Skip to main content

ഒരു മേഘത്തിനേ കേട്ടിരിക്കുന്നു



ആകാശം പെറ്റ കുഞ്ഞായി
ഒരു മേഘത്തിൻ്റെ 
അരികിൽ കിടക്കുകയായിരുന്നു

വരൂ എന്ന്  ഞാൻ മേഘങ്ങളെ
തെറ്റിദ്ധരിക്കുവാൻ ക്ഷണിക്കുന്നു

സാംസ്ക്കാരികമായി ഔന്നിത്യം നഷ്ടപ്പെട്ട മേഘങ്ങൾ എന്ന്
താഴെ നിങ്ങും മനുഷ്യരെ
മേഘങ്ങൾ തെറ്റിദ്ധരിക്കുകയുണ്ടായി

തെറ്റിദ്ധാരണകൾ മേഘങ്ങൾ
ധാരണകൾ അവയുടെ ശകലങ്ങൾ
അതിൻ്റേതായ മാനത്ത് 
അവയും മേഘങ്ങൾ

മേഘങ്ങൾ യാന്ത്രികമായി
നീങ്ങിത്തുടങ്ങിയ ശേഷം
കുറേക്കൂടി യാന്ത്രികമാകും ആകാശം

ലിബർട്ടി എന്ന ശിൽപ്പം
അടക്കിപ്പിടിച്ച സ്വാതന്ത്ര്യം 
തങ്ങളുടെ അരിക് തട്ടി
നിലത്തുവീഴുമോ എന്ന് ഓരോ മേഘങ്ങളും ഭയക്കുന്നു

ഓരോ വിമാനങ്ങളേയും ഭയക്കും
കെട്ടിടങ്ങൾ എന്ന് മേഘങ്ങൾ
തമ്മിൽ അടക്കം പറയുകയുണ്ടായി
ഭയം മേഘമായ കാലത്തും

ലിബർട്ടി എന്ന ശിൽപ്പം എൻ്റെ ആരുമല്ല
ഞാൻ ഓരോ മേഘങ്ങളോടും ആണയിടുന്നു

ലബനോണിൽ സിറിയയിൽ
ഉക്രൈയിനിൽ പലസ്റ്റെനിൽ 
യമനിൽ ഇറാനിൽ 
ഇസ്രായേലിൽ ഇറാക്കിൽ
തുടങ്ങിയ ഒട്ടനേകം നാടുകളിൽ മേഘങ്ങളില്ല, എന്ന് ആണയിടാനായി
അവിടുത്തെ മാനം എന്നോ 
വന്ന് പോയത്
എൻ്റെ ശൂന്യത ഓർത്തെടുക്കുന്നു

മതങ്ങൾ മേഘങ്ങളല്ല അത് ഒരു മനുഷ്യരെയും ഭൂമിയിൽ തട്ടാറില്ല
ഞാൻ ആണയിടുന്നു

രാഷ്ട്രങ്ങൾ മേഘങ്ങളാണോ
അത് ഭൂമിയിൽ മണ്ണില്ലാത്ത മനുഷ്യരെ ചെന്ന് മുട്ടാറുണ്ടോ
അറിയുവാൻ വേണ്ടി മാത്രമെന്നോണ്ണം
മേഘങ്ങൾ ചോദിക്കുന്നു

ചോദ്യങ്ങളുടെ മേഘങ്ങളിൽ നിന്നും
എൻ്റെ ഉടൽ മാനം കാട്ടി ഒഴിഞ്ഞു മാറുന്നു

നിനക്ക് നോവുണ്ടോ 
അജ്ഞാതമായ മേഘം ചോദിക്കുന്നു
ക്രൂരതയുടെ ആകൃതിയണിയും തിരക്കിന്നിടയിൽ
അതിന് പ്രസക്തിയില്ല എന്നായി ഞാൻ 

മേഘങ്ങൾ അതിൻ്റെതല്ലാത്ത ആകൃതിയിൽ തുടരുന്നു
മഴയായിട്ടുണ്ടാവുമോ ചോദിച്ച മേഘം ?

നിങ്ങൾക്കെന്തിനാണ് ഇത്രയും
മേഘങ്ങൾ
എൻ്റെ നിശ്ശബ്ദത ചോദിക്കുന്നു
എൻ്റെ ഏകാന്തത ഒരു മേഘമാണെന്നും
അത് ദുരൂഹമായി സഞ്ചരിക്കുന്നുവെന്നും
ഞാൻ തിരിച്ചടിച്ചു.

മനുഷ്യൻ മതത്തിൻെ പാസ്പ്പോർട്ടുള്ള
ജീവി അത് രാഷ്ട്രങ്ങളിൽ ഇടപെടും വിധം എന്നായി മേഘങ്ങൾ

ഇടക്ക് നിശ്ശബ്ദതയുടെ 
മെഹന്ദിയിട്ട മേഘങ്ങൾ എന്നെ 
കടന്നുപോയി
എൻ്റെ വിരലുകൾ മേഘങ്ങളാകുവാൻ
കൈകൾക്കരികിൽ വെമ്പുന്നു

മേഘമാകുവാനുള്ള പരിധി
മേഘങ്ങൾ പതിയേ ലംഘിച്ച് തുടങ്ങുന്നു

അപ്പോൾ അതിരുകൾ എന്തിന്
നോവിന് അധികാരങ്ങൾ ഉണ്ടോ
അധികാരങ്ങളെ അതിരുകൾ ഭയപ്പെടുന്നുണ്ടോ?

