രാവിലെ
ഉണർന്നു.
ഉണർന്നു എന്നുറപ്പിയ്ക്കുവാൻ
പോയി അടുത്തുള്ള
മരത്തിന്റെ വേരായി
തിരിഞ്ഞുനോക്കിയില്ല മരം
എന്നേക്കാൾ മുമ്പേ വേരായതിനെയൊക്കെ
എന്റെ മുകളിലൂടെ ഒഴിച്ചു
മുരിങ്ങമരമാവാനുള്ള
ശ്രമത്തിൽ നിന്നും
നിവർന്നുനിന്നു മരം
മരത്തിന്റെ ചോട്ടിൽ
എന്നേക്കാൾ മുമ്പേ
മീൻ കഴുകിയ വെള്ളത്തിന്റെ മണമുണ്ടായി
മീൻകഴുകാൻ വന്നവളുടെ
വയറ്റിൽ ചെതുമ്പലുണ്ടായിരുന്നു
ഞാൻ മത്തി മണമുള്ള
ഉമ്മയുമായി
മത്തിക്കണ്ണുള്ള പൂച്ചയിലേയ്‌ക്ക്
വേരറിയാതെ വെള്ളമറിയാതെ
ചുരുണ്ടുകൂടി
അവൾക്ക് മത്തി മണമുണ്ടായി
മുകളിലേയ്ക്ക് നോക്കി
കാക്കയുണ്ടായിരുന്നു
കാക്ക
കറുപ്പിനും പിറകിലേയ്ക്ക്
പോയി
അന്നൊക്കെ അച്ഛനും അമ്മയ്ക്കും
ഒരുപാട് മക്കളുണ്ടായിരുന്ന കാലമാവണം
വിരുന്നുകാരുണ്ടാവും
വീട്ടിൽ
അവൾ മത്തി മണത്തിലേയ്ക്ക്
കയറിപ്പോയി
കാക്ക വേരിലും
ഞാൻ കാക്കയിരുന്ന കൊമ്പിലും
ഞാനും കാക്കയും
കറുപ്പ് കാത്തിരിയ്ക്കുന്നു.
കഴിയുന്നില്ല
ആരുടേയും കാത്തിരിപ്പ്
ഭ്രമണത്തിന്റെ പൂക്കളുണ്ടാവട്ടെ
ഭൂമി,
പകരത്തിന്റെ മൊട്ടെല്ലെന്നാരു കണ്ടു.
കാത്തിരിക്കാം ...
ReplyDelete