Skip to main content

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും 
അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ
പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു

തൂവലുകളുടെ നെയിംസ്ലീപ്പ്
ഒട്ടിക്കും മുമ്പ് 
അത് തുറന്നു നോക്കും മുമ്പ്
അത് പുസ്തകമാകും മുമ്പ്
ആകാശം

വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു
സൂര്യനത് തുറന്നുനോക്കുന്നു
ആരുടേയും നെയിംസ്ലിപ്പ് ആകാത്ത,
ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ

ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി
വിഷാദങ്ങൾ പൊതിയിട്ട്
ആരും സൂക്ഷിക്കുന്നില്ല

ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും
മീനാവുന്നില്ല
സ്വയം പൊതിയാകുമ്പോഴും
അഴിയുമ്പോഴും
ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല

പകരം ആമ്പലുകൾ സ്വയം
അഴിയുന്നു 
രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക്
നക്ഷത്രങ്ങളുടെ പൊടിയിലേക്ക്

അസ്തമയം മാത്രം കൊള്ളും
സ്വയം അഴിയും
വിഷാദത്തിൻ്റെ പൊതി

എന്നിട്ടും അത്
വല്ലപ്പോഴും എടുത്ത് മറിച്ച്
നോക്കുമ്പോഴും
മാനം കാണാതെ സൂക്ഷിച്ചീടും
അതിലെ ഏകാന്തത

മയിൽപ്പീലി പോലെ 
അതിൽ പെറ്റുപെരുകും
അതിലെ വിഷാദം

ഏറ്റവും പുതിയ വേനലേ
ഏറ്റവും പുതിയ ഇന്നലേ എന്ന്
രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന് 
സൂര്യനേ ലാളിക്കുന്നു
ഒരു വിഷാദിയുടെ
മയിൽപ്പീലിയാകും സൂര്യൻ

എല്ലാ ഒഴുക്കുകളും പുഴയിലേക്ക് 
നീളും
ഒരുടൽ കൊണ്ടുനടന്നിരുന്നു

ഒഴുക്കിൻ്റെ നിറത്തിൽ പൂക്കാൻ വരും
നദിക്കുറിഞ്ഞിയേ
നഗ്നതയുടെ നദിയേ എന്ന് 
അപ്പോഴും ഉടലിനെ

കാലടികൾക്കരികിലെ കടലേ എന്ന്
ഉടൽ വീണ്ടെടുക്കുന്നു
ബുദ്ധൻ്റെ ബുക്കേ എന്ന് 
ധ്യാനം മാത്രം തുറന്നുനോക്കുന്നു

എല്ലാം പൊന്മാനുകൾക്കും
നീലയുടെ പൊതിയിടും നിൻ്റെ മാനം

നാഭികളുടെ പക്ഷി
എന്ന് അവയുടെ നഗ്നത
ആകാശം കാട്ടിത്തരാം എന്ന
അവയുടെ നീലനിറമുള്ള പ്രലോഭനങ്ങൾ
അവയുടെ നഗ്നത,
ഉടലിന് മാത്രം വരും കത്തുകൾ

പൊന്മാനിടങ്ങളുടെ പോസ്റ്റ്മാനേ
എന്ന് നീ 
എൻ്റെ മാനത്തെ ഓമനിക്കുന്നു
മൂന്ന് വരി നിറമുള്ള പ്രോലോഭനം
എന്ന് ആകാശത്തേ
അതിൻ്റെ മേൽവിലാസത്തേ
നഗ്നതയുടെ മേൽവിലാസമുള്ള കത്തേ
എന്ന് ഒരു ഉടലിനെ
അതിൻ്റെ വിശേഷങ്ങളേ
ഓമനിക്കുന്നു 

വേനലിൻ്റെ കലണ്ടറാവും വെയിൽ

ഞാൻ വെയിൽ മറിച്ചു നോക്കുന്നു

ഒരു ഓട്ടോറിക്ഷ പോലെ
വിഷാദനഗരങ്ങളിലൂടെ 
കുടുങ്ങി കുടുങ്ങി
സഞ്ചരിക്കും പകൽ

ജമന്തിനഗരങ്ങൾ എന്ന് മാറ്റിവിരിയുന്നു

എൻ്റെ വിരിയൽ മാറ്റി വെച്ച ജമന്തി
എന്ന് ഉടൽ 
പൂക്കളിലേക്ക് മാറ്റിവെക്കുന്നു

തീയതികൾ നോക്കി വിരിയും സൂര്യകാന്തികൾ
സൂര്യൻ ഒരു പൊതിയാവുമോ
തീയതിയാവുമോ
എൻ്റെ കലണ്ടർ മാത്രം നോക്കിനിൽക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

