Skip to main content

നാണംകുണുങ്ങികളുടെ ദൈവം

നാണംകുണുങ്ങിയായി
ദൈവത്തിന്റെ പരിസരങ്ങളിൽ
വന്നുനിൽക്കും,
ആദ്യകാലകവിതകൾ

നിർവ്വചനങ്ങൾക്കുമപ്പുറം
പൂർണ്ണമായി രൂപപ്പെട്ടുകഴിഞ്ഞിട്ടില്ലാത്ത
ഒന്നായി
മനുഷ്യർക്കിടയിൽ
ഒളിച്ചുംപാത്തും കഴിയും
പ്രണയം

മനുഷ്യർ കവിതകളെ 
അടുത്തേയ്ക്ക് വിളിക്കുന്നു

നാണിച്ചും മടിച്ചും 
കവിതകൾ, 
മനുഷ്യർക്കടുത്തേയ്ക്ക് വരുന്നു

കവിതകൾ അടുത്തേയ്ക്ക് വരും,
മനുഷ്യരുടെ മുഖത്തും,
നാണം
അതും കാണാവുന്ന വിധം

ദൈവമിപ്പോൾ ആ രംഗം
ചിത്രീകരിക്കും സംവിധായകൻ.

2

കാലം,
മനുഷ്യരുടെ മുഖത്തേയ്ക്ക് തിരിയും
ട്രോളിയുടലുള്ള 
പഴഞ്ചൻക്യാമറ

ദൈവം ഇപ്പോൾ
മനുഷ്യരുടെ കൂടുതൽ അടുത്ത്.
കവിതകളിൽ നിന്നകന്ന്

പ്രണയം അനേകം നിറങ്ങളിൽ.
കാലം, 
അതിനും പിന്നിൽ
അപ്പോഴും ബ്ലാക്ക് & വൈറ്റിൽ

ദൈവത്തിനിപ്പോൾ,
ആ നിമിഷങ്ങൾ ആലേഖനം ചെയ്യും 
ഛായാഗ്രാഹകന്റെ നോട്ടം,
ഭാവം

3

തുടർച്ചയുമായി ഇടകലർന്നിട്ടുണ്ടെന്നേയുള്ളു
ദൈവം ഇപ്പോഴും 
തന്റെ
കറുപ്പിലും വെളുപ്പിലും

സംഭാഷണങ്ങൾ പോലും 
സംവിധാനം ചെയ്യപ്പെടേണ്ടതുള്ളത് കൊണ്ടാവണം,
നിർമ്മിയ്ക്കപ്പെടും
ഡോക്കുമെൻറികളിൽ പോലും
എന്റെ ദൈവത്തിനിപ്പോൾ
അധികം സംസാരങ്ങളില്ല

ദൈവമിപ്പോൾ,
സംസാരിക്കുവാൻ നാണമുള്ള 
ഒരാളെന്ന് നീ
അതും കവിതയിൽ.

4

വിരിഞ്ഞുകഴിഞ്ഞ പൂവിന്റെ നാണം
നീ എടുത്തുവെയ്ക്കും ഇടങ്ങൾ

ഇപ്പോൾ,
ദൈവത്തിന്റെ മുഖത്തും
സൂചിമുഖിപ്പക്ഷികൾ കൂട് കൂട്ടും
നാണം

ദൈവത്തിന്റെ ഉടൽ
തൂക്കണാംകിളികളുടെ കൂട്

നീ പക്ഷികൾക്കും മുമ്പേ
നാണം കുണുങ്ങുന്നു.
നാണം ഇപ്പോൾ കിഴക്ക്
അതും ഉദിച്ചിട്ടില്ലാത്ത വണ്ണം
സൂര്യന്നടുത്ത്

5

ദൂരെ നിന്ന് നോക്കിയാൽ
കുണുങ്ങലുകളുടെ കാലടികളിൽ
നടന്നുപോകും
ദൈവം

കൃത്യമായി പറഞ്ഞാൽ
നിന്റെ നാണംകുണുങ്ങലിൽ 
പങ്കടുക്കുന്ന ദൈവം

നീ നാണംകുണുങ്ങുന്നു
ദൈവവും നാണംകുണുങ്ങുന്നു

തിരിഞ്ഞുനോക്കുമ്പോൾ
നിന്റെ നാണത്തിന് 
അവതാരികയെഴുതും ദൈവം

പരസ്പരം പരിചയപ്പെടുന്നില്ല
നാണംകുണുങ്ങികളുടെ ദൈവം.
നാണം, 
അവയുടെ ദേവാലയങ്ങൾ.

