Skip to main content

എഴുതാതായതിൽ പിന്നെ

ഞാൻ കവിതകളൊന്നും
എഴുതാതായതിൽ പിന്നെ,
ഇനിയും 
ബോർഡ് വെയ്ക്കാത്ത ബസ്സിൽ 
ഒരു യാത്രികൻ കയറിയിരിക്കുമ്പോലെ
ഇനിയും 
എഴുതിത്തുടങ്ങാത്ത കവിതയിൽ
ഒരു വാക്ക് കയറിയിരിക്കുന്നു

അത് 
ഭാഷ മുറിച്ചുകടക്കും വാക്കുകളെ 
അകാരണമായിനോക്കുന്നു

ഒരു വാക്ക് മാത്രമുള്ള ഭാഷയായി
നോട്ടത്തിന്റെ മുറ്റത്ത് നിൽക്കും പ്രണയം

മഴയ്ക്ക്മുമ്പ് പെയ്യും തുള്ളിപോലെ
നോട്ടങ്ങളിൽ നിന്നുതുളുമ്പും
അകാരണം എന്ന വാക്ക്

ദൂരെ,
എന്റെ അടിസ്ഥാനവർഗ്ഗഉടലിനെ അഭിസംബോധന ചെയ്ത് സംസാരിക്കും
എന്റ ഭരണഘടനാഉടൽ

ഒരു കേടായ കാർ
അതും പഴയത്
റോഡരികിലേക്ക് മാറ്റിനിർത്തി
ബോണറ്റ് ഉയർത്തിനോക്കുമ്പോലെ  
എന്റെ അടിസ്ഥാനവർഗ്ഗ ഉടൽ
ജീവിതത്തിന്നരികിലേയ്ക്ക്
മാറ്റിനിർത്തുന്നു.
ഭരണഘടന,
ഉയർത്തിനോക്കുന്നു

ശബ്ദമില്ലാതെ ഇരമ്പും 
ആത്മാഭിമാനം

ഒരു വാഹനമല്ല അസ്തമയം
അതിൽ യാത്രികനായിപ്പോലും
കയറിയിട്ടില്ല സൂര്യൻ

ഷർട്ടിന്റെ കോളറിൽ
തുന്നിപ്പിടിപ്പിക്കും
തയ്യൽക്കടയുടെ പേര് പോലെ
ഒരു ലേബലാവുകയാണ്
നാഴിയിടങ്ങഴി മണ്ണുണ്ട് എന്ന പാട്ടിന്റെ വരി
അതും കേട്ടുതുടങ്ങാത്ത പാട്ടിലുള്ളത്

'നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു'
എന്ന പാട്ട് 
പതിയേ ഒരു ഷർട്ടാവുന്നു

എല്ലാ ഉടലുകളും പ്രവാസിയാവും
നഗരത്തിൽ
ഒരു വാടകവീടാവും നഗ്നത

കടന്നുവരും,
പഴയത് വല്ലതും എടുക്കുവാനുണ്ടോ
എന്ന ചോദ്യം
പഴയ മതങ്ങളുടെ ആക്രിക്കാരനാവും
ദൈവം

ശലഭആക്രികൾ
പഴയമാനങ്ങൾ അവ തൂക്കിവാങ്ങുന്നില്ല

പാതിയടഞ്ഞ കണ്ണുകൾക്കിടയിലൂടെ
നടന്നുവന്ന്
പഴയധ്യാനം കൊടുത്ത്
പുതിയധ്യാനം വാങ്ങി
നടന്നുപോകും 
പഴയകാല ബുദ്ധൻ
അതും പഴകാത്തതിന്റെ കൊത്തുപണിയുള്ളത്

ഞാൻ പഴയനടത്തം മാത്രം കൊടുക്കുന്നു
പുതിയ ഇരുത്തം വാങ്ങിമടങ്ങുന്നു

പഴക്കമില്ലാത്ത
ചന്ദ്രക്കലകൾ ഉൾപ്പടെ പഴകിയ പകലുകൾ

പരമ്പരാഗതമായി
പഴയ ആകാശങ്ങളുടെ 
ആക്രിക്കാരനാകും സൂര്യൻ
ഇപ്പോൾ പഴയ പകലുകളുടേയും

പഴയമഴപ്പാറ്റകൾ 
പുതിയ മരണങ്ങളിലേക്ക് മാത്രം
പറക്കുന്നു

വാക്കുകളുടെ ഈയാമ്പാറ്റകൾ 
തീ തൂക്കിയിടും പുതിയ കവിതകളിലേയ്ക്കും

പഴയവാക്കുകൾ കൊടുക്കുവാനുണ്ടെന്ന്
മാത്രം 
നിശ്ശബ്ദമാകും ഞാൻ

വിയർപ്പ്മണത്തിന്റെ എമ്പ്രായ്ഡറി
ഉഷ്ണഗ്രന്ഥികൾ പൂക്കും 
ഒരു നവഗന്ധമാകും ഗൃഹാതുരത്വം

