Skip to main content

ഭാഷ മുമ്പേ ചിതൽ പിറകേ

ഭാഷ മുമ്പേ ചിതൽ പിറകേ

ഭാഷയുടെ പിറകേപോകും മുമ്പേ
കവിതയെന്ന് പേരിടുംമുമ്പേ
പണ്ടുപണ്ടാണ്

ഒരു പക്ഷേ മണ്ണുണ്ടാവുന്നതിനും മുമ്പേ
വീടുകളിൽ,
ചിത്രങ്ങൾ ഫ്രൈയിം ചെയ്ത്
തൂക്കും മുമ്പേ
അവയിൽ ഇരുനിറങ്ങൾ
പഴക്കങ്ങൾക്കൊപ്പം
വിരുന്നുവരും മുമ്പേ

ഒരു പക്ഷേ വീടുകൾ ഉണ്ടാവും മുമ്പേ
അരികിൽ വാഹനങ്ങൾ 
തെരുവുകൾ കോരിയൊഴിക്കും മുമ്പേ
ചുവരുകളിൽ, ഫ്രൈയിമുകൾ
ശൂന്യത തിരയും മുമ്പേ

ചിത്രങ്ങൾ
ഇന്നലെകൾ ചതുരത്തിലെടുക്കും മുമ്പേ

ഒരു പക്ഷേ,
ഏകാന്തത പോലും
ഉണ്ടാകും മുമ്പേ

തികച്ചും ശൂന്യതകളുടെ ഫ്രൈയിം

മുന്നോട്ട് പോകും മുമ്പേ
ആകാശത്തിന്റെ സ്വകാര്യതാനയം,
അതും
രൂപം കൊള്ളും മുമ്പേ മേഘങ്ങൾ
ടിക്ക് ചെയ്യുവാൻ 
നിർബന്ധിതരാവും മുമ്പേ തന്നെ

പിന്നെപ്പിന്നെ വരുന്നുണ്ട് വീടുകൾ
ഭാഷയ്ക്കിരുവശവും വീടുകൾ
അതിൽ
വീടുകൾക്കകത്തും പുറത്തും
പെരുകും ചുവരുകൾ

മൺധമനികളിൽ
ചിതലുകൾ മണ്ണ് കരുതുമ്പോലെ
കാലം,  വൃത്തത്തിൽ 
ചതുരത്തിൽ 
കവിതകൾ കരുതുന്നു

ചിതലുകൾ, കാലം മണ്ണ്, 
എന്ന് ഭാഷ വേർതിരിയും മുമ്പാണ്

എന്റെ ഭാഷ
ചിതലിനെ പരിശീലിപ്പിക്കുന്നു
കവിത എന്ന് അതിനേ
പേരുചൊല്ലിവിളിയ്ക്കുന്നു

കാലം മണ്ണിനെ 
കവിതകൾ മനസ്സിനെ
വിരലുകൾ നിരത്തി
എഴുത്തിനിരുത്തും മുമ്പാണ്

അരണികൾ കടഞ്ഞ് 
തീയുണ്ടാവുന്നതിന്നും മുമ്പ്
ഒരു പക്ഷേ തിരസ്ക്കാരത്തിനും
കവിതകളുടെ പൊതുവായ
തിരസ്ക്കരണികൾക്കും  മുമ്പ്

കാലത്തിനും
തീയ്ക്കും മുമ്പ് 
ഒരുപക്ഷേ 
അന്നും കാണപ്പെട്ടേക്കാം കാലം
തീയ്ക്കും മുമ്പേ
പഞ്ഞി പോലെ 

തീയണച്ച് തീയതിയാക്കിയതാവണം
കാലം
പഞ്ഞിപോലെ തുടരുവാൻ

തുടർച്ചയുടെ അണയാത്ത തീ
തീയതി കൊണ്ടുനടക്കുന്നു

വിരലുകൾക്കിടയിൽ
കവിതയെന്നു പേരുള്ള അണ്ണാൻകുഞ്ഞ്
നിമിഷത്തിൽ നിന്ന് ദിവസത്തിലേയ്ക്ക്
ദിവസങ്ങളിൽ നിന്നും മാസത്തിലേയ്ക്ക്
അതിൽ നിന്ന് കൊല്ലങ്ങളിലേയ്ക്ക്
ചാടാവുന്ന കൈയ്യകലത്തിൽ
ചില്ലയുടെ രൂപത്തിൽ

പണ്ട് എന്ന കാലത്തിൽ,
ഇന്നലെ കൊത്തിവെയ്ക്കുമ്പോലെ
ചിൽ ഛിൽ എന്ന ഉളി
അതിലേയ്ക്ക് ചിന്തേരിട്ട 
അണ്ണാൻകുഞ്ഞിൻ ചാട്ടം,

