Skip to main content

കടൽകൊള്ളക്കാരന്റെ ഭാര്യ

നീ കടൽക്കൊള്ളക്കാരന്റെ ഭാര്യ
ഓരോ കൊള്ളയും കഴിഞ്ഞാൽ അയാളിത്ര
നന്നാവുന്നതെന്തിനാണെന്ന് ഞാൻ വിചാരിക്കുന്നു

കടൽകൊള്ള കഴിഞ്ഞാൽ
അയാൾ ഏറ്റവും കൂടുതൽ സമയം,
ചിലവഴിയ്ക്കുന്നത് 
നിന്നെ സ്നേഹിക്കുവാനാണെന്ന് 
നീ പറയുന്നു

അയാൾക്ക് താമരവിരിയുന്ന മണമാണെന്ന്,
അയാൾക്ക് മാറത്ത്
നീലപ്പൊന്മാൻ നിറമുള്ള ചുണങ്ങുണ്ടെന്ന്,
അത് പക്ഷിയോളം പറക്കുമെന്ന്

കൊള്ളയുടെ ഭാഗമായി അയാൾ
ഭാര്യയും കുഞ്ഞുമുള്ള ഒരു നാവികനെ 
അതിക്രൂരമായി കൊന്നിട്ടുണ്ട്.
അത് നീ എന്നോട്,
ഒരു കൂസലുമില്ലാതെ പറയുന്നു.

എന്തിനാണ് അയാളിങ്ങനെ കൊള്ളയടിക്കുന്നത് ?
എന്ന് ചോദിക്കുമ്പോൾ നീ ചിരിക്കുന്നു
അതും ഉറക്കെയുറക്കെ.
പക്ഷികൾ അകന്നകന്നുപോകുമ്പോലെ.

അവരുടെ സമയം കൊള്ളയടിക്കുന്നുണ്ടാവും
അല്ലാതെ അയാൾ ആരെയും കൊല്ലുന്നുണ്ടാവില്ല
സ്വയം ആശ്വസിപ്പിക്കുവാനെന്നോണ്ണം
ഞാൻ പറയുന്നു

അപ്പോഴും,
എന്റെ ഓർമ്മ അതിന്റെ ഗൂഗിളിൽ
തിരയുന്നുണ്ട്,
എന്തിനാണ്
കടൽകൊള്ളക്കാർ അവരുടെ ഒരു കണ്ണ്
മറയ്ക്കുന്നത് ?
എന്തിനാണ് അവർ 
മക്കാവു എന്ന പേരുള്ള തത്തകളെ
ഓമനകളായി
ചുമലിൽ കരുതുന്നത്

കണ്ണുകൾ പാതിമറച്ചാൽ,
ഒരു പകൽ കൊള്ളക്കാരനാവുകയാണ്
സൂര്യൻ.
ജീവിതം പാതി മറച്ചവർ,
ഏത് നിമിഷവും കൊള്ളയടിക്കപ്പെട്ടേക്കാവുന്ന,
കൊല്ലപ്പെട്ടേക്കാവുന്ന
നാവികരും വഴിയാത്രക്കാരും

എല്ലാ കൊള്ളകൾക്കൊടുവിലും
അയാൾ അരികിൽ കരുതി
നിന്നിലേക്ക് തുറക്കുന്ന ഒരു ജാലകം

കപ്പലൊഴിയും നേരം,
അരക്കെട്ടിന്റെ അഴിയുള്ള ജാലകം
എന്ന് ഉടലിനെ
എടുത്തുവെയ്ക്കുന്നിടമെല്ലാം 
അപ്പോൾ അയാൾക്ക് വീടായി

അരക്കെട്ടുകളും ജാലകങ്ങളും

ഒരു കടൽക്കൊള്ളക്കാരന്റെ അരക്കെട്ടിന്
ഒരുലച്ചിൽ കൂടുതലാണ്
എന്നാവും നിന്റെയുള്ളിൽ

ഇപ്പോൾ അയാളുടെ ഉലച്ചിലിനെ
കൊന്തിത്തൊട്ടുകളിക്കുന്ന
ഒരു കുട്ടിയുണ്ടാവും നിന്റെ ഉള്ളിൽ

ഒരു ഓർമ്മറാഞ്ചിപ്പക്ഷിയാവുകയാണ്
കാലം.

പഴക്കം ഒരു പുള്ളിപുലി
അതിനെ കൊള്ളക്കാരൻ 
കഥകൾ കൊടുത്ത് ഓമനിയ്ക്കുകയാണ്
അവളുടെ ഓർമ്മകളിൽ

കടൽകൊള്ളക്കാർ കയറുമ്പോൾ
കപ്പലുകൾ ഓർത്തുവെയ്ക്കും
ഒരുലച്ചിലുണ്ട്

മുള്ളുകളുള്ള കടൽ
കപ്പൽ മാത്രം മാറുന്നു

കൊലകളുടെ, കൊള്ളകളുടെ
പഴക്കമുള്ള കപ്പലിൽ
ഭാരമുള്ള കഥകളാണ്,
പല കപ്പലുകളുടേയും
നങ്കൂരം

പറക്കലൊതുക്കുന്നു
പക്ഷി അതിന്റെ നങ്കൂരമായി
നീലയും നിലത്തേയ്ക്കിടുന്നു

കാക്കകളെ കടൽ മണപ്പിച്ചുനോക്കുന്നു
അവയുടെ കറുപ്പ്
വെളുപ്പിൽ നേർപ്പിച്ച് കടൽകാക്കകൾക്ക്
വിതറുന്നു

കടൽചൂര് കലർന്ന
ഉണങ്ങിയ കുരുമുളകിന്റെ
മണമാണ് ഇപ്പോൾ അവൾക്ക്

ഒരു തിരമാല മാത്രം തിരശ്ശീല
പ്രതീക്ഷ എന്ന കൊളുത്തിവെച്ച നാളം.
കാലം എന്ന നിലവിളക്ക്.
കപ്പലുകൾ,
കടലുകളിലെ ആടും കഥകളിവേഷക്കാർ

കഥകളിലെ മിത്ത് 
ചുറ്റിവരും കപ്പൽ

മുദ്രവെച്ച കവറിൽ
ഞാൻ കൊല്ലപ്പെട്ട നാവികൻ
എന്ന എന്റെ ഓർമ്മ 

നീയാ നാവികനാവല്ലേ എന്ന 
നിന്റെ അടുത്തടുത്തുവരും
പ്രാർത്ഥന

മുറിവേറ്റതിനും മരിയ്ക്കുന്നതിനുമിടയിലെ
ഓർമ്മയുടെ കടലിടുക്ക്

അടുത്ത ജന്മം എന്ന കപ്പലിൽ
നമ്മൾ രണ്ട് യാത്രക്കാർ

അവളെത്തൊടും നീയെന്ന വാക്കാണ്
കടൽ

നിനക്കിപ്പോൾ
വല്ലാതെ ഇറുകിത്തുടങ്ങിയിട്ടുണ്ട്,
കൊള്ളക്കാരന്റെ ഭാര്യയാകുന്നതിന് മുമ്പ്
നീ ധരിച്ചിരുന്ന 
കൊല്ലപ്പെട്ട നാവികന്റെ ഭാര്യ എന്ന കുപ്പായം.

Comments

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!