Skip to main content

ക്ഷമയുടെ അറ്റം

കസേരക്കാലുകൾ ഉരച്ച്
സമയത്തിന് തീ കൊളുത്തി
അപ്പോൾ ഉണ്ടായ പ്രകാശത്തിൽ
ഇരുന്നു

ജനിച്ചുവീണ കുഞ്ഞിനെ പ്പോലെ
തെരുവിന്നരികിൽ
നഗരം 

പുകവലിച്ച പുക പോലെ പൂച്ച
ഉടലിനെ അതിൻ്റെ തവിട്ട് കലർന്ന ചാരനിറത്തിൽ ഉരുമി

ഒരു മുറി അത് ഇരിക്കുന്നയാളെ
ഉരുമുവാനെടുക്കുന്ന നേരം
വീടാകുന്നു
ഇരിക്കുവാനെടുക്കുന്നു

നിലവാരമുള്ള നിശ്ശബ്ദത,
പുലർത്തുകയായിരുന്നു നഗരം
പാട്ടില്ല മുദ്രാവാക്യങ്ങളില്ല
കാതടപ്പിക്കുന്ന ശബ്ദങ്ങൾ
എങ്ങുമില്ല

കാതിൻ്റെ തന്നെ ആവശ്യമില്ലാത്ത
വിധം നിശ്ശബ്ദത
മനുഷ്യരുടെ തന്നെ ആവശ്യമില്ലാത്ത
വിധം നഗരം കാലത്തിന് മുന്നിൽ 
മുട്ടിലിഴയുന്നു

നഗരം ചെതുമ്പലുകൾ കളഞ്ഞ്
സമയ നിഷ്ഠത വരഞ്ഞ്
വൃത്തിയാക്കി വെച്ചിരിക്കുന്ന
മീനാകുന്നു
വൈകുന്നുണ്ട് എന്നാലും
ഏത് നിമിഷവും
വെളിച്ചത്തിൽ ഇട്ട് 
വറുത്തെടുത്തേക്കാം

എന്തും ചവിട്ടിക്കെടുത്താവുന്ന
കാലമാവണം

ഒരു പാട്ട് മുന്നിൽ 
താഴെ ഒരാൾ 
അതും സാധാരണക്കാരൻ
കേട്ട് തീരാറായ പാട്ടിൻ്റെ ഈണം
കാണാവുന്ന വിധം 
നിലത്തിട്ട്
ചവുട്ടിക്കെടുത്തുന്നു.

ഒരു പക്ഷേ ക്ഷമയുടെ അറ്റമാവണം!

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!