Skip to main content

എഴുതാതായതിൽ പിന്നെ

ഞാൻ കവിതകളൊന്നും
എഴുതാതായതിൽ പിന്നെ,
ഇനിയും 
ബോർഡ് വെയ്ക്കാത്ത ബസ്സിൽ 
ഒരു യാത്രികൻ കയറിയിരിക്കുമ്പോലെ
ഇനിയും 
എഴുതിത്തുടങ്ങാത്ത കവിതയിൽ
ഒരു വാക്ക് കയറിയിരിക്കുന്നു

അത് 
ഭാഷ മുറിച്ചുകടക്കും വാക്കുകളെ 
അകാരണമായിനോക്കുന്നു

ഒരു വാക്ക് മാത്രമുള്ള ഭാഷയായി
നോട്ടത്തിന്റെ മുറ്റത്ത് നിൽക്കും പ്രണയം

മഴയ്ക്ക്മുമ്പ് പെയ്യും തുള്ളിപോലെ
നോട്ടങ്ങളിൽ നിന്നുതുളുമ്പും
അകാരണം എന്ന വാക്ക്

ദൂരെ,
എന്റെ അടിസ്ഥാനവർഗ്ഗഉടലിനെ അഭിസംബോധന ചെയ്ത് സംസാരിക്കും
എന്റ ഭരണഘടനാഉടൽ

ഒരു കേടായ കാർ
അതും പഴയത്
റോഡരികിലേക്ക് മാറ്റിനിർത്തി
ബോണറ്റ് ഉയർത്തിനോക്കുമ്പോലെ  
എന്റെ അടിസ്ഥാനവർഗ്ഗ ഉടൽ
ജീവിതത്തിന്നരികിലേയ്ക്ക്
മാറ്റിനിർത്തുന്നു.
ഭരണഘടന,
ഉയർത്തിനോക്കുന്നു

ശബ്ദമില്ലാതെ ഇരമ്പും 
ആത്മാഭിമാനം

ഒരു വാഹനമല്ല അസ്തമയം
അതിൽ യാത്രികനായിപ്പോലും
കയറിയിട്ടില്ല സൂര്യൻ

ഷർട്ടിന്റെ കോളറിൽ
തുന്നിപ്പിടിപ്പിക്കും
തയ്യൽക്കടയുടെ പേര് പോലെ
ഒരു ലേബലാവുകയാണ്
നാഴിയിടങ്ങഴി മണ്ണുണ്ട് എന്ന പാട്ടിന്റെ വരി
അതും കേട്ടുതുടങ്ങാത്ത പാട്ടിലുള്ളത്

'നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു'
എന്ന പാട്ട് 
പതിയേ ഒരു ഷർട്ടാവുന്നു

എല്ലാ ഉടലുകളും പ്രവാസിയാവും
നഗരത്തിൽ
ഒരു വാടകവീടാവും നഗ്നത

കടന്നുവരും,
പഴയത് വല്ലതും എടുക്കുവാനുണ്ടോ
എന്ന ചോദ്യം
പഴയ മതങ്ങളുടെ ആക്രിക്കാരനാവും
ദൈവം

ശലഭആക്രികൾ
പഴയമാനങ്ങൾ അവ തൂക്കിവാങ്ങുന്നില്ല

പാതിയടഞ്ഞ കണ്ണുകൾക്കിടയിലൂടെ
നടന്നുവന്ന്
പഴയധ്യാനം കൊടുത്ത്
പുതിയധ്യാനം വാങ്ങി
നടന്നുപോകും 
പഴയകാല ബുദ്ധൻ
അതും പഴകാത്തതിന്റെ കൊത്തുപണിയുള്ളത്

ഞാൻ പഴയനടത്തം മാത്രം കൊടുക്കുന്നു
പുതിയ ഇരുത്തം വാങ്ങിമടങ്ങുന്നു

പഴക്കമില്ലാത്ത
ചന്ദ്രക്കലകൾ ഉൾപ്പടെ പഴകിയ പകലുകൾ

പരമ്പരാഗതമായി
പഴയ ആകാശങ്ങളുടെ 
ആക്രിക്കാരനാകും സൂര്യൻ
ഇപ്പോൾ പഴയ പകലുകളുടേയും

പഴയമഴപ്പാറ്റകൾ 
പുതിയ മരണങ്ങളിലേക്ക് മാത്രം
പറക്കുന്നു

വാക്കുകളുടെ ഈയാമ്പാറ്റകൾ 
തീ തൂക്കിയിടും പുതിയ കവിതകളിലേയ്ക്കും

പഴയവാക്കുകൾ കൊടുക്കുവാനുണ്ടെന്ന്
മാത്രം 
നിശ്ശബ്ദമാകും ഞാൻ

വിയർപ്പ്മണത്തിന്റെ എമ്പ്രായ്ഡറി
ഉഷ്ണഗ്രന്ഥികൾ പൂക്കും 
ഒരു നവഗന്ധമാകും ഗൃഹാതുരത്വം

അകാരണമായ വിഷാദത്തെ
മേഘങ്ങളാക്കുവാനാകുമോ
എന്ന് ദൈവത്തോട് ആരായുകയായിരുന്നു ഞാൻ

മാനത്തിന്റെ വള്ളിച്ചെടിയിൽ
അകാരണമായി മേഘങ്ങൾ തൂക്കും
ദൈവം

പലരൂപത്തിലും
ഭാവത്തിലും വരും വിഷാദത്തിനെ സൂര്യനെന്ന് പേരിട്ടതിൽ പിന്നെ

അസ്തമയത്തിന്റെ ചാകര
മുക്കുവനാകും സൂര്യൻ

പ്രതിഷ്ഠകൾ ബുദ്ധിമുട്ടിക്കും
കാലഹരണപ്പെട്ട ഏകാന്തതയുടെ
ഉടമസ്ഥനാകും ദൈവം

ഏകാന്തതയുടെ പ്രതിഷ്ഠാപനകല

ഇല്ല എന്ന വാക്കിലേക്ക് സ്വയം തിരുത്തുകയാണ്
ദൈവം
അതും ഏറ്റവും അടുത്തുള്ളത്

ഉടയുന്നതിന് മുമ്പ് നിശ്ചലതയുമായി പ്രതിമകൾ നടത്തും 
ചില ഗൂഢാലോചനകളുണ്ട്

ഒരു ഗൂഢാലോചനയാകും
വിഷാദം
എന്റെ ഏകാന്തത അതിന്റെ ഒറ്റുകാരൻ

പഴയ 
ഗൂഡാലോചനകൾ കൊടുക്കുവാനുണ്ടോ
എന്ന് വിളിച്ചു മാത്രം ചോദിക്കുന്നു
കലാപങ്ങൾ

പഴയ കലാപങ്ങളുടെ
ആക്രിക്കച്ചവടക്കാരനാവുകയാണ്
പതിയേ സമൂഹം

ഒരു റാന്തലാകും അസ്തമയം
ഞാനത് തുടച്ച്മിനുക്കുന്നു

രാത്രി ഒരു പോലീസ്സ്റ്റേഷനാവും
നഗരത്തിൽ
അസ്തമയത്തിന്റെ പഴ്സ്
കളഞ്ഞുപോയ യാത്രികനാവും
സൂര്യൻ

ഗീയർ വീണുകഴിഞ്ഞ 
ഇനിയും നീങ്ങിത്തുടങ്ങാത്ത 
വണ്ടിയുടെ പ്രകമ്പനം
അകാരണം എന്ന വാക്ക് മാത്രം  ആവർത്തിക്കുന്നു.


Comments

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...