ജനിക്കുമ്പോൾ മുതൽ ഇടപെടും മതം
ജനനം കഴിഞ്ഞ ഉടൽ
മതങ്ങളിൽ ഉപേക്ഷിക്കും വിധം 
പ്രസവമെടുത്ത വയറ്റാട്ടിയേ പ്പോലെ
ശാസ്ത്രം അവിടേയും കൈ കഴുകുന്നു
മതേതരത്തത്തിൽ കൈ തുടക്കുന്നു

പരാജയപ്പെട്ട രാഷ്ട്രങ്ങൾ മതങ്ങളിൽ
ചാരി നിൽക്കുന്നുണ്ടോ?

ഉടൽ ഒരു മേഘബുദ്ധൻ
സഞ്ചാരം അതിൻ്റെ ധ്യാനം
എന്നായി ഞാൻ

മനുഷ്യത്വം കൊണ്ട് 
ശാസ്ത്രങ്ങൾ കൊണ്ട് 
വിജയിച്ച രാഷ്ട്രങ്ങളില്ലേ?
പലായനത്തിലേക്ക് വീണുപോയ മേഘം
ശബ്ദം ഉയർത്തി
ചോദിക്കുന്നു

വിഭജിക്കപ്പെട്ട രാഷ്ട്രങ്ങൾക്ക് മുകളിൽ
മേഘങ്ങൾ അതിവേഗം സഞ്ചരിക്കുന്നു
അവരുടെ വേഗത പിന്നെയും വിഭജിക്കപ്പെടുന്നു

രാഷ്ട്രങ്ങൾ പരാജയപ്പെടുമ്പോഴും
മനുഷ്യരേ ചേർത്തുപിടിക്കും മതങ്ങളില്ലേ
എന്നായി
മാനത്ത് ചാരി നിൽക്കും മേഘം
സഞ്ചാരം അപ്പോഴും അതിനന്യം

മനുഷ്യരെ ചേർത്ത് പിടിക്കാത്ത
രാഷ്ട്രങ്ങളിലല്ലേ മനുഷ്യർ മതങ്ങളേ
കൂടുതൽ കൂട്ടുപിടിക്കുക

അധികാരത്തിൽ ചാരി യുദ്ധങ്ങൾ നിൽക്കുന്നു മനുഷ്യരിൽ ചാരി മതങ്ങളും

ഏത് നിമിഷവും മനുഷ്യത്വം
പിൻവലിക്കപ്പെടാവുന്ന വിധം
രാഷ്ട്രങ്ങളിൽ 
മതങ്ങളിൽ ചാരി നിൽക്കും മനുഷ്യരുണ്ടോ?

ഒരു പക്ഷേ
ജീവിതത്തിൽ ചാരി നിൽക്കും 
സാധാരണമനുഷ്യരാവും എന്ന്  മേഘം.

ഒരിക്കലും അല്ല എന്ന് ഞാൻ 

സാധാരണത്ത്വം നഷ്ടപ്പെടുത്തും മനുഷ്യർ
നാളെത്തെ മേഘത്തുണ്ടുകളാവാം എന്ന്
അപ്പോൾ മേഘങ്ങൾ

മനുഷ്യൻ സാധാരണത്തം നഷ്ടപ്പെടുത്തും വിധം
രാഷ്ട്രങ്ങൾ വളർത്തും 
ആഭ്യന്തര മേഘങ്ങൾ എന്നാവാം എന്ന്
അപ്പോഴും അവറ്റകൾ

മേഘങ്ങൾ രാഷ്ട്രങ്ങളെ പിളർത്തുമോ
രാഷ്ട്രങ്ങൾ നോക്ക് കുത്തിയാകും ഇടങ്ങളിൽ 
പിളർന്ന രാഷ്ട്രങ്ങൾ പുതിയ മേഘത്തുണ്ടുകളായി
മനുഷ്യരുടെ തലക്ക് മുകളിൽ കൂടി
സഞ്ചരിക്കുമോ

മതങ്ങൾ വളർത്തും 
മനുഷ്യമേഘങ്ങൾ
എന്നായി ശാസ്ത്രങ്ങൾ

ഞാൻ എൻ്റെ വിഷാദങ്ങളിൽ 
ചാരി നിൽക്കുന്നു
മേഘത്തിലേക്കായുന്നു

മതങ്ങൾ, രാഷ്ട്രം വളർത്തും
സുഖമുള്ള തെറ്റിദ്ധാരണകൾ
എന്ന് തിരുത്തുന്നു

കൈവെള്ളയിലൂടെ സഞ്ചരിക്കും
കുഞ്ഞ് മേഘത്തിന് 
പാട്ടെന്ന് പേരിടുന്നു 
മാനത്തിൻ്റെ ഹെഡ്ഫോൺ വെച്ച് അതിന്നെ കേട്ടിരിക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!