Skip to main content

ഒരു മേഘത്തിനേ കേട്ടിരിക്കുന്നു



ആകാശം പെറ്റ കുഞ്ഞായി
ഒരു മേഘത്തിൻ്റെ 
അരികിൽ കിടക്കുകയായിരുന്നു

വരൂ എന്ന്  ഞാൻ മേഘങ്ങളെ
തെറ്റിദ്ധരിക്കുവാൻ ക്ഷണിക്കുന്നു

സാംസ്ക്കാരികമായി ഔന്നിത്യം നഷ്ടപ്പെട്ട മേഘങ്ങൾ എന്ന്
താഴെ നിങ്ങും മനുഷ്യരെ
മേഘങ്ങൾ തെറ്റിദ്ധരിക്കുകയുണ്ടായി

തെറ്റിദ്ധാരണകൾ മേഘങ്ങൾ
ധാരണകൾ അവയുടെ ശകലങ്ങൾ
അതിൻ്റേതായ മാനത്ത് 
അവയും മേഘങ്ങൾ

മേഘങ്ങൾ യാന്ത്രികമായി
നീങ്ങിത്തുടങ്ങിയ ശേഷം
കുറേക്കൂടി യാന്ത്രികമാകും ആകാശം

ലിബർട്ടി എന്ന ശിൽപ്പം
അടക്കിപ്പിടിച്ച സ്വാതന്ത്ര്യം 
തങ്ങളുടെ അരിക് തട്ടി
നിലത്തുവീഴുമോ എന്ന് ഓരോ മേഘങ്ങളും ഭയക്കുന്നു

ഓരോ വിമാനങ്ങളേയും ഭയക്കും
കെട്ടിടങ്ങൾ എന്ന് മേഘങ്ങൾ
തമ്മിൽ അടക്കം പറയുകയുണ്ടായി
ഭയം മേഘമായ കാലത്തും

ലിബർട്ടി എന്ന ശിൽപ്പം എൻ്റെ ആരുമല്ല
ഞാൻ ഓരോ മേഘങ്ങളോടും ആണയിടുന്നു

ലബനോണിൽ സിറിയയിൽ
ഉക്രൈയിനിൽ പലസ്റ്റെനിൽ 
യമനിൽ ഇറാനിൽ 
ഇസ്രായേലിൽ ഇറാക്കിൽ
തുടങ്ങിയ ഒട്ടനേകം നാടുകളിൽ മേഘങ്ങളില്ല, എന്ന് ആണയിടാനായി
അവിടുത്തെ മാനം എന്നോ 
വന്ന് പോയത്
എൻ്റെ ശൂന്യത ഓർത്തെടുക്കുന്നു

മതങ്ങൾ മേഘങ്ങളല്ല അത് ഒരു മനുഷ്യരെയും ഭൂമിയിൽ തട്ടാറില്ല
ഞാൻ ആണയിടുന്നു

രാഷ്ട്രങ്ങൾ മേഘങ്ങളാണോ
അത് ഭൂമിയിൽ മണ്ണില്ലാത്ത മനുഷ്യരെ ചെന്ന് മുട്ടാറുണ്ടോ
അറിയുവാൻ വേണ്ടി മാത്രമെന്നോണ്ണം
മേഘങ്ങൾ ചോദിക്കുന്നു

ചോദ്യങ്ങളുടെ മേഘങ്ങളിൽ നിന്നും
എൻ്റെ ഉടൽ മാനം കാട്ടി ഒഴിഞ്ഞു മാറുന്നു

നിനക്ക് നോവുണ്ടോ 
അജ്ഞാതമായ മേഘം ചോദിക്കുന്നു
ക്രൂരതയുടെ ആകൃതിയണിയും തിരക്കിന്നിടയിൽ
അതിന് പ്രസക്തിയില്ല എന്നായി ഞാൻ 

മേഘങ്ങൾ അതിൻ്റെതല്ലാത്ത ആകൃതിയിൽ തുടരുന്നു
മഴയായിട്ടുണ്ടാവുമോ ചോദിച്ച മേഘം ?

നിങ്ങൾക്കെന്തിനാണ് ഇത്രയും
മേഘങ്ങൾ
എൻ്റെ നിശ്ശബ്ദത ചോദിക്കുന്നു
എൻ്റെ ഏകാന്തത ഒരു മേഘമാണെന്നും
അത് ദുരൂഹമായി സഞ്ചരിക്കുന്നുവെന്നും
ഞാൻ തിരിച്ചടിച്ചു.

മനുഷ്യൻ മതത്തിൻെ പാസ്പ്പോർട്ടുള്ള
ജീവി അത് രാഷ്ട്രങ്ങളിൽ ഇടപെടും വിധം എന്നായി മേഘങ്ങൾ

ഇടക്ക് നിശ്ശബ്ദതയുടെ 
മെഹന്ദിയിട്ട മേഘങ്ങൾ എന്നെ 
കടന്നുപോയി
എൻ്റെ വിരലുകൾ മേഘങ്ങളാകുവാൻ
കൈകൾക്കരികിൽ വെമ്പുന്നു

മേഘമാകുവാനുള്ള പരിധി
മേഘങ്ങൾ പതിയേ ലംഘിച്ച് തുടങ്ങുന്നു

അപ്പോൾ അതിരുകൾ എന്തിന്
നോവിന് അധികാരങ്ങൾ ഉണ്ടോ
അധികാരങ്ങളെ അതിരുകൾ ഭയപ്പെടുന്നുണ്ടോ?

