Skip to main content

എന്റെ ഉടൽ പൂക്കളുടെ റുബിക്സ് ക്യൂബാവുന്നു, ആകാശം സംശയങ്ങളുടേതും!


3

ആയുസ്സിന്റെ കല്ലിൽ
ഉയിരിന്റെ കൊത്തുപണി
അരികിൽ,
മായുന്നത് മാത്രം കുറിച്ചുവെക്കുന്നു
പൊടിയടങ്ങാൻ തളിക്കും ജലം,
വിരൽ പോലെ

കവിത എഴുതിപ്പോയാൽ എന്ത്
ചെയ്യും?
എഴുതാതിരുന്ന ഒരാളുടെ 
കാലടിക്ക് മുകളിൽ
ഇല്ലാതായത് പോലെ ഉടൽ,
അത് പ്രതിധ്വനിക്കും ശൂന്യത

തിരമാലകൾ തമിര് വെക്കും ഒച്ച
കപ്പലുകൾ ഉടച്ചെടുക്കും,
ക്വാറിയാകും കടൽ

തളിക്കപ്പെടുന്നുണ്ടാവണം ജലം
അടങ്ങുവാനുണ്ടാകില്ല പൊടികൾ

അഭയാർത്ഥിയാം ജമന്തി
ഭാഷയുടെ കൊന്നയോട് ഇരക്കും മഞ്ഞ
ഞാൻ താരാട്ടിന്റെ രണ്ട് വറ്റ്,
മുല്ലപ്പൂവിലിടുന്നു
പൂക്കൾക്കൊപ്പം മയങ്ങുന്നു

1

ജനിക്കുന്തോറും
ഉടലിൽ തളിക്കപ്പെടും പൊക്കിൾക്കൊടികൾ തൻ ജലം

അരികിൽ
ചുണ്ടുകൾ കെട്ടും താരാട്ടിൻ തൊട്ടിൽ
പല ഭാഷകളിലേക്ക്
പല ദേശങ്ങളിലേക്ക്, 
അതിന്റെ ആന്ദോളനം
ഒപ്പം പറക്കും പക്ഷികൾ

എന്തൊരു ശിൽപ്പമാണ് ഉറക്കം
പണിഞ്ഞുതീരാത്ത താമരയുടെ 
നാഭിക്കൂട് ഉടലിൽ

നാഭിയൊരു താക്കോൽക്കൂട്ടം
അത് ജനിക്കുന്തോറും കിലുങ്ങുന്നു

ഭാഷയുടെ പക്ഷി 
കൊത്തിപ്പറിക്കും സ്വരത്തിന്റെ നാര്
ഉയിരിൽ
ഭ്രാന്തിന്റെ കിളിക്കൂട് 
ഉടലിൽ
ആത്മാവിന്റെ കീചെയിൻ പോലെ 
കവിത കൊണ്ടുനടക്കും ഭാഷ

സുഷിരത്തിന്റെ ഉപ്പിലിട്ട്
കൊത്ത് സൂക്ഷിക്കും മരങ്കൊത്തി
മരത്തിന് പുറത്തുവന്ന് 
ഒരേ സമയം പൊത്തും 
പക്ഷിയുമാകും മരങ്കൊത്തിയുടൽ
ഒരു ദ്വിഭാഷിയാവും പൊത്ത്

ചിറകടികൾക്കിടയിൽ
കിളികൾ അവതരിപ്പിയ്ക്കും പ്രബന്ധമാവും ഉടൽ
രതിക്കും ധ്യാനത്തിനും 
ഇടയിൽ
പറന്നുപൊങ്ങുന്നു

രതിയുടെ സ്പീഡോമീറ്ററാവും ഭാഷ
രതിധ്യാനം

വിരിയുന്നതിനിടയിൽ
ആകാശം ഇറുത്തെടുക്കും പൂക്കൾ
അത് കേസരത്തിനരികിൽ
വെക്കുന്നു

എങ്ങും എടുത്തുവെക്കുന്നില്ല
ഇലകൾ,
അവയുടെ മാതൃഭാഷ
എന്നിട്ടും അതിൽ 
മരത്തോടൊപ്പം
പച്ചനിറത്തിൽ തൊടും ആകാശം

സുഷിരങ്ങൾക്കൊപ്പം ഓടക്കുഴലും
ഉടച്ചുചേർക്കുന്നു
സുഷിരങ്ങളുടെ അനാഥത്തത്തോടൊപ്പം
ഒരാളുടെ മാത്രം പാട്ടിരിക്കുന്നു

