Skip to main content

എന്റെ ഉടൽ പൂക്കളുടെ റുബിക്സ് ക്യൂബാവുന്നു, ആകാശം സംശയങ്ങളുടേതും!


3

ആയുസ്സിന്റെ കല്ലിൽ
ഉയിരിന്റെ കൊത്തുപണി
അരികിൽ,
മായുന്നത് മാത്രം കുറിച്ചുവെക്കുന്നു
പൊടിയടങ്ങാൻ തളിക്കും ജലം,
വിരൽ പോലെ

കവിത എഴുതിപ്പോയാൽ എന്ത്
ചെയ്യും?
എഴുതാതിരുന്ന ഒരാളുടെ 
കാലടിക്ക് മുകളിൽ
ഇല്ലാതായത് പോലെ ഉടൽ,
അത് പ്രതിധ്വനിക്കും ശൂന്യത

തിരമാലകൾ തമിര് വെക്കും ഒച്ച
കപ്പലുകൾ ഉടച്ചെടുക്കും,
ക്വാറിയാകും കടൽ

തളിക്കപ്പെടുന്നുണ്ടാവണം ജലം
അടങ്ങുവാനുണ്ടാകില്ല പൊടികൾ

അഭയാർത്ഥിയാം ജമന്തി
ഭാഷയുടെ കൊന്നയോട് ഇരക്കും മഞ്ഞ
ഞാൻ താരാട്ടിന്റെ രണ്ട് വറ്റ്,
മുല്ലപ്പൂവിലിടുന്നു
പൂക്കൾക്കൊപ്പം മയങ്ങുന്നു

1

ജനിക്കുന്തോറും
ഉടലിൽ തളിക്കപ്പെടും പൊക്കിൾക്കൊടികൾ തൻ ജലം

അരികിൽ
ചുണ്ടുകൾ കെട്ടും താരാട്ടിൻ തൊട്ടിൽ
പല ഭാഷകളിലേക്ക്
പല ദേശങ്ങളിലേക്ക്, 
അതിന്റെ ആന്ദോളനം
ഒപ്പം പറക്കും പക്ഷികൾ

എന്തൊരു ശിൽപ്പമാണ് ഉറക്കം
പണിഞ്ഞുതീരാത്ത താമരയുടെ 
നാഭിക്കൂട് ഉടലിൽ

നാഭിയൊരു താക്കോൽക്കൂട്ടം
അത് ജനിക്കുന്തോറും കിലുങ്ങുന്നു

ഭാഷയുടെ പക്ഷി 
കൊത്തിപ്പറിക്കും സ്വരത്തിന്റെ നാര്
ഉയിരിൽ
ഭ്രാന്തിന്റെ കിളിക്കൂട് 
ഉടലിൽ
ആത്മാവിന്റെ കീചെയിൻ പോലെ 
കവിത കൊണ്ടുനടക്കും ഭാഷ

സുഷിരത്തിന്റെ ഉപ്പിലിട്ട്
കൊത്ത് സൂക്ഷിക്കും മരങ്കൊത്തി
മരത്തിന് പുറത്തുവന്ന് 
ഒരേ സമയം പൊത്തും 
പക്ഷിയുമാകും മരങ്കൊത്തിയുടൽ
ഒരു ദ്വിഭാഷിയാവും പൊത്ത്

ചിറകടികൾക്കിടയിൽ
കിളികൾ അവതരിപ്പിയ്ക്കും പ്രബന്ധമാവും ഉടൽ
രതിക്കും ധ്യാനത്തിനും 
ഇടയിൽ
പറന്നുപൊങ്ങുന്നു

രതിയുടെ സ്പീഡോമീറ്ററാവും ഭാഷ
രതിധ്യാനം

വിരിയുന്നതിനിടയിൽ
ആകാശം ഇറുത്തെടുക്കും പൂക്കൾ
അത് കേസരത്തിനരികിൽ
വെക്കുന്നു

എങ്ങും എടുത്തുവെക്കുന്നില്ല
ഇലകൾ,
അവയുടെ മാതൃഭാഷ
എന്നിട്ടും അതിൽ 
മരത്തോടൊപ്പം
പച്ചനിറത്തിൽ തൊടും ആകാശം

