Skip to main content

പ്രണയത്തിലേക്ക് കയറിനിൽക്കും രണ്ട് അപരിചിതർ

അപരിചിതത്ത്വം നിലനിർത്തി
പരിചയപ്പെടുകയായിരുന്നു 
അവൾ അപരിചിത എന്നോരു ചിരി ചിരിച്ചു
ഒന്നും മിണ്ടാത്ത ചുണ്ടുകൊണ്ട്
ഞാനതേറ്റുവാങ്ങി

കഴിഞ്ഞ ജന്മത്തെ 
പൊന്മാനായിരുന്നു ഞാൻ
അത്, 
അതിൻ്റെ ജലത്തെ കണ്ടെത്തി
ആഴത്തിനും ഉയരത്തിനും 
ഇടയിൽ നീലനിറത്തിൽ
ഞാൻ തുടർന്നു

അവൾ മൈന 
തവിട്ടുനിറത്തെ എനിക്ക് പരിചയപ്പെടുത്തുവാൻ മറന്നവൾ
എന്ന് പറന്നു
മഞ്ഞ അപ്പോഴും എന്നിൽ 
നിന്നും അവൾ മറച്ചു

എൻ്റെ നാഭി നീല
പൂത്തിട്ട് പന്ത്രണ്ട് വർഷമായെന്ന
കുറിഞ്ഞി എൻ്റെ ഓർമ്മ
കുറിഞ്ഞികൾ പൂക്കുന്ന 
പന്ത്രണ്ട് വർഷങ്ങൾ എന്നിൽ ബാക്കി വെച്ചു ഉടൽ അപ്പോഴും നീലനിറത്തിൽ

അവൾ എൻ്റെ നാഭിയിൽ 
ആഴം കലർത്തി പൂക്കൾ കൊത്തുന്നു
ഞാൻ വിരിഞ്ഞ് തുടങ്ങുന്നു
അരികിലെ തടാകത്തിൽ
ഞാൻ കലരും ഓളങ്ങൾ

അവൾ അവളിൽ ഞാൻ വിരിയും ഋതു

അതിൻ്റെ അപരിചിതത്ത്വങ്ങളിൽ നിന്നും
ഇറുത്തെടുത്ത പനിനീരുപോലെ പ്രണയം
ഞങ്ങൾക്കിടയിൽ നിന്നു
ഒരു പക്ഷേ ഒരൽപ്പം അകന്നു മാറി

അകലങ്ങളുടെ ഇതളുകളുള്ള
പനിനീരുകൾ 
നമ്മുടെ ഭാവികാലങ്ങളിൽ
വന്നു വിടരുന്നു

അലക്ഷ്യമായി സൂക്ഷിക്കാവുന്ന പ്രണയങ്ങളും ഉണ്ട് അവൾ തുടർന്നു
ഒന്നിലും തുടരാത്ത ഒരുവളും 
അവിളിൽ ഒളിച്ചു പാർക്കും വിധം 
അവൾ എന്നെ നോക്കി

നോട്ടങ്ങൾക്ക് തുടർച്ചകൾ
അവയ്ക്ക് കാത്തിരിക്കുന്നവരുടെ ചിത്രങ്ങൾ

ചിരാതുകൾ കൊളുത്തി
കുറുകുന്ന പ്രാവുകൾ
അരികിൽ വെച്ചു അവൾ

അപരിചിതയുടെ ഹൃദയ മിടിപ്പ് സൂക്ഷിക്കുന്ന ഒരുവൾ എന്ന് 
അവളുടെ ഹൃദയം എന്നിൽ വന്ന് കുറുകി

എൻ്റെ ഹൃദയം
പനിനീർപ്പൂക്കൾ സന്ദർശകരായ
പ്രണയ മ്യൂസിയത്തിലെ ശിൽപ്പം
എന്നായി അവൾ

അപരിചിതത്ത്വത്തിൻ്റെ ശിൽപ്പമെന്നോണ്ണം
പ്രണയ മ്യൂസിയങ്ങളുടെ സന്ദർശകർ
എന്ന വിധം അപരിചതരായിരുന്നു
നമ്മൾ 
തുടർന്നുവോ ഞാൻ
മന്ത്രിച്ചുവോ അവൾ

അപരിചിതത്ത്വങ്ങളുടെ കട്ടെടുപ്പ്
വീണ്ടെടെടുപ്പുകൾ ഇട്ടുവെക്കുവാനും
വേണ്ടേ ഒരിടം?

പകൽ, വെളുപ്പാൻകാലങ്ങൾ ഒളിപ്പിക്കുന്നു
അപ്പോൾ രാത്രിയോ
രാത്രി നമ്മളെ എന്നവാം എന്നവൾ

അറിയില്ല എന്ന വാക്കിൻ്റെ
വീണുടയൽ തന്നെയല്ലേ പ്രണയം

പലവട്ടം ഉടഞ്ഞ ഉടൽ
ഒരിക്കൽ കൂടി ഉടയാനുള്ള
വിട്ടുകൊടുപ്പ് 

അപരിചിതത്ത്വം
പ്രണയിക്കുമ്പോൾ മനസ്സ് വെക്കുന്ന ഒരിടം എന്നാവാം അവൾ

നിശ്ശബദ്ത ഇറക്കിവെച്ച കല്ലുപോലെ
ചാരനിറമുള്ള കാലം

മോഷ്ടിക്കുന്നവർക്ക് എപ്പോഴും ധൃതിയാണ് എന്നവൾ
ഞാൻ പ്രണയം മോഷ്ടിച്ചുവോ
എന്ന് സംശയിക്കുവാനൊരുങ്ങും ഞാൻ

പ്രണയത്തിൻ്റെ മോഷണമുതൽ പോലെ
അവൾ

ശരിക്കും സമയം മോഷ്ടിക്കുന്നത്
പോലെ ഞാൻ അവളെ മോഷ്ടിക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!