അനാഥനീല

6

ഉടലിന്റെ ഡാഷ്ബോഡിൽ
ശലഭരൂപത്തിൽ
ആകാശം ശതമാനത്തിൽ

ആകാശം കൂടുതലുള്ള ദിവസങ്ങളിൽ
പക്ഷിയോടൊപ്പം 
അവൾ ചെയ്യുന്നതെന്തും

ഒരേ സമയം സഞ്ചാരിയും
വാഹനവുമാവും ഭാഷ

സഞ്ചാരി അഴിഞ്ഞുപോയ 
സഞ്ചാരം പോലെ ദിക്ക്
ഉടൽ ധ്യാനത്തിന്റെ സ്പീഡോമീറ്റർ

ധ്യാനത്തിന്റെ തൂവലുള്ള
പക്ഷി എന്നാവും അവളുടെ ഉടൽ

4

ദൈവത്തിന്റെ ഉടലിട്ട് ബുദ്ധനെ തുറക്കുന്നു

ആകാശത്തിന്റെ റുബിക്സ്ക്യൂബ്
ഇനിയും അടുക്കിതീരാത്ത പക്ഷിയാവും ഭാഷ

ഒരു ചന്ദ്രക്കലയ്ക്ക് താഴെ
ഉടലിന്റെ കീചെയിനാവും ശിവൻ
ശിവൻ വെക്കാൻ മറന്ന നൃത്തം 
ഉയിർ പോലെ.

മാനത്തിന്റെ നഗ്നതയാവും വിധം
തെറുത്ത ചന്ദ്രക്കല മാനത്ത്
ചന്ദ്രക്കലകൾ ഉടലിൽ പ്രവേശിക്കും
വിധം ഉപവസിക്കുന്നു
മാനവും ഉടലും അത് പങ്കിടുന്നു

നിലാവിന്റെ നാലാമത്തെ നെയ്ത്തുപുര
നഗ്നത കടവും കടത്തുമാകും ഉടൽ

5

നിശ്ശബ്ദതയുടെ ഓടാമ്പലുള്ള ഭാഷ
മഴയുടെ പൊന്മാൻ നിറമുള്ള
വേഴാമ്പൽധാരണകൾ

വിരലിലിട്ട് കറക്കും
ധ്യാനത്തിന്റെ കീചെയിൻ

നീലയിട്ട്
വേഴാമ്പലിനെ തുറക്കുന്നു
നിലാവിട്ട് ചന്ദ്രനേയും

കൂക്കെന്ന ശബ്ദത്തിന്റെ കൊളുത്ത്

ഭൂപടങ്ങൾക്കപ്പുറം
ഭാഷയുടേതാണ് കയറ്റിറക്ക്
കവിതയ്ക്ക് അതിന്റെ നോക്കുകൂലി

മനസ്സിന്റെ കടത്തുവള്ളം
ഉടൽ അതിൽ സഞ്ചാരി

മാതൃഭാഷയുള്ളത് കൊണ്ട് മാത്രം
മനുഷ്യനാവുന്നു
അഭയാർത്ഥിയേപ്പോലെ സ്വന്തം
ഉടലിനെ മാത്രം തൊടുന്നു

7

കുനിഞ്ഞ് 
ശലഭനാഭിയിൽ ചുംബിക്കും ആകാശം
നാഭിക്കല്ലുടയും സ്വരം
എവിടെയാണ് പക്ഷികൾ എന്ന്
നീലമാത്രം തിരയുന്നു

കടവിലേയ്ക്ക് തേവി
നദിയിലേയ്ക്ക് തുളുമ്പി 
ബാക്കിയാവും തോണി

കിനാവിലേക്കും തേവുന്നുണ്ട്
ഉറക്കവെള്ളം

വരൂ 
നിശ്ശബ്ദതയേ നിലാവെന്ന്
നിർവ്വചിക്കൂ എന്ന് 
അപ്പോഴും നാഭിയിൽ തുളുമ്പും മാതൃഭാഷ

ധ്യാനക്കല്ലുടയും സ്വരം
ഭാഷയുടെ ഉന്മാദബുദ്ധൻ
കവിതയിൽ

മുറിച്ച് 
തടികൾ പോലെ സൂക്ഷിക്കും
അറുത്ത ആകാശം
പ്രാവുകളുടെ അറക്കവാൾച്ചിറകടികൾ

അടുക്കിവെച്ച ആകാശം  കടത്തിക്കൊണ്ടുപോകും
ലോറികളാവും മേഘങ്ങൾ
അനുഗമിക്കും ചിറകടികൾ
പ്രകാശത്തിന്റേതാണ് കയർ

സായാഹ്നങ്ങളും കാലടികളും
ഉടൽ അടങ്ങാത്ത പൊടികളുടെ കൂമ്പാരം

അടുക്കിവെച്ചിട്ടുണ്ട്
അറുത്ത മനസ്സ്
ഉടലത് ലോറിയെപ്പോലെ കടത്തുന്നു

കവിതയിലേക്ക് കിനിയും
സഞ്ചാരിയാം ഭാഷ

കാലടികളുടെ തിരകളുള്ള
വൈകുന്നേരക്കടൽ
അത് സായാഹ്നം പോലെ വൈകുന്നു

പർവ്വതാരോഹകനായ മേഘം
ഇതളുകളിലേക്ക് ഇറക്കിവെക്കും
നീലനിറം
പൂക്കളുടേതാണ് ക്രെയിൻ

തേങ്ങയിൽ നെയ് പോലെ
ആകാശത്തിൽ നീലനിറയ്ക്കുന്നു
മേഘങ്ങളിൽ മൂന്ന് സുഷിരങ്ങൾ

മെഴുകുതിരിയ്ക്ക് മുകളിലേക്ക്
മണമുള്ള തീയെടുത്തുവെക്കും
വാക്കുകളുടെ ക്രെയിൻ

വിരിയുമ്പോൾ
ഇതളുകൾ തമ്മിലുരഞ്ഞ്
പേരറിയാത്ത കാട്ടുതീയ്ക്ക് 
തീപ്പൊരി സമ്മാനിക്കുകയാവണം കാട്ടുപൂവ്