സുഷിരങ്ങൾക്കൊപ്പം ഓടക്കുഴലും
ഉടച്ചുചേർക്കുന്നു
സുഷിരങ്ങളുടെ അനാഥത്തത്തോടൊപ്പം
ഒരാളുടെ മാത്രം പാട്ടിരിക്കുന്നു

അനാഥനീല

6

ഉടലിന്റെ ഡാഷ്ബോഡിൽ
ശലഭരൂപത്തിൽ
ആകാശം ശതമാനത്തിൽ

ആകാശം കൂടുതലുള്ള ദിവസങ്ങളിൽ
പക്ഷിയോടൊപ്പം 
അവൾ ചെയ്യുന്നതെന്തും

ഒരേ സമയം സഞ്ചാരിയും
വാഹനവുമാവും ഭാഷ

സഞ്ചാരി അഴിഞ്ഞുപോയ 
സഞ്ചാരം പോലെ ദിക്ക്
ഉടൽ ധ്യാനത്തിന്റെ സ്പീഡോമീറ്റർ

ധ്യാനത്തിന്റെ തൂവലുള്ള
പക്ഷി എന്നാവും അവളുടെ ഉടൽ

4

ദൈവത്തിന്റെ ഉടലിട്ട് ബുദ്ധനെ തുറക്കുന്നു

ആകാശത്തിന്റെ റുബിക്സ്ക്യൂബ്
ഇനിയും അടുക്കിതീരാത്ത പക്ഷിയാവും ഭാഷ

ഒരു ചന്ദ്രക്കലയ്ക്ക് താഴെ
ഉടലിന്റെ കീചെയിനാവും ശിവൻ
ശിവൻ വെക്കാൻ മറന്ന നൃത്തം 
ഉയിർ പോലെ.

മാനത്തിന്റെ നഗ്നതയാവും വിധം
തെറുത്ത ചന്ദ്രക്കല മാനത്ത്
ചന്ദ്രക്കലകൾ ഉടലിൽ പ്രവേശിക്കും
വിധം ഉപവസിക്കുന്നു
മാനവും ഉടലും അത് പങ്കിടുന്നു

നിലാവിന്റെ നാലാമത്തെ നെയ്ത്തുപുര
നഗ്നത കടവും കടത്തുമാകും ഉടൽ

5

നിശ്ശബ്ദതയുടെ ഓടാമ്പലുള്ള ഭാഷ
മഴയുടെ പൊന്മാൻ നിറമുള്ള
വേഴാമ്പൽധാരണകൾ

വിരലിലിട്ട് കറക്കും
ധ്യാനത്തിന്റെ കീചെയിൻ

നീലയിട്ട്
വേഴാമ്പലിനെ തുറക്കുന്നു
നിലാവിട്ട് ചന്ദ്രനേയും

കൂക്കെന്ന ശബ്ദത്തിന്റെ കൊളുത്ത്

ഭൂപടങ്ങൾക്കപ്പുറം
ഭാഷയുടേതാണ് കയറ്റിറക്ക്
കവിതയ്ക്ക് അതിന്റെ നോക്കുകൂലി

മനസ്സിന്റെ കടത്തുവള്ളം
ഉടൽ അതിൽ സഞ്ചാരി

മാതൃഭാഷയുള്ളത് കൊണ്ട് മാത്രം
മനുഷ്യനാവുന്നു
അഭയാർത്ഥിയേപ്പോലെ സ്വന്തം
ഉടലിനെ മാത്രം തൊടുന്നു

7

കുനിഞ്ഞ് 
ശലഭനാഭിയിൽ ചുംബിക്കും ആകാശം
നാഭിക്കല്ലുടയും സ്വരം
എവിടെയാണ് പക്ഷികൾ എന്ന്
നീലമാത്രം തിരയുന്നു

കടവിലേയ്ക്ക് തേവി
നദിയിലേയ്ക്ക് തുളുമ്പി 
ബാക്കിയാവും തോണി

കിനാവിലേക്കും തേവുന്നുണ്ട്
ഉറക്കവെള്ളം

വരൂ 
നിശ്ശബ്ദതയേ നിലാവെന്ന്
നിർവ്വചിക്കൂ എന്ന് 
അപ്പോഴും നാഭിയിൽ തുളുമ്പും മാതൃഭാഷ

