Skip to main content

പ്രണയത്തിലേക്ക് കയറിനിൽക്കും രണ്ട് അപരിചിതർ

അപരിചിതത്ത്വം നിലനിർത്തി
പരിചയപ്പെടുകയായിരുന്നു 
അവൾ അപരിചിത എന്നോരു ചിരി ചിരിച്ചു
ഒന്നും മിണ്ടാത്ത ചുണ്ടുകൊണ്ട്
ഞാനതേറ്റുവാങ്ങി

കഴിഞ്ഞ ജന്മത്തെ 
പൊന്മാനായിരുന്നു ഞാൻ
അത്, 
അതിൻ്റെ ജലത്തെ കണ്ടെത്തി
ആഴത്തിനും ഉയരത്തിനും 
ഇടയിൽ നീലനിറത്തിൽ
ഞാൻ തുടർന്നു

അവൾ മൈന 
തവിട്ടുനിറത്തെ എനിക്ക് പരിചയപ്പെടുത്തുവാൻ മറന്നവൾ
എന്ന് പറന്നു
മഞ്ഞ അപ്പോഴും എന്നിൽ 
നിന്നും അവൾ മറച്ചു

എൻ്റെ നാഭി നീല
പൂത്തിട്ട് പന്ത്രണ്ട് വർഷമായെന്ന
കുറിഞ്ഞി എൻ്റെ ഓർമ്മ
കുറിഞ്ഞികൾ പൂക്കുന്ന 
പന്ത്രണ്ട് വർഷങ്ങൾ എന്നിൽ ബാക്കി വെച്ചു ഉടൽ അപ്പോഴും നീലനിറത്തിൽ

അവൾ എൻ്റെ നാഭിയിൽ 
ആഴം കലർത്തി പൂക്കൾ കൊത്തുന്നു
ഞാൻ വിരിഞ്ഞ് തുടങ്ങുന്നു
അരികിലെ തടാകത്തിൽ
ഞാൻ കലരും ഓളങ്ങൾ

അവൾ അവളിൽ ഞാൻ വിരിയും ഋതു

അതിൻ്റെ അപരിചിതത്ത്വങ്ങളിൽ നിന്നും
ഇറുത്തെടുത്ത പനിനീരുപോലെ പ്രണയം
ഞങ്ങൾക്കിടയിൽ നിന്നു
ഒരു പക്ഷേ ഒരൽപ്പം അകന്നു മാറി

അകലങ്ങളുടെ ഇതളുകളുള്ള
പനിനീരുകൾ 
നമ്മുടെ ഭാവികാലങ്ങളിൽ
വന്നു വിടരുന്നു

അലക്ഷ്യമായി സൂക്ഷിക്കാവുന്ന പ്രണയങ്ങളും ഉണ്ട് അവൾ തുടർന്നു
ഒന്നിലും തുടരാത്ത ഒരുവളും 
അവിളിൽ ഒളിച്ചു പാർക്കും വിധം 
അവൾ എന്നെ നോക്കി

നോട്ടങ്ങൾക്ക് തുടർച്ചകൾ
അവയ്ക്ക് കാത്തിരിക്കുന്നവരുടെ ചിത്രങ്ങൾ

ചിരാതുകൾ കൊളുത്തി
കുറുകുന്ന പ്രാവുകൾ
അരികിൽ വെച്ചു അവൾ

അപരിചിതയുടെ ഹൃദയ മിടിപ്പ് സൂക്ഷിക്കുന്ന ഒരുവൾ എന്ന് 
അവളുടെ ഹൃദയം എന്നിൽ വന്ന് കുറുകി

എൻ്റെ ഹൃദയം
പനിനീർപ്പൂക്കൾ സന്ദർശകരായ
പ്രണയ മ്യൂസിയത്തിലെ ശിൽപ്പം
എന്നായി അവൾ

അപരിചിതത്ത്വത്തിൻ്റെ ശിൽപ്പമെന്നോണ്ണം
പ്രണയ മ്യൂസിയങ്ങളുടെ സന്ദർശകർ
എന്ന വിധം അപരിചതരായിരുന്നു
നമ്മൾ 
തുടർന്നുവോ ഞാൻ
മന്ത്രിച്ചുവോ അവൾ

അപരിചിതത്ത്വങ്ങളുടെ കട്ടെടുപ്പ്
വീണ്ടെടെടുപ്പുകൾ ഇട്ടുവെക്കുവാനും
വേണ്ടേ ഒരിടം?

പകൽ, വെളുപ്പാൻകാലങ്ങൾ ഒളിപ്പിക്കുന്നു
അപ്പോൾ രാത്രിയോ
രാത്രി നമ്മളെ എന്നവാം എന്നവൾ

അറിയില്ല എന്ന വാക്കിൻ്റെ
വീണുടയൽ തന്നെയല്ലേ പ്രണയം

പലവട്ടം ഉടഞ്ഞ ഉടൽ
ഒരിക്കൽ കൂടി ഉടയാനുള്ള
വിട്ടുകൊടുപ്പ് 

അപരിചിതത്ത്വം
പ്രണയിക്കുമ്പോൾ മനസ്സ് വെക്കുന്ന ഒരിടം എന്നാവാം അവൾ

നിശ്ശബദ്ത ഇറക്കിവെച്ച കല്ലുപോലെ
ചാരനിറമുള്ള കാലം

മോഷ്ടിക്കുന്നവർക്ക് എപ്പോഴും ധൃതിയാണ് എന്നവൾ
ഞാൻ പ്രണയം മോഷ്ടിച്ചുവോ
എന്ന് സംശയിക്കുവാനൊരുങ്ങും ഞാൻ

പ്രണയത്തിൻ്റെ മോഷണമുതൽ പോലെ
അവൾ

ശരിക്കും സമയം മോഷ്ടിക്കുന്നത്
പോലെ ഞാൻ അവളെ മോഷ്ടിക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!