ജനിക്കുമ്പോൾ മുതൽ ഇടപെടും മതം
ജനനം കഴിഞ്ഞ ഉടൽ
മതങ്ങളിൽ ഉപേക്ഷിക്കും വിധം 
പ്രസവമെടുത്ത വയറ്റാട്ടിയേ പ്പോലെ
ശാസ്ത്രം അവിടേയും കൈ കഴുകുന്നു
മതേതരത്തത്തിൽ കൈ തുടക്കുന്നു

പരാജയപ്പെട്ട രാഷ്ട്രങ്ങൾ മതങ്ങളിൽ
ചാരി നിൽക്കുന്നുണ്ടോ?

ഉടൽ ഒരു മേഘബുദ്ധൻ
സഞ്ചാരം അതിൻ്റെ ധ്യാനം
എന്നായി ഞാൻ

മനുഷ്യത്വം കൊണ്ട് 
ശാസ്ത്രങ്ങൾ കൊണ്ട് 
വിജയിച്ച രാഷ്ട്രങ്ങളില്ലേ?
പലായനത്തിലേക്ക് വീണുപോയ മേഘം
ശബ്ദം ഉയർത്തി
ചോദിക്കുന്നു

വിഭജിക്കപ്പെട്ട രാഷ്ട്രങ്ങൾക്ക് മുകളിൽ
മേഘങ്ങൾ അതിവേഗം സഞ്ചരിക്കുന്നു
അവരുടെ വേഗത പിന്നെയും വിഭജിക്കപ്പെടുന്നു

രാഷ്ട്രങ്ങൾ പരാജയപ്പെടുമ്പോഴും
മനുഷ്യരേ ചേർത്തുപിടിക്കും മതങ്ങളില്ലേ
എന്നായി
മാനത്ത് ചാരി നിൽക്കും മേഘം
സഞ്ചാരം അപ്പോഴും അതിനന്യം

മനുഷ്യരെ ചേർത്ത് പിടിക്കാത്ത
രാഷ്ട്രങ്ങളിലല്ലേ മനുഷ്യർ മതങ്ങളേ
കൂടുതൽ കൂട്ടുപിടിക്കുക

അധികാരത്തിൽ ചാരി യുദ്ധങ്ങൾ നിൽക്കുന്നു മനുഷ്യരിൽ ചാരി മതങ്ങളും

ഏത് നിമിഷവും മനുഷ്യത്വം
പിൻവലിക്കപ്പെടാവുന്ന വിധം
രാഷ്ട്രങ്ങളിൽ 
മതങ്ങളിൽ ചാരി നിൽക്കും മനുഷ്യരുണ്ടോ?

ഒരു പക്ഷേ
ജീവിതത്തിൽ ചാരി നിൽക്കും 
സാധാരണമനുഷ്യരാവും എന്ന്  മേഘം.

ഒരിക്കലും അല്ല എന്ന് ഞാൻ 

സാധാരണത്ത്വം നഷ്ടപ്പെടുത്തും മനുഷ്യർ
നാളെത്തെ മേഘത്തുണ്ടുകളാവാം എന്ന്
അപ്പോൾ മേഘങ്ങൾ

മനുഷ്യൻ സാധാരണത്തം നഷ്ടപ്പെടുത്തും വിധം
രാഷ്ട്രങ്ങൾ വളർത്തും 
ആഭ്യന്തര മേഘങ്ങൾ എന്നാവാം എന്ന്
അപ്പോഴും അവറ്റകൾ

മേഘങ്ങൾ രാഷ്ട്രങ്ങളെ പിളർത്തുമോ
രാഷ്ട്രങ്ങൾ നോക്ക് കുത്തിയാകും ഇടങ്ങളിൽ 
പിളർന്ന രാഷ്ട്രങ്ങൾ പുതിയ മേഘത്തുണ്ടുകളായി
മനുഷ്യരുടെ തലക്ക് മുകളിൽ കൂടി
സഞ്ചരിക്കുമോ

മതങ്ങൾ വളർത്തും 
മനുഷ്യമേഘങ്ങൾ
എന്നായി ശാസ്ത്രങ്ങൾ

ഞാൻ എൻ്റെ വിഷാദങ്ങളിൽ 
ചാരി നിൽക്കുന്നു
മേഘത്തിലേക്കായുന്നു

മതങ്ങൾ, രാഷ്ട്രം വളർത്തും
സുഖമുള്ള തെറ്റിദ്ധാരണകൾ
എന്ന് തിരുത്തുന്നു

കൈവെള്ളയിലൂടെ സഞ്ചരിക്കും
കുഞ്ഞ് മേഘത്തിന് 
പാട്ടെന്ന് പേരിടുന്നു 
മാനത്തിൻ്റെ ഹെഡ്ഫോൺ വെച്ച് അതിന്നെ കേട്ടിരിക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