Skip to main content

ഓണശരീരം

കത്തിച്ചുവെച്ച കർപ്പൂരം പോലെ
ഓണം തീർന്നുപോകുന്നു
തീ ബാക്കിയാവുന്നു

കൊഴിഞ്ഞുവീണ വാകപ്പൂക്കൾക്കിടയിൽ
എന്റെ തണൽ, 
അണച്ചുവെച്ച ഓണം
അതിന്റെ ചുവപ്പിനിടയിൽ
എന്റേതല്ലാത്ത തണൽ തിരയും
അതിന്റെ ഓണശരീരം 

ഇലകളനങ്ങും പോലെ
മാനത്തിന്റെ നീലകൾ അനങ്ങും സ്വരം

ശലഭങ്ങളുടെ ബാൽക്കണി
ഞാനും എന്റെ ശലഭങ്ങളും

സോഡാക്കുപ്പിക്കുളളിലെ 
ഗോലിപോലെ
രണ്ട് കവിൾവെയിലുകൾക്കിടയിൽ
കുടുങ്ങിക്കിടക്കും 
എന്റെ വേനൽ 

ശബ്ദത്തിന്റെ അടപ്പുള്ള
സോഡാക്കുപ്പികൾ പൊട്ടിച്ച്
എന്റെ മേഘങ്ങൾ, 
നീലനിറത്തിൽ
മാനമൊഴിച്ചുവെക്കുന്നു

വീടിന്റെ മുറ്റത്ത്
നായയെ ഒഴിച്ചുവെക്കുന്ന ടാപ്പിന്റെ
അടുത്ത്,
അതിന്റെ തുന്നൽയന്ത്രത്തിൽ
ചിറകടികൾ തോരാത്ത
തൂവലുകൾ ഇറ്റുവീഴും
മാടപ്രാവുകളുടെ അയ തുന്നിയിടുകയായിരുന്നു
എന്റെ ആകാശം

കലണ്ടറിലെ നായയുടെ 
നാവാകും ഞായർ
എന്റേതല്ലാത്ത
പ്രവൃത്തിദിനങ്ങളെ അത്
നക്കിത്തുടക്കുന്നു

ആന്തരീക തൂവലുകളുള്ള 
ഉടലിന്റെ ദേശാടനപ്പക്ഷികൾ
അത് ഉള്ളിലടക്കും ചിറകടികൾ

ഒരവധിദിനത്തിലെ
മാനത്തിന്റെ പകർപ്പ് 
ഒരിലയിലെടുക്കുന്നു
ഒരു ചില്ലയിലാക്കി
അത് എന്റെ കിളികൾക്ക് നീട്ടുന്നു

ചരിച്ചെടുക്കാവുന്ന ദ്രാവകമാവും
സന്ധ്യ
സൂര്യനിൽ എടുക്കും
അസ്തമയത്തിന്റെ ഗാഢലായനി 

പകൽ പരതി കണ്ടുപിടിക്കുന്ന ഒരാൾ
വിരൽ,
സൂര്യനിൽ തൊടുമ്പോൾ മാത്രം
വെന്തപോലെ അയാൾ 
പിൻവലിക്കും പകൽ

അസ്തമയം കൊണ്ടുകളഞ്ഞ സൂര്യൻ
അയാളിൽ,
സൂര്യൻ തിരയുന്നതെല്ലാം
അസ്തമയമാകുവോ ഇനി

അടുത്തടുത്ത് വരുന്ന
സഞ്ചരിക്കുന്ന
ഒരു ബുള്ളറ്റായിരിക്കുമോ അസ്തമയം
വിഷാദശബ്ദങ്ങളുടെ ശേഖരമുള്ള
എന്റെ ടീനേജ്ബുദ്ധൻ മാത്രം
സംശയിക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി