അറിയാതെ
കവിതയിലേയ്ക്കൊഴുകി
പ്പോവുകയായിരുന്നു ഞാൻ
കൂടെ മറ്റൊരു വാക്കും
ഒഴുക്ക്,
കരയിലേയ്ക്ക് കേറ്റി വെച്ച്
പുഴ,
കഥ കേൾക്കും കടവിൽ
വിരിയുന്നത് തൊട്ടിടും പൂക്കൾ.
അവർ കളിയ്ക്കും
വിരിയുന്നതിന്റെ അന്താക്ഷരി
എഴുതിയ കവിതകളിൽ
പിടിച്ചുകിടക്കുകയായിരുന്നു
ഞാൻ
എഴുതാത്ത കവിതകൾക്കൊപ്പം
ഒഴുകിപ്പോകുന്നൂ,
അവൾ,
എത്തിനോക്കുന്ന ഒരു വാക്ക്
ഇപ്പോൾ,
അവൾ എഴുതാത്ത കവിതയിൽ
ഒഴുക്കിന്റെ ശേഖരമുള്ള
പുഴയുടെ
ഒരു മുറിയാവുകയായിരുന്നു
അവൾ
വെള്ളം ഒരു താക്കോൽ പഴുത്
ഒരു മീൻ, മറ്റൊരു മീനിന്റെ
പോസ്റ്ററൊട്ടിയ്ക്കുന്ന ഇടത്ത്
അവളിപ്പോൾ
ഒഴുക്കുകളുടെ മാറ്റിനി വിട്ട
മീനുകളുടെ ജലതീയേറ്റർ
ഒരു മീനിട്ട് തുറക്കാവുന്ന
ഒഴുക്കിന്റെ താക്കോൽ
വാതുക്കലിട്ടിരിയ്ക്കുന്ന
നിശ്ശബ്ദതയുടെ ചവുട്ടിയിൽ ചവിട്ടാതെ അകത്തേയ്ക്ക് കയറും
അവളുടെ വേനലിന്റെ ഉടലുള്ള
മീൻ
അതിന് വെയിലിന്റെ
അനന്തമായ ചെതുമ്പലുകൾ
നെടുവീർപ്പിന്റെ മുള്ള്
അവളിപ്പോൾ മീനുകളുടെ ദേവത.
ഒരു മീൻ തുറന്നകത്തു കയറും
കടലിന്റെ മുറി
കടിവഴിപാട് കഴിഞ്ഞാൽ
മീനുകൾ തൊഴാൻവരും ക്ഷേത്രവും
നിങ്ങൾ വിശ്വസിയ്ക്കുമെങ്കിൽ മാത്രം
ഞാനിപ്പോൾ ജലത്തിന്റെ
അന:ധികൃത പൂജാരി
എനിയ്ക്ക്,
നഗ്നതയുടെ വിലക്കപ്പെട്ട പൂണൂൽ
പൂക്കൾക്ക് എന്താണ്
വെള്ളത്തിനടിയിൽ കാര്യം
അറിയില്ല
പാരിജാതത്തിന്റെ ഒച്ചയിൽ തട്ടുന്നു
വിരിയുന്നതിന്റെ കത്തുകൊടുക്കുന്നു
ഞാൻ പൂവല്ല അത് പാരിജാതത്തിന്
മാത്രമറിയാം
അനുഭവിച്ചറിയാമെങ്കിൽ മാത്രം
മീനിന്റെ ലജ്ജ അകാരണമായി
ജലത്തിൽ കലരുന്നു.
ഞാൻ അത് മാത്രമറിയുന്നു.
കടിവഴിപാട് കഴിഞ്ഞാൽ
ReplyDeleteമീനുകൾ തൊഴാൻവരും ക്ഷേത്രം