6

ഒരേ നാണത്തിന്റെ രണ്ടറ്റത്ത്
നീയും ദൈവവും

ദൈവം ഇപ്പോൾ 
രണ്ട് നാണങ്ങൾക്കിടയിൽ കൂടുതൽ ഞെരുങ്ങുന്നു

ഒരു പക്ഷേ ദൈവത്തിന് 
കൂടുതൽ നാണം

ശരിയ്ക്കും പറഞ്ഞാൽ 
കവിതയിൽ,
കൂടുതൽ നാണം,
ദൈവത്തിനനുവദിക്കുന്ന നീ

നാണം കുണുങ്ങികളുടെ ദൈവം 
എന്ന് നീ കവിതയിൽ

7

നാണം, 
കടുംനിറമുള്ള
ഒരു ജമന്തിപ്പൂവാണെന്ന് നീ

പൂക്കൾ ആടുംവണ്ണം
ദൈവം അത് കേൾക്കുന്നു
തലകുലുക്കുന്നു
ശരിവയ്ക്കുന്നു

ദൈവം,
നാണത്തിന്റെ അയൽക്കാരൻ.
നാണം കുണുങ്ങലുകളുടെ തയ്യൽക്കാരനും

ഒരേ സമയം ദൈവം
നാണത്തിൽ തലപൂഴ്ത്തിവെച്ച്
കൈകളും കാലുകളും  
തുണിയിൽ ചലിപ്പിയ്ക്കുന്നു

നാണം ഒരു എബ്രോയിഡറിവർക്കാണെന്ന്
അപ്പോഴും നീ കവിതയിൽ

തുണിയിൽ
തയ്യൽമെഷിനുകളുടെ കുരുവികൾ
നാണം നാണം എന്ന് അവയ്ക്ക്
ചിറകടികൾ

അതേസമയം പ്രണയത്തിൽ 
പാട്ടുരംഗത്തിൽ  
നിറമുള്ള വസ്ത്രങ്ങൾ
അയയിൽ 
അലക്കിവിരിയ്ക്കുന്ന നീ

8

നിന്റെ ഋതുക്കളെല്ലാം നഗ്നം.
വസന്തം ഒഴിച്ച്.
നിന്റെ വസന്തത്തിന്റെ നാണം ,
ഒരു ജമന്തിപ്പൂ കൊണ്ട് മറയ്ക്കുന്ന നീ

പ്രസക്തി നഷ്ടപ്പെട്ട നാണമാണ്,
ദൈവം എന്ന് നീ 
അപ്പോഴും കവിതയിൽ 

നാണം ഒരു കുരുവി
നീയത് വശങ്ങളിലേയ്ക്ക് 
നീക്കിനീക്കി വെയ്ക്കുന്നു
ആകാശം ശൂന്യം

അറുപത്തിനാലു കളങ്ങളിൽ
ദൈവത്തിന്റെ ഉടൽ
നഗ്നത ഒരു കരു
നാണം ഒരു പക്ഷി

9

നാണവും പുസ്തകങ്ങളും 
നാണത്തിന്റെ പുസ്തകമെടുക്കുവാൻ വരും ദൈവം

കടുംനിറത്തിന്റെ നാണമുള്ള ദൈവം

നാണത്തിന്,
മറിച്ചുനോക്കാത്ത
പുത്തൻ പുസ്തകത്തിന്റെ മണമാണെന്ന് 
ലൈബ്രേറിയനായ പൂവ്

നീ നാണത്തിന്റെ ലൈബ്രറി

നിന്റെ രതിജന്യതീർത്ഥാടനങ്ങൾ
എന്ന പുസ്തകത്തിലെ
നാലുമണിയ്ക്ക് നാണം വരുന്ന ദൈവങ്ങൾ, 
എന്ന അധ്യായത്തിലെ
വെറും ഒരു സൂചിക മാത്രമായിട്ടുണ്ട്
ഇപ്പോൾ ദൈവം

പങ്കൊന്നുമില്ല എനിയ്ക്ക് ഒന്നിലും
എന്നാലും
എനിക്കിപ്പോൾ 
ഒരു ജമന്തിപ്പൂവെങ്കിലും 
ഇറുക്കാതെ വയ്യ, 
കാരണം,
കവിതയിൽ നാണം മറയ്ക്കുവാൻ അതിന്റെ നിറമെങ്കിലും ...








Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!