Skip to main content

മൂന്ന് നിറത്തിൽ സൂര്യന്മാർ

മൂന്ന് നിറത്തിൽ സൂര്യന്മാർ
അതിൽ ഒരു നിറമുള്ള സൂര്യന് മാത്രം
ആകാശം വാതിൽ തുറന്നുകൊടുക്കുന്നു

ഒരു വീജാവരിയാകും പകൽ
പകൽ തുറക്കുമ്പോൾ ഊറിവരും ശബ്ദം
വാഴത്തട നുറുക്കുമ്പോൾ
ഊർന്നുവരും നൂലുപോലെ 
വിരലുകളിൽ ചുറ്റി പ്രഭാതം, ഊരിമാറ്റുന്നു.

നിശബ്ദം നെറ്റിയിലണിയും
കുങ്കുമമാകും ശബ്ദം

നീലനിറമുള്ള വിരലിനെ അരികിൽ വെക്കുന്നു
വിരലുകളിൽ ഒന്നിനെ കുരുവിയാക്കുന്നു
അദൃശ്യതയുടെ ആകാശങ്ങളിലേയ്ക്ക്
പറത്തിവിടുന്നു

അമ്പലവിരലിന്നരികിലെ പള്ളിവിരൽ.
എന്റെ വിരൽ,
അതിന്റെ ദേവാലയം തിരഞ്ഞു പോകുന്നു
ചിത്രപ്പണികളുള്ള അതിന്റെ പരവതാനിയിൽ പതിയേ മുത്തുന്നു
പതിയേ എന്ന വാക്കിനും
അതിലും പതിയേ മുത്തം

വിശ്വാസിയായ പ്രാവിന്റെ കുറുകലിൽ
അരുമയായ മറ്റൊന്നിന്റെ കൊത്തുപണി
വേനലിന്റെ പതാകയുള്ള സൂര്യൻ
മുൻകാലുകളിൽ നിശ്ചലതയുടെ
കൊത്തുപണികളുള്ള കിഴക്കെന്ന കുതിര

അസ്തമയം നീക്കി വെച്ച്‌ പടിഞ്ഞാറഴിക്കുന്നു
ചേക്കേറുന്നതിന്റെ ചിനയുള്ള
മരത്തിന്റെ കുതിരകളെ
അതിന്റെ ചിനപ്പിൽ നിന്നും 
കിളികൾ മാറ്റിക്കെട്ടുന്നു

യുദ്ധത്തിന്റെ മറുകുള്ള സമാധാനം
പകയുള്ള ഒരു വാക്കാവുകയാവണം മരണം

ഒരാൾ ആത്മഹത്യചെയ്യുമ്പോൾ
അത്രയും നഗ്നത ഉൽപ്പാദിപ്പിക്കപ്പെടുന്നു
പിന്നീട് അത് സമൂഹം,
പങ്കിട്ടെടുക്കുന്നു

ഇനി പറയട്ടെ
നഗ്നത ഒരു പിയാനോ
അതിൽ സങ്കൽപ്പത്തിൻ വിരലുകൾ

കൂടുതൽ നഗ്നതയ്ക്ക് വേണ്ടി
വിരലുകളില്ലാത്ത മനുഷ്യർ കടിപിടികൂടുന്ന തെരുവിൽ,
സമാധാനത്തിന്റെ ചതുരംഗങ്ങളിൽ
യുദ്ധത്തിന്റെ കരു,
അതും അത്രയും 
സമാധാനമുള്ളവർ മാത്രം
നീക്കിനീക്കി വെയ്ക്കുന്നു

ആത്മഹത്യ ഞൊറിഞ്ഞുടുത്ത
ഒരുവളുടെ പുറത്തുകാണും
പൊക്കിൽക്കൊടി
അതിന്റെ പേരിൽ നടന്നേക്കാവുന്ന  ഒരു കലാപം,
മറ്റൊരു നാട്ടിൽ യുദ്ധമാകുന്നു