അകാരണമായ വിഷാദത്തെ
മേഘങ്ങളാക്കുവാനാകുമോ
എന്ന് ദൈവത്തോട് ആരായുകയായിരുന്നു ഞാൻ

മാനത്തിന്റെ വള്ളിച്ചെടിയിൽ
അകാരണമായി മേഘങ്ങൾ തൂക്കും
ദൈവം

പലരൂപത്തിലും
ഭാവത്തിലും വരും വിഷാദത്തിനെ സൂര്യനെന്ന് പേരിട്ടതിൽ പിന്നെ

അസ്തമയത്തിന്റെ ചാകര
മുക്കുവനാകും സൂര്യൻ

പ്രതിഷ്ഠകൾ ബുദ്ധിമുട്ടിക്കും
കാലഹരണപ്പെട്ട ഏകാന്തതയുടെ
ഉടമസ്ഥനാകും ദൈവം

ഏകാന്തതയുടെ പ്രതിഷ്ഠാപനകല

ഇല്ല എന്ന വാക്കിലേക്ക് സ്വയം തിരുത്തുകയാണ്
ദൈവം
അതും ഏറ്റവും അടുത്തുള്ളത്

ഉടയുന്നതിന് മുമ്പ് നിശ്ചലതയുമായി പ്രതിമകൾ നടത്തും 
ചില ഗൂഢാലോചനകളുണ്ട്

ഒരു ഗൂഢാലോചനയാകും
വിഷാദം
എന്റെ ഏകാന്തത അതിന്റെ ഒറ്റുകാരൻ

പഴയ 
ഗൂഡാലോചനകൾ കൊടുക്കുവാനുണ്ടോ
എന്ന് വിളിച്ചു മാത്രം ചോദിക്കുന്നു
കലാപങ്ങൾ

പഴയ കലാപങ്ങളുടെ
ആക്രിക്കച്ചവടക്കാരനാവുകയാണ്
പതിയേ സമൂഹം

ഒരു റാന്തലാകും അസ്തമയം
ഞാനത് തുടച്ച്മിനുക്കുന്നു

രാത്രി ഒരു പോലീസ്സ്റ്റേഷനാവും
നഗരത്തിൽ
അസ്തമയത്തിന്റെ പഴ്സ്
കളഞ്ഞുപോയ യാത്രികനാവും
സൂര്യൻ

ഗീയർ വീണുകഴിഞ്ഞ 
ഇനിയും നീങ്ങിത്തുടങ്ങാത്ത 
വണ്ടിയുടെ പ്രകമ്പനം
അകാരണം എന്ന വാക്ക് മാത്രം  ആവർത്തിക്കുന്നു.


Comments

ജനപ്രിയ പോസ്റ്റുകൾ

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം

തുമ്പിക്കും ശാന്തതക്കും വേണ്ടി ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം ഭാഷ കൂടെ  ചെറുവിരലുകളുടെ ആൽബമുണ്ടാക്കുന്നു അനക്കാത്തതിന് എല്ലാ ചെറുവിരലുകളുടേയും നിശ്ചലതയോട് കലഹിക്കുന്നു പ്രതിഷേധചന്ദ്രൻ്റെ കല മാനത്ത് അതും പ്രതിഷേധം പുനഃസ്ഥാപിക്കപ്പെടും വണ്ണം ചരിച്ച് പ്രതിഷേധകല എന്ന വിധം മാനത്ത് മുകളിൽ  കലകളിൽ തുടരുന്ന ചന്ദ്രൻ  ചിലപ്പോൾ മാഞ്ഞ് ചിലപ്പോൾ മങ്ങി എന്ന് തുടർച്ചകൾ നിശ്ചലതകളുടെ മായ്ക്കപ്പെടുന്ന കല കലയിൽ നിന്ന് അടർന്ന് മാറി  അതിൻ്റെ  പുന:ചരിവുകൾ ചരിയുന്നതിൻ്റെ കല മാനത്ത്  എന്ന് ഉറപ്പിക്കുന്നു ചരിയുവാനുള്ള സ്വാതന്ത്ര്യം സ്വതന്ത്ര ചരിവ് കലകളുടെ മാനത്ത് ഒരു ചരിവാകും സൂര്യൻ ഒപ്പം സ്വാതന്ത്ര്യവും ആൽബങ്ങളിൽ ചരിവുകളുടെ കൂട്ടിവെപ്പ് ഒരു ഒട്ടിച്ചുവെപ്പാവും കല ചരിവുകളുടേത് മാത്രവും ഒരു മുറി തേങ്ങയിൽ കൊള്ളുന്ന ജീവിതം കല ചിരകിയെടുക്കുന്നു ഉടച്ച തേങ്ങാവെള്ളത്തിൽ അന്തരീക്ഷത്തിൻ്റെ ചരിവ് കലർത്തുന്നു എടുത്തുകളയാൻ തൊട്ട വിരലിൽ അന്തരീക്ഷത്തിൻ്റെ  ചരിവുകളുടെ നാരുകൾ ഓരോ ഇലയിലും വ്യത്യസ്ഥ മണങ്ങളുള്ള നാരകങ്ങൾ ഉടലിൽ വ്യത്യസ്ഥമൂക്കുകൾ പരിശീലിക്കുന്നു ഭയക്കുവാനുള്ള സ്വാതന്ത്...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...