Skip to main content

മനുഷ്യരെ കോരിയൊഴിക്കുന്ന തെരുവ്

മനുഷ്യരെ കോരിയൊഴിക്കുന്ന തെരുവ്

*

നിറത്തിന് പുറത്ത്
തൂക്കണാംക്കുരുവി തൂക്കും
അരക്കെട്ടിന്റെ 
വിസിറ്റിംങ് കാർഡുകൾ

അകത്തുകയറുകയായിരുന്നു
അത് വകഞ്ഞ്

തുറക്കും മുമ്പ് മുറി,
നിറത്തിന്റെ കാറ്റലോഗാവും ഇടം

പൊന്മാൻ ലോഡ്ജിൽ
നിറത്തിന്റെ മുറിയെടുക്കും നീല

അകത്ത്,
തരിശ്ശുകിടക്കും കിടക്ക

തുമ്പിയ്ക്കൊപ്പം പകുക്കുകയായിരുന്നു
കുളി പകുക്കുന്നത് പോലെ
മഗ്ഗിലെടുത്ത ആകാശം

തുളുമ്പി 
മുറിയ്ക്ക് പുറത്തേയ്ക്ക്
ജാലകം
അകത്തേയ്ക്ക് പതിയേ വെയിലും

കപ്പിലെടുത്ത സൂര്യനുമായി
കഴിഞ്ഞ ദിവസത്തിന്റെ ബാൽക്കണിയിൽ വന്നുനിൽക്കും
പകൽ

നിലത്തേയ്ക്ക് തുളുമ്പി പകൽ
തുമ്പിയുടെ ചുണ്ടായി
മറ്റൊരു ചുണ്ടിലേയ്ക്ക് പുരണ്ടു
തുളുമ്പുന്ന സൂര്യൻ

പക്ഷികളുടെ പകലിലേയ്ക്ക്
ഇടപെട്ടതേയില്ല 
ഞാനും എന്റെ തൂവലും
ഞാൻ ഒരു ദിവസത്തേയ്ക്ക് പക്ഷിയായവൻ

2
തുമ്പിയുടെ കണ്ണുകൾക്കിടയിൽ
അതിന് താഴെ 
ചെന്നിരിയ്ക്കും ഉടൽ
ഒരു ദിവസത്തിന്റെ ആഴം

അതും ശരാശരി പകുത്തത്

തുമ്പിയുടെ
കണ്ണുകളിലെ കൗതുകവും പകുക്കുകയായിരുന്നു പതിയേ

നനഞ്ഞ ദേഹത്തുനിന്നും
മുകളിലേയ്ക്ക് 
കുളി അഴിച്ചെടുക്കും മഗ്ഗ്,
ഇപ്പോൾ തുമ്പിയുടെ ഉടൽ

വെള്ളത്തിന് മുമ്പിലേയ്ക്ക്
കുളിക്കുന്നതിന് മുമ്പുള്ള ദേഹം
ഉന്തിക്കൊണ്ട് വെയ്ക്കുകയായിരുന്നു
തുമ്പി

കുളിക്കുന്ന കല്ലുകൾക്കിടയിൽ
ഉടൽ ഒരു വെള്ളാരങ്കല്ല്
ചുറ്റും തുള്ളലിന്റെ തുള്ളികൾ
കുളി അവിടെ ഒരു കൊത്തങ്കല്ലാട്ടം

3
നനയാതെ ഒഴിച്ചിടുന്ന ഭാഗങ്ങളോട്
തുടക്കം കൊണ്ട് കലഹിയ്ക്കുന്ന 
ഒരു റോഡ് റോളർ പോലെ
നനഞ്ഞുതുടങ്ങുകയായിരുന്നു 