളിൽ കയറി
പൊതിഞ്ഞുതുടങ്ങുകയാവും
കുഞ്ഞുങ്ങളുടെ ജഡത്തിലെ
കുഞ്ഞുകുഞ്ഞുറുമ്പുകൾ.

പൂക്കളും റീത്തുകളുമായി
സെമിത്തേരിയുടെ ഒരറ്റം
തെരുവിലേയ്ക്ക്
ഒഴുകിത്തുടങ്ങിയിരിയ്ക്കും,
മഴവെള്ളത്തിനൊടൊപ്പം.

അടക്കുവാൻ ഉണ്ടാവില്ല
ഇന്നിനി
നിശ്ശബ്ദതയുടെ മൃതദേഹങ്ങൾ

ഇനി എനിയ്ക്ക്
നിന്നിലേയ്ക്ക് ഒഴുകിവരുന്ന
ആ ഭ്രാന്തന്റെ
അവസാനത്തെ ജഡമായാൽ മതി.

Comments

  1. ഇനി എനിയ്ക്ക്
    നിന്നിലേയ്ക്ക് ഒഴുകിവരുന്ന
    ആ ഭ്രാന്തന്റെ
    അവസാനത്തെ ജഡമായാൽ മതി.

    ReplyDelete
  2. ഒരു നിമിഷം
    നിശ്ചലത.
    അടക്കുവാനായി
    കൊണ്ടുവന്നിരിയ്ക്കുന്നതാകും
    എന്നോ മരിച്ച
    കാറ്റിന്റെ മൃതദേഹം ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