Skip to main content

നാണംകുണുങ്ങികളുടെ ദൈവം

നാണംകുണുങ്ങിയായി
ദൈവത്തിന്റെ പരിസരങ്ങളിൽ
വന്നുനിൽക്കും,
ആദ്യകാലകവിതകൾ

നിർവ്വചനങ്ങൾക്കുമപ്പുറം
പൂർണ്ണമായി രൂപപ്പെട്ടുകഴിഞ്ഞിട്ടില്ലാത്ത
ഒന്നായി
മനുഷ്യർക്കിടയിൽ
ഒളിച്ചുംപാത്തും കഴിയും
പ്രണയം

മനുഷ്യർ കവിതകളെ 
അടുത്തേയ്ക്ക് വിളിക്കുന്നു

നാണിച്ചും മടിച്ചും 
കവിതകൾ, 
മനുഷ്യർക്കടുത്തേയ്ക്ക് വരുന്നു

കവിതകൾ അടുത്തേയ്ക്ക് വരും,
മനുഷ്യരുടെ മുഖത്തും,
നാണം
അതും കാണാവുന്ന വിധം

ദൈവമിപ്പോൾ ആ രംഗം
ചിത്രീകരിക്കും സംവിധായകൻ.

2

കാലം,
മനുഷ്യരുടെ മുഖത്തേയ്ക്ക് തിരിയും
ട്രോളിയുടലുള്ള 
പഴഞ്ചൻക്യാമറ

ദൈവം ഇപ്പോൾ
മനുഷ്യരുടെ കൂടുതൽ അടുത്ത്.
കവിതകളിൽ നിന്നകന്ന്

പ്രണയം അനേകം നിറങ്ങളിൽ.
കാലം, 
അതിനും പിന്നിൽ
അപ്പോഴും ബ്ലാക്ക് & വൈറ്റിൽ

ദൈവത്തിനിപ്പോൾ,
ആ നിമിഷങ്ങൾ ആലേഖനം ചെയ്യും 
ഛായാഗ്രാഹകന്റെ നോട്ടം,
ഭാവം

3

തുടർച്ചയുമായി ഇടകലർന്നിട്ടുണ്ടെന്നേയുള്ളു
ദൈവം ഇപ്പോഴും 
തന്റെ
കറുപ്പിലും വെളുപ്പിലും

സംഭാഷണങ്ങൾ പോലും 
സംവിധാനം ചെയ്യപ്പെടേണ്ടതുള്ളത് കൊണ്ടാവണം,
നിർമ്മിയ്ക്കപ്പെടും
ഡോക്കുമെൻറികളിൽ പോലും
എന്റെ ദൈവത്തിനിപ്പോൾ
അധികം സംസാരങ്ങളില്ല

ദൈവമിപ്പോൾ,
സംസാരിക്കുവാൻ നാണമുള്ള 
ഒരാളെന്ന് നീ
അതും കവിതയിൽ.

4

വിരിഞ്ഞുകഴിഞ്ഞ പൂവിന്റെ നാണം
നീ എടുത്തുവെയ്ക്കും ഇടങ്ങൾ

ഇപ്പോൾ,
ദൈവത്തിന്റെ മുഖത്തും
സൂചിമുഖിപ്പക്ഷികൾ കൂട് കൂട്ടും
നാണം

ദൈവത്തിന്റെ ഉടൽ
തൂക്കണാംകിളികളുടെ കൂട്

നീ പക്ഷികൾക്കും മുമ്പേ
നാണം കുണുങ്ങുന്നു.
നാണം ഇപ്പോൾ കിഴക്ക്
അതും ഉദിച്ചിട്ടില്ലാത്ത വണ്ണം
സൂര്യന്നടുത്ത്

5

ദൂരെ നിന്ന് നോക്കിയാൽ
കുണുങ്ങലുകളുടെ കാലടികളിൽ
നടന്നുപോകും
ദൈവം

കൃത്യമായി പറഞ്ഞാൽ
നിന്റെ നാണംകുണുങ്ങലിൽ 
പങ്കടുക്കുന്ന ദൈവം

നീ നാണംകുണുങ്ങുന്നു
ദൈവവും നാണംകുണുങ്ങുന്നു

തിരിഞ്ഞുനോക്കുമ്പോൾ
നിന്റെ നാണത്തിന് 
അവതാരികയെഴുതും ദൈവം

പരസ്പരം പരിചയപ്പെടുന്നില്ല
നാണംകുണുങ്ങികളുടെ ദൈവം.
നാണം, 
അവയുടെ ദേവാലയങ്ങൾ.

6

ഒരേ നാണത്തിന്റെ രണ്ടറ്റത്ത്
നീയും ദൈവവും

ദൈവം ഇപ്പോൾ 
രണ്ട് നാണങ്ങൾക്കിടയിൽ കൂടുതൽ ഞെരുങ്ങുന്നു

ഒരു പക്ഷേ ദൈവത്തിന് 
കൂടുതൽ നാണം

ശരിയ്ക്കും പറഞ്ഞാൽ 
കവിതയിൽ,
കൂടുതൽ നാണം,
ദൈവത്തിനനുവദിക്കുന്ന നീ

നാണം കുണുങ്ങികളുടെ ദൈവം 
എന്ന് നീ കവിതയിൽ

7

നാണം, 
കടുംനിറമുള്ള
ഒരു ജമന്തിപ്പൂവാണെന്ന് നീ

പൂക്കൾ ആടുംവണ്ണം
ദൈവം അത് കേൾക്കുന്നു
തലകുലുക്കുന്നു
ശരിവയ്ക്കുന്നു

ദൈവം,
നാണത്തിന്റെ അയൽക്കാരൻ.
നാണം കുണുങ്ങലുകളുടെ തയ്യൽക്കാരനും

ഒരേ സമയം ദൈവം
നാണത്തിൽ തലപൂഴ്ത്തിവെച്ച്
കൈകളും കാലുകളും  
തുണിയിൽ ചലിപ്പിയ്ക്കുന്നു

നാണം ഒരു എബ്രോയിഡറിവർക്കാണെന്ന്
അപ്പോഴും നീ കവിതയിൽ

തുണിയിൽ
തയ്യൽമെഷിനുകളുടെ കുരുവികൾ
നാണം നാണം എന്ന് അവയ്ക്ക്
ചിറകടികൾ

അതേസമയം പ്രണയത്തിൽ 
പാട്ടുരംഗത്തിൽ  
നിറമുള്ള വസ്ത്രങ്ങൾ
അയയിൽ 
അലക്കിവിരിയ്ക്കുന്ന നീ

8

നിന്റെ ഋതുക്കളെല്ലാം നഗ്നം.
വസന്തം ഒഴിച്ച്.
നിന്റെ വസന്തത്തിന്റെ നാണം ,
ഒരു ജമന്തിപ്പൂ കൊണ്ട് മറയ്ക്കുന്ന നീ

പ്രസക്തി നഷ്ടപ്പെട്ട നാണമാണ്,
ദൈവം എന്ന് നീ 
അപ്പോഴും കവിതയിൽ 

നാണം ഒരു കുരുവി
നീയത് വശങ്ങളിലേയ്ക്ക് 
നീക്കിനീക്കി വെയ്ക്കുന്നു
ആകാശം ശൂന്യം

അറുപത്തിനാലു കളങ്ങളിൽ
ദൈവത്തിന്റെ ഉടൽ
നഗ്നത ഒരു കരു
നാണം ഒരു പക്ഷി

9

നാണവും പുസ്തകങ്ങളും 
നാണത്തിന്റെ പുസ്തകമെടുക്കുവാൻ വരും ദൈവം

കടുംനിറത്തിന്റെ നാണമുള്ള ദൈവം

നാണത്തിന്,
മറിച്ചുനോക്കാത്ത
പുത്തൻ പുസ്തകത്തിന്റെ മണമാണെന്ന് 
ലൈബ്രേറിയനായ പൂവ്

നീ നാണത്തിന്റെ ലൈബ്രറി

നിന്റെ രതിജന്യതീർത്ഥാടനങ്ങൾ
എന്ന പുസ്തകത്തിലെ
നാലുമണിയ്ക്ക് നാണം വരുന്ന ദൈവങ്ങൾ, 
എന്ന അധ്യായത്തിലെ
വെറും ഒരു സൂചിക മാത്രമായിട്ടുണ്ട്
ഇപ്പോൾ ദൈവം

പങ്കൊന്നുമില്ല എനിയ്ക്ക് ഒന്നിലും
എന്നാലും
എനിക്കിപ്പോൾ 
ഒരു ജമന്തിപ്പൂവെങ്കിലും 
ഇറുക്കാതെ വയ്യ, 
കാരണം,
കവിതയിൽ നാണം മറയ്ക്കുവാൻ അതിന്റെ നിറമെങ്കിലും ...








Comments

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!