കഴുത്തിലെ കിണർവെള്ളത്താലി - കവിതാ ടാക്കീസിൽ

കവിതാ ടോക്കീസിൽ കഴുത്തിലെ കിണർവെള്ളത്താലി, ഒഴുകിയിറങ്ങുമിടം എൻ്റെ കൊളുത്തുള്ള ദാഹം അതും ഉടൽകൊളുത്തുള്ള  കൊഴുത്തദാഹം എല്ലാ മഴയുടലുകളും ഭേദിക്കുന്നു മേൽമറയില്ലാത്ത കിണർ കഴിഞ്ഞ്  അതിൻ്റെ ആഴങ്ങൾ കഴിഞ്ഞ് നാലുമണി കപ്പിയും  അതിന് മുമ്പുള്ള കപ്പിയില്ലാത്ത കാലവും കഴിഞ്ഞ് എണ്ണയില്ലാത്ത വരൾച്ചയും വരൾച്ചയുടെ കറക്കവും അതിൻ്റെ കറകറ ശബ്ദവും കഴിഞ്ഞ് പഴയകാല പാള  കിണറ്റിൽ വീഴുന്നതിൻ്റെ  ഭാരമില്ലായ്മയും കഴിഞ്ഞ് കിണർ വെള്ളത്തിലെ തണുപ്പും സന്ധ്യകലർന്ന ഇരുട്ടും പുലർകാലവും  പാളയിലേക്ക് കയറും അനുഭവവും കഴിഞ്ഞ് കോട്ടിയ പാളയുടെ ഭാരമില്ലായ്മ വെള്ളത്തിലേക്കും വെള്ളത്തിൻ്റെ തെളിഞ്ഞ ഉപരിതലം ചരിഞ്ഞ് പാളയിലേക്കും കയറിയതിന് ശേഷം പന്നലിൻ്റെ ഇലകളും  പായലിൻ്റെ വഴുക്കലും  ഇടിഞ്ഞ തൊടികളും ഇനിയും ഇടിയാത്ത തൊടികളും കഴിഞ്ഞ് ആശാൻ കവിതയിലെ ദാഹവും മലയാള കവിതയിലെ ദേഹിയും കഴിഞ്ഞ് ബുദ്ധഭിക്ഷുവായി ജലം മുകളിലേക്ക് കയറിവരുന്നിടത്ത് ദേഹിയായി ദാഹം അപ്പോഴും തുടരുന്നിടത്ത് ശരിക്കും ആനന്ദൻ എന്ന് ദാഹവും മാതംഗി എന്ന് ദേഹിയും ഒരിക്കലും കഴിയുന്നില്ല അവ ഒഴുകുക മാത്രം, ചെയ്യുന്നു  ഒരു പക്ഷേ ഇന്നും ...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

അവധിയുടെ കുതിരകൾ കലണ്ടറിൽ

അവധികൾ ശരീരത്തിൽ  പ്രവേശിക്കും വിധം കലണ്ടറിലെ ശൂന്യസ്ഥലികൾ തീയതികൾ ഇനിയും പച്ചപ്പെടാനുള്ള ഇലകളുടെ വെപ്രാളം എടുത്തണിഞ്ഞ അവയുടെ ശാന്തവള്ളികൾ അവധികളുടെ ഉടലുള്ള കുതിര കലണ്ടറിൽ അതിൻ്റെ അടയാളപ്പെടുത്തൽ അക്കങ്ങളിൽ, നിറങ്ങളിൽ ഒരു കടൽക്കുതിരയുടെ ചലനം തീയതി കലണ്ടറിൽ  അടയാളപ്പെടുത്തും വിധം അതിൻ്റെ ചലനങ്ങളുടെ  നിധിയിൽ നിന്നും ഒരു ചലനം  എൻ്റെ കവിത കട്ടെടുക്കുന്നു അവധികളും  കടൽക്കുതിരയുടെ ചലനങ്ങളും  എന്ന വിഷയത്തിൽ ഇനിയും പൂർത്തിയാകാത്ത  എൻ്റെ പഠനം പൂർത്തിയാകുന്നില്ല ചലനങ്ങളും അപ്പോഴും ജീവിതത്തിൻ്റെ നിശ്ചലതക്ക് കടൽക്കുതിരയുടെ ആകൃതി വരച്ചുകൊടുക്കുന്നുണ്ട് ഞാൻ അവയുടെ ചലനങ്ങൾക്കരികിൽ വെറുതേയിരിക്കുന്നുണ്ട് ഞാൻ ചലനത്തിൻ്റെ കൈയ്യിൽ, മൈലാഞ്ചി ഇട്ടുകൊടുക്കുന്നത് പോലെ അത്രയും സൂക്ഷമമായി തന്നെ ഓരോ തിരയും കടലിൻ്റെ കുതിര എന്നായി, അപ്പോൾ എൻ്റെ നിശ്ചലത ഞാൻ നാവികൻ വേനലെൻ്റെ കപ്പൽപ്പായ എന്നാശ്വസിക്കുവാൻ എനിക്കുമായിട്ടുണ്ട് നാവികനിലേക്ക് ഉള്ള എൻ്റെ ആയങ്ങൾ അപ്പോഴും ഉടൽ അതിൻ്റെ കരയിൽ അനിയന്ത്രിയമായി നിയന്ത്രിക്കുന്നു കിടന്ന് കിടന്ന് ഉലച്ചിലിൻ്റെ അടിവശം തുരുമ്പിച്ച കപ്പൽപോലെ കവിത എല്ലാ...