Skip to main content

കടൽ കൊന്തിത്തൊടും ഒരു മീൻ

1

ആരുടെ പക്ഷിയാണീ
നാടൻപ്പാട്ടിൽ സൂക്ഷിയ്ക്കുമാകാശം
പാട്ടുകളുടെ നാട്
കാട്ടിലെ കവിതയേ
അതിനുള്ളിലെ ഭാഷയെ
ഒരു വാക്കിൽ സൂക്ഷിക്കും പോലെ
പക്ഷി സൂക്ഷിയ്ക്കുമാകാശം

അന്നന്നുള്ള പറപ്പാണ്
അടുത്ത ദിവസത്തേയ്ക്ക് അത് പറക്കാറില്ല,
ശരിയ്ക്കും പറഞ്ഞാൽ
തികയാറില്ല

മീനിനെപ്പോലെ
അന്നന്നുപയോഗിച്ച് അധികം വന്ന കടൽ
ഇട്ടുവെയ്ക്കും കുടുക്ക
മറ്റൊരു കിളിയ്ക്ക്
ആകാശമാവുന്നതാവാം

രാത്രി ഒരു കുടക്കയാവുന്നു
പകൽ ഒരു കൊയ്ത്തരിവാൾ
അതിരാവിലെ
ഒരു പകലിന്റെ മടമ്പ് കയറ്റി
സൂര്യനത് പൊട്ടിയ്ക്കുന്നു

2

നീലനിറം പിടിച്ചു താഴേയ്ക്കിടുന്നു
മാനം ഞൊറിഞ്ഞുടുത്ത
പക്ഷി

ഞൊറിഞ്ഞകടൽ
ഞൊറിഞ്ഞുകുത്തുവാൻ
അടിവയർ തിരഞ്ഞ്
പോകുന്നതാവണം 
ഓരോ മീനും

അടിവയറുമെടുത്ത് കടലും
നാഭിയുമായി ഞാനും കാലവും
മീനിന്റെ പുറകേ പോകുന്നു

പൂക്കൾ പിച്ച
കാറ്റിനെ തൊടും മുമ്പ്,
പൂക്കൾ ക്കൊന്തി
തൊട്ടതിനും പിടിച്ചതിനുമൊക്കെ
കാറ്റിനും കൊമ്പുണ്ട്
മൊട്ടുണ്ട്

ഞെട്ടുകളിലും  
ഇതളുകളിലും 
പൂക്കൾ എടുത്തുവെച്ച്
കൊഴിയുവോളം സൂക്ഷിക്കും 
വസന്തഞൊറിവ്,
ഒരു ഞൊറിവിനും 
സൃഷ്ടിയ്ക്കും വഴങ്ങാത്ത 
ഏകാന്തതയുടെ അനാദിയായ യോനിയാവുന്നു.

3

ഒരു വിഭവമല്ല ചന്ദ്രൻ
സ്വരവും
ആരുടെ മെനുവാണീ നിലാവ് ?

മണമുയർത്തുന്ന പൂക്കൾ
അടിപ്പാവാടക്കടൽ
അതിന്റെ അച്ചടക്കത്തിന്റെ
തുടക്കത്തിൽ തട്ടും 
അതിലെ ഒരു മീൻ

കടൽ ഉയരുമോ
മണത്തിൽ തട്ടി 
ആകാശം മുകളിലേയ്ക്ക് പൊങ്ങുമോ

മണത്തിന്റെ വള്ളികൾ വെച്ച്
ഒരോ പൂക്കളും മാനം കെട്ടിവെയ്ക്കുന്നു 

വസന്തങ്ങൾ വിലക്കയറ്റങ്ങളാണെന്ന്
എന്റെ പൂക്കൾ 
മണങ്ങളിൽ
ആണയിടും സ്വരം

അതിർത്തിയിൽ
മീനുകളുടെ പട്ടാളത്തിൽ ജോലി ചെയ്യും
അവധിയ്ക്ക് മാത്രം 
കടലിൽ വരും
മീൻ

ഒരു രൂപയ്ക്ക്
ഒരുകുട്ട മീൻ കിട്ടിയിരുന്ന 
പണ്ട് കാലത്തിന്
നീന്തലുകളുടെ ഭാഷയിൽ
വിലപേശുന്നു

ഉറക്കം ഒരു ദ്വീപ്
അതിന്റെ തൊട്ടിലിൽ 
കുഞ്ഞിനെപ്പോലെ കിടക്കും കടൽ
മീനത് പതിയേ ആട്ടുന്നു
മയങ്ങും കടൽ
തിരകൾ പാട്ട് നീക്കിനീക്കി വെയ്ക്കുന്നു

കണ്ണുകളിൽ മീൻ 
ചുമന്നു കൊണ്ടുവരും 
താരാട്ട് 
ഒച്ചയുണ്ടാക്കാതെ
എന്റെ വെള്ളം ഓളങ്ങളിൽ
അത് ഇറക്കിവെയ്ക്കുന്നു

രാത്രി വന്ന് ജനാലയിൽ തട്ടുന്ന സ്വരം
മുല്ലയുടെ ഒരിതൾ ഇരുട്ടാവുന്നു

യാത്രക്കാരെയെല്ലാം
ഇറക്കി
ജാലകങ്ങളുടെ കറുത്ത തത്തമ്മയുമായി
കൈ നോക്കുവാനിരിയ്ക്കും
കറുത്തതീവണ്ടി

എന്റെ കൈ 
ഉറക്കത്തിൽ കറുക്കുന്നു
ഇരുട്ടിൽ തട്ടുന്നു
രാത്രിയ്ക്ക് പുറത്തേയ്ക്ക് അത്
താളത്തിൽ നീളുന്നു

ശ്വാസത്തിൽ തട്ടും
ഉറക്കത്തിന്റെ ശംഖുപുഷ്പയിതൾ

അതിന്റെ ശിൽപ്പത്തിൽ ബുദ്ധനെ
നീക്കിനീക്കിവെയ്ക്കും,
ധ്യാനത്തിന്റെ ചാമ്പൽ വാരും 
നിലാവ്

അരികിൽ
പൂക്കുന്നത് 
നീക്കിനീക്കിവെയ്ക്കുന്നു
മുല്ലയും

എരിഞ്ഞെരിഞ്ഞ് 
ഇരുവശങ്ങളും ഒടിഞ്ഞുവീഴും
ചന്ദ്രക്കലയുടെ അറ്റം
കലയുടെ അടിയിലേയ്ക്ക്
നക്ഷത്രം,
ഒരു രാത്രി നീക്കിവെയ്ക്കുന്നു.

കടൽ ക്കൊന്തിത്തൊടും ഒരു മീൻ
എന്റെ കവിത ഒരു വാക്കിനേ.

Comments

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!