ധ്യാനക്കല്ലുടയും സ്വരം
ഭാഷയുടെ ഉന്മാദബുദ്ധൻ
കവിതയിൽ

മുറിച്ച് 
തടികൾ പോലെ സൂക്ഷിക്കും
അറുത്ത ആകാശം
പ്രാവുകളുടെ അറക്കവാൾച്ചിറകടികൾ

അടുക്കിവെച്ച ആകാശം  കടത്തിക്കൊണ്ടുപോകും
ലോറികളാവും മേഘങ്ങൾ
അനുഗമിക്കും ചിറകടികൾ
പ്രകാശത്തിന്റേതാണ് കയർ

സായാഹ്നങ്ങളും കാലടികളും
ഉടൽ അടങ്ങാത്ത പൊടികളുടെ കൂമ്പാരം

അടുക്കിവെച്ചിട്ടുണ്ട്
അറുത്ത മനസ്സ്
ഉടലത് ലോറിയെപ്പോലെ കടത്തുന്നു

കവിതയിലേക്ക് കിനിയും
സഞ്ചാരിയാം ഭാഷ

കാലടികളുടെ തിരകളുള്ള
വൈകുന്നേരക്കടൽ
അത് സായാഹ്നം പോലെ വൈകുന്നു

പർവ്വതാരോഹകനായ മേഘം
ഇതളുകളിലേക്ക് ഇറക്കിവെക്കും
നീലനിറം
പൂക്കളുടേതാണ് ക്രെയിൻ

തേങ്ങയിൽ നെയ് പോലെ
ആകാശത്തിൽ നീലനിറയ്ക്കുന്നു
മേഘങ്ങളിൽ മൂന്ന് സുഷിരങ്ങൾ

മെഴുകുതിരിയ്ക്ക് മുകളിലേക്ക്
മണമുള്ള തീയെടുത്തുവെക്കും
വാക്കുകളുടെ ക്രെയിൻ

വിരിയുമ്പോൾ
ഇതളുകൾ തമ്മിലുരഞ്ഞ്
പേരറിയാത്ത കാട്ടുതീയ്ക്ക് 
തീപ്പൊരി സമ്മാനിക്കുകയാവണം കാട്ടുപൂവ്

വാക്കാവുന്നുണ്ടാവണം
ഭാഷയുടെ മണമുള്ള പൂക്കൾ

മോഷണംപോയ 
മെഴുകുതിരികാല് പോലെ 
വെളിച്ചത്തിന്റെ മുന്നിൽനിൽക്കും
ഭാഷ

2

ആകാശം നീല ഉപേക്ഷിക്കുമോ എന്ന്
എന്റെ ശംഖുപുഷ്പ അരികുകൾ മാത്രം
സംശയിക്കുന്നു

ആകാശം
സംശയാലുവായ ശലഭത്തെ മാത്രം നിരന്തരം നിർമ്മിക്കുന്നു,
വെറുതെയിരിക്കുന്നു

നീല വാർത്തുകളയും
ഉടലിന്റെ ശംഖുപുഷ്പച്ചെടി
സംശയത്തിന്റെ വറ്റുകളെ 
പൂക്കളായി നിലനിർത്തുന്നു

നദികളെ നെയ്തെടുത്ത് 
പക്ഷികളെ പോലെ കളയും,
ബാക്കി ജലം.
പക്ഷികളുടെ ആകൃതിയിൽ
ഉപമകൾ

കാവ്യാത്മകമായി 
മൃഗമാവും ഭാഷ സമീപിക്കുമ്പോൾ 
നിസ്സഹായനായ ഒരു മനുഷ്യൻ ചെയ്യുന്നതെല്ലാം

ആമ്പലുകൾ നീതിപാലിയ്ക്കുക,
എന്നൊരു മുദ്രാവാക്യം സങ്കൽപ്പിക്കുന്നു
ഒരു നക്ഷത്രം നയിക്കും
രാത്രികളുടെ ജാഥ കടന്നുവരുന്നു.




Comments

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...