വാക്കാവുന്നുണ്ടാവണം
ഭാഷയുടെ മണമുള്ള പൂക്കൾ

മോഷണംപോയ 
മെഴുകുതിരികാല് പോലെ 
വെളിച്ചത്തിന്റെ മുന്നിൽനിൽക്കും
ഭാഷ

2

ആകാശം നീല ഉപേക്ഷിക്കുമോ എന്ന്
എന്റെ ശംഖുപുഷ്പ അരികുകൾ മാത്രം
സംശയിക്കുന്നു

ആകാശം
സംശയാലുവായ ശലഭത്തെ മാത്രം നിരന്തരം നിർമ്മിക്കുന്നു,
വെറുതെയിരിക്കുന്നു

നീല വാർത്തുകളയും
ഉടലിന്റെ ശംഖുപുഷ്പച്ചെടി
സംശയത്തിന്റെ വറ്റുകളെ 
പൂക്കളായി നിലനിർത്തുന്നു

നദികളെ നെയ്തെടുത്ത് 
പക്ഷികളെ പോലെ കളയും,
ബാക്കി ജലം.
പക്ഷികളുടെ ആകൃതിയിൽ
ഉപമകൾ

കാവ്യാത്മകമായി 
മൃഗമാവും ഭാഷ സമീപിക്കുമ്പോൾ 
നിസ്സഹായനായ ഒരു മനുഷ്യൻ ചെയ്യുന്നതെല്ലാം

ആമ്പലുകൾ നീതിപാലിയ്ക്കുക,
എന്നൊരു മുദ്രാവാക്യം സങ്കൽപ്പിക്കുന്നു
ഒരു നക്ഷത്രം നയിക്കും
രാത്രികളുടെ ജാഥ കടന്നുവരുന്നു.




Comments

ജനപ്രിയ പോസ്റ്റുകൾ

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം

തുമ്പിക്കും ശാന്തതക്കും വേണ്ടി ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം ഭാഷ കൂടെ  ചെറുവിരലുകളുടെ ആൽബമുണ്ടാക്കുന്നു അനക്കാത്തതിന് എല്ലാ ചെറുവിരലുകളുടേയും നിശ്ചലതയോട് കലഹിക്കുന്നു പ്രതിഷേധചന്ദ്രൻ്റെ കല മാനത്ത് അതും പ്രതിഷേധം പുനഃസ്ഥാപിക്കപ്പെടും വണ്ണം ചരിച്ച് പ്രതിഷേധകല എന്ന വിധം മാനത്ത് മുകളിൽ  കലകളിൽ തുടരുന്ന ചന്ദ്രൻ  ചിലപ്പോൾ മാഞ്ഞ് ചിലപ്പോൾ മങ്ങി എന്ന് തുടർച്ചകൾ നിശ്ചലതകളുടെ മായ്ക്കപ്പെടുന്ന കല കലയിൽ നിന്ന് അടർന്ന് മാറി  അതിൻ്റെ  പുന:ചരിവുകൾ ചരിയുന്നതിൻ്റെ കല മാനത്ത്  എന്ന് ഉറപ്പിക്കുന്നു ചരിയുവാനുള്ള സ്വാതന്ത്ര്യം സ്വതന്ത്ര ചരിവ് കലകളുടെ മാനത്ത് ഒരു ചരിവാകും സൂര്യൻ ഒപ്പം സ്വാതന്ത്ര്യവും ആൽബങ്ങളിൽ ചരിവുകളുടെ കൂട്ടിവെപ്പ് ഒരു ഒട്ടിച്ചുവെപ്പാവും കല ചരിവുകളുടേത് മാത്രവും ഒരു മുറി തേങ്ങയിൽ കൊള്ളുന്ന ജീവിതം കല ചിരകിയെടുക്കുന്നു ഉടച്ച തേങ്ങാവെള്ളത്തിൽ അന്തരീക്ഷത്തിൻ്റെ ചരിവ് കലർത്തുന്നു എടുത്തുകളയാൻ തൊട്ട വിരലിൽ അന്തരീക്ഷത്തിൻ്റെ  ചരിവുകളുടെ നാരുകൾ ഓരോ ഇലയിലും വ്യത്യസ്ഥ മണങ്ങളുള്ള നാരകങ്ങൾ ഉടലിൽ വ്യത്യസ്ഥമൂക്കുകൾ പരിശീലിക്കുന്നു ഭയക്കുവാനുള്ള സ്വാതന്ത്...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...