പരാതികൾക്ക് മുകളിൽ കല്ല് പോലെ
മനസ്സാക്ഷി എടുത്തുവെയ്ക്കും
സമൂഹം
യുദ്ധമില്ലാത്ത രാത്രികൾ വകഞ്ഞ്
അവർ യുദ്ധമില്ലാത്തവർ,
യുദ്ധമില്ലാത്തിടത്തേയ്ക്ക്
ഉറങ്ങുവാൻ പോകുന്നു
ഉറക്കത്തിന്റെ പലായനം

ഉറക്കത്തിന്റെ കല്ല്
അതിൽ ജീവിച്ചിരിക്കുന്നവരുടെ
കൊത്തുപണികൾ
ഉണരുമ്പോൾ ഓരോരുത്തർക്കും
അരികിൽ
അവരവരുടെ പ്രതിമകൾ
ഇനി എവിടെയാവും അവരുടെ സ്വപ്നങ്ങൾ

അതിൽ ജീവിതം നിരന്തരം 
നീക്കിവെയ്പ്പുകളുടെ
കൊത്തുപണികളെടുക്കുന്നു
നടത്തത്തിൽ കാൽപ്പാടുകൾ ചെയ്യുന്ന
പോലെ തന്നെ

മരിച്ചവർക്കുള്ള പ്രതിമകൾ
പൂർത്തിയാകാതെ നിർത്തും
പ്രതിമകളുടെ നഗരം.

മനുഷ്യർക്കരികിൽ
അവരുടെ മറവികളുടെ പ്രതിമകൾ
അതിൽ കൈമോശം വന്ന
അവരുടെ സ്വപ്നങ്ങളുടെ കൊത്തുപണികൾ

കടന്നുവരും ബസ്സിൽ
യുദ്ധമുള്ളിടത്ത് നിർത്തുവാൻ
ആവശ്യപ്പെട്ട് 
ഇറങ്ങി 
യുദ്ധത്തിലേയ്ക്ക് നടന്നുപോകും മനുഷ്യരെ,
അവരുടെ പിറകുവശം 
ഒരു പക്ഷേ ഇപ്പോൾ നിങ്ങൾക്കു 
കാണുവാനായേക്കും

പിറകുവശം മാത്രമുള്ളവർ
എപ്പോഴും യുദ്ധത്തിലേക്ക് നടക്കുന്നു

മറുക് ഒരു കുതിരയാണെന്ന്
ഉടൽ അതിന്റെ മുകളിൽ കയറി സഞ്ചരിക്കുന്നുവെന്ന്
കാതിൽ കടിയുടെ പാടുള്ള ഒരുവൾ.

അടക്കിപ്പിടിച്ച സ്വരത്തിൽ
അവളുടെ സ്വരത്തിന്റെ കുതിര 
അതിന്റെ കുഞ്ചിരോമങ്ങൾക്ക് അവൾ വെള്ളമൊഴിക്കുന്നു
പാട് കൊടുത്തു വളർത്തും കുതിരയാവും ഉടൽ

യുദ്ധത്തിന്റെ കുതിര
യുദ്ധത്തിന് പോകുന്നു
മുകളിൽ ആളില്ലാത്ത കുതിര
രതിയിലേയ്ക്ക് തിരിയുന്നു

പിറകുവശത്തിന്റെ മറുകുള്ള കുതിരകൾ

തൂവലുകൾക്കക്കരെ
ചെയ്യാനുള്ള രതികൾക്ക്
വെള്ളമൊഴിക്കും കിളികൾ

അവൾ പൂക്കളുടെ പ്രതിമകളുള്ള
വസന്തത്തിന്റെ നഗരം
ഉന്മാദികളായ സന്ദർശകരുള്ള
ഭ്രാന്തിന്റെ മ്യൂസിയം
അസ്തമയത്തിന്റെ മ്യൂസിയമാകും സൂര്യൻ

ഇനിയും മടങ്ങിയെത്തിയിട്ടില്ല
യുദ്ധത്തിന് പോയ 
കുളമ്പടിയൊച്ചയുടെ മറുകുള്ള കുതിരകൾ
ജീനിവള്ളികൾക്കരികിൽ
അതിന്റെ രതിയുടെ 
മറന്നുവെച്ച ചിനപ്പുകൾ

അവന്റെ പ്രതിമക്കരികിൽ
യുദ്ധത്തിന്റെ മറുകുള്ള സൈനികൻ
അവൻ അവന്റെ പ്രതിമയെ നിശ്ചലതയിലിലും 
അനുസരിക്കുക മാത്രം ചെയ്യുന്നു
അവന് മുകളിൽ അപ്പോഴും 
ക്രൂരതയുടെ മറുകുള്ള ഭരണാധികാരി

സമാധാനത്തിന് വെള്ളമൊഴിക്കുന്നുണ്ട്
ഇപ്പോൾ രതി,
ചെയ്തുകഴിഞ്ഞ കിളികൾ

ഗ്രാമമാണ്
ഇനിയും എത്തിയിട്ടില്ല
യുദ്ധത്തിന്റെ മണം

പരമ്പിൽ
അവളുടെ കൊലുസിട്ടകാലുകൾ
ചിക്കി ഉണക്കാനിട്ട 
കുരുമുളക് മണം

രതി കഴിഞ്ഞ കാലിലെ
കൊലുസ്സിന്റെ ശബ്ദം 
അവൾ വാരിക്കെട്ടിവെക്കുന്നു
കൊലുസുകൾ കഴിഞ്ഞാൽ
വാരിക്കെട്ടിവെച്ച 
കുരുമുളകിന്റെ മണം
ഇപ്പോൾ അവളുടെ കാലുകൾക്ക്

കിളികൾക്ക് കിളികളുടെ ബുഫെ
അത് അവർ ചിലയ്ക്കുന്നതിലെടുക്കുന്നു
യുദ്ധത്തിന്റെ ബുഫെയാണ് സൈനികർക്ക്
അത് അവർ ജീവിച്ചിരിക്കുന്നതിലെടുക്കുന്നു

അരികിൽ പുസ്തകമുള്ളവളുടെ
കണ്ണുകളിലെ സ്വപ്നം
അതിലുണ്ട് സമാധാനം
അതിന് ജീവിതത്തിന്റെ പുറഞ്ചട്ടയും

മറ്റൊരു നാട്ടിലെ അസ്തമയം.
ഉദയത്തിന് അതിൽ പങ്കില്ല
സൂര്യനും
കഴിഞ്ഞിരിക്കുന്നു ശിശിരം
വിരലിൽ ഭ്രമണത്തിന്റെ നൂല്

വസന്തത്തിന്റെ ബുഫേ
പൂക്കൾ വിളമ്പുന്നു വസന്തത്തിന്
അസ്തമയത്തിന്റെ ബുഫേ സൂര്യനും

ഒരു കൊത്ത് മല്ലിയില
അതിൽ ആറുമണി മണത്തിന്റേതാണ് കൊത്തുപണി

സൂര്യനൊരു ടാക്സിയാകുന്നു
അതിൽ ചെയ്തുകഴിഞ്ഞ രതികൾ വന്നിറങ്ങുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

കഴുത്തിലെ കിണർവെള്ളത്താലി - കവിതാ ടാക്കീസിൽ

കവിതാ ടോക്കീസിൽ കഴുത്തിലെ കിണർവെള്ളത്താലി, ഒഴുകിയിറങ്ങുമിടം എൻ്റെ കൊളുത്തുള്ള ദാഹം അതും ഉടൽകൊളുത്തുള്ള  കൊഴുത്തദാഹം എല്ലാ മഴയുടലുകളും ഭേദിക്കുന്നു മേൽമറയില്ലാത്ത കിണർ കഴിഞ്ഞ്  അതിൻ്റെ ആഴങ്ങൾ കഴിഞ്ഞ് നാലുമണി കപ്പിയും  അതിന് മുമ്പുള്ള കപ്പിയില്ലാത്ത കാലവും കഴിഞ്ഞ് എണ്ണയില്ലാത്ത വരൾച്ചയും വരൾച്ചയുടെ കറക്കവും അതിൻ്റെ കറകറ ശബ്ദവും കഴിഞ്ഞ് പഴയകാല പാള  കിണറ്റിൽ വീഴുന്നതിൻ്റെ  ഭാരമില്ലായ്മയും കഴിഞ്ഞ് കിണർ വെള്ളത്തിലെ തണുപ്പും സന്ധ്യകലർന്ന ഇരുട്ടും പുലർകാലവും  പാളയിലേക്ക് കയറും അനുഭവവും കഴിഞ്ഞ് കോട്ടിയ പാളയുടെ ഭാരമില്ലായ്മ വെള്ളത്തിലേക്കും വെള്ളത്തിൻ്റെ തെളിഞ്ഞ ഉപരിതലം ചരിഞ്ഞ് പാളയിലേക്കും കയറിയതിന് ശേഷം പന്നലിൻ്റെ ഇലകളും  പായലിൻ്റെ വഴുക്കലും  ഇടിഞ്ഞ തൊടികളും ഇനിയും ഇടിയാത്ത തൊടികളും കഴിഞ്ഞ് ആശാൻ കവിതയിലെ ദാഹവും മലയാള കവിതയിലെ ദേഹിയും കഴിഞ്ഞ് ബുദ്ധഭിക്ഷുവായി ജലം മുകളിലേക്ക് കയറിവരുന്നിടത്ത് ദേഹിയായി ദാഹം അപ്പോഴും തുടരുന്നിടത്ത് ശരിക്കും ആനന്ദൻ എന്ന് ദാഹവും മാതംഗി എന്ന് ദേഹിയും ഒരിക്കലും കഴിയുന്നില്ല അവ ഒഴുകുക മാത്രം, ചെയ്യുന്നു  ഒരു പക്ഷേ ഇന്നും ...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

അവധിയുടെ കുതിരകൾ കലണ്ടറിൽ

അവധികൾ ശരീരത്തിൽ  പ്രവേശിക്കും വിധം കലണ്ടറിലെ ശൂന്യസ്ഥലികൾ തീയതികൾ ഇനിയും പച്ചപ്പെടാനുള്ള ഇലകളുടെ വെപ്രാളം എടുത്തണിഞ്ഞ അവയുടെ ശാന്തവള്ളികൾ അവധികളുടെ ഉടലുള്ള കുതിര കലണ്ടറിൽ അതിൻ്റെ അടയാളപ്പെടുത്തൽ അക്കങ്ങളിൽ, നിറങ്ങളിൽ ഒരു കടൽക്കുതിരയുടെ ചലനം തീയതി കലണ്ടറിൽ  അടയാളപ്പെടുത്തും വിധം അതിൻ്റെ ചലനങ്ങളുടെ  നിധിയിൽ നിന്നും ഒരു ചലനം  എൻ്റെ കവിത കട്ടെടുക്കുന്നു അവധികളും  കടൽക്കുതിരയുടെ ചലനങ്ങളും  എന്ന വിഷയത്തിൽ ഇനിയും പൂർത്തിയാകാത്ത  എൻ്റെ പഠനം പൂർത്തിയാകുന്നില്ല ചലനങ്ങളും അപ്പോഴും ജീവിതത്തിൻ്റെ നിശ്ചലതക്ക് കടൽക്കുതിരയുടെ ആകൃതി വരച്ചുകൊടുക്കുന്നുണ്ട് ഞാൻ അവയുടെ ചലനങ്ങൾക്കരികിൽ വെറുതേയിരിക്കുന്നുണ്ട് ഞാൻ ചലനത്തിൻ്റെ കൈയ്യിൽ, മൈലാഞ്ചി ഇട്ടുകൊടുക്കുന്നത് പോലെ അത്രയും സൂക്ഷമമായി തന്നെ ഓരോ തിരയും കടലിൻ്റെ കുതിര എന്നായി, അപ്പോൾ എൻ്റെ നിശ്ചലത ഞാൻ നാവികൻ വേനലെൻ്റെ കപ്പൽപ്പായ എന്നാശ്വസിക്കുവാൻ എനിക്കുമായിട്ടുണ്ട് നാവികനിലേക്ക് ഉള്ള എൻ്റെ ആയങ്ങൾ അപ്പോഴും ഉടൽ അതിൻ്റെ കരയിൽ അനിയന്ത്രിയമായി നിയന്ത്രിക്കുന്നു കിടന്ന് കിടന്ന് ഉലച്ചിലിൻ്റെ അടിവശം തുരുമ്പിച്ച കപ്പൽപോലെ കവിത എല്ലാ...