പണ്ട് പണ്ട് ഒരു താളം
കാലമൊരു കുടുക്ക
അണ്ണാൻകുഞ്ഞതിൽ
കിട്ടുന്ന ഏകാന്തത ദിവസങ്ങൾക്കൊപ്പം
ഓരോന്നായി ഇട്ടുവെയ്ക്കുന്നു

ഒരു കോട്ടുവാ ഇട്ട്
പിന്നിലേയ്ക്ക് കാലം
പോയിവരുമ്പോലെ
നിലാവ്
ഇന്നലെയുടെ
കുടുക്ക പൊട്ടിയ്ക്കുന്നു
ഒരു കവിതയെടുക്കുന്നു

2

ചാട്ടം ഊറിവരുന്ന ഒരവർഗ്ലാസായി
അണ്ണാൻകുഞ്ഞിനെ 
സങ്കൽപ്പിച്ചുനോക്കി

കാലം ഊറിവരും
നിലാവിന്റെ അവർഗ്ലാസ്സായി
ചന്ദ്രനെ തിരിച്ചുവെയ്ക്കുവാൻ
പുറപ്പെടും സമയം 
അത് ചരിയും കലകളിൽ കവിതയാവുന്നു

ഊറിവരും നിലാവിന്റെ തരികൾ
സമാന്തരമായി ചിതലെടുക്കും
അണ്ണാൻകുഞ്ഞിൻ
ഏകാന്തത

അതിന്റെ കണ്ണുകൾക്ക് താഴെ
വിരലുകൾക്കരികിൽ,
കാലം ഒരു അണ്ണാൻകുഞ്ഞ്

അതിന്റെ ചലനങ്ങളിലേയ്ക്കഴിയും ചാട്ടങ്ങൾക്ക് സമാന്തരമായി
അത് നീട്ടി വളർത്തും അതിന്റെ
ചാരനിറമുള്ള ഏകാന്തത

അണ്ണാൻകുഞ്ഞ്
നിശ്ശബ്ദമായി ആവശ്യപ്പെടും
ഏകാന്തത എന്ന പേര്

ഒരു പൊന്മാനിനെ
ഏകാന്തത അണിയിക്കുന്നു
അത് നീലനിറത്തിൽ മാനം കുറിച്ചെടുക്കുന്നു

ഏകാന്തതയ്ക്ക് ഇരുനിറം
അത് ഇരുനിറത്തിന്റെ നീലയിലേയ്ക്ക്
പറന്നുപോകുന്നു

അഭിസംബോധനകൾ കൊരുത്ത്
മാലകെട്ടുന്നതിനിടയിൽ
തുളസിയില ജീവിതംജീവിച്ചവളെ എന്നാവും
കാലം അവളോട് 

3

കൊയ്ത്തിന് പാകമാകുമ്പോൾ
നെൽപ്പാടം
കതിർക്കുലകളുടെ അനന്തമായ ചായൽ

ഇന്നലെയിലേയ്ക്ക് ചായും
കതിർക്കുലകളുള്ള കാലം

വഴുക്കും വരമ്പിൽ ചുമക്കും
ഗൃഹാതുരത്വത്തിന്റെ കറ്റ
ഓരോ കതിരിലും
പാകമെന്ന വാക്കിൻ ഭാരം

ഒരിടവേളയുടെ ചായൽ,
സമയമാകും ഇടത്തെ
വൃത്തങ്ങൾക്കിടയിലെ ജീവിതം

കവിതയിലേയ്ക്കുള്ള വാക്കിന്റെ ചായൽ
ഓരോ വാക്കിലും പാകമായ ഭ്രാന്ത്

കതിർകുലകളെ ചായുവാൻ
പരിശീലിപ്പിയ്ക്കുന്നു

4

പാകമായ കാത്തിരിപ്പിന്റെ ചായൽ
പാകമാവും മഴ 
നക്ഷത്രങ്ങൾ ചായുമിടം

അതിന്റെ പെയ്ത്തിലേയ്ക്ക്
ഒരു മഴ ചായൽ
തോരുന്നതിന്റെ കറ്റ

ഇന്നലെയിലേയ്ക്ക്
ഒരു കാലത്തിന്റേതാണ് ചായൽ

മിനുക്കം പാകമായ മിന്നാമിനുങ്ങ്
മിനുങ്ങുന്നതിലേയ്ക്ക് അതിന്റെ
പാതിചായൽ

നക്ഷത്രത്തിലേയ്ക്ക് ചാരിയിരിക്കും
പാകമായ ഇരുട്ട്

എല്ലാ മഴകൾക്കും പാകം
വരികൾ തരിശ്ശ്
ഭാഷ ഭാരമാവുന്ന കതിർക്കുല പോലെ
ചിതലുകളിലേയക്ക് ചരിയും
കവിത.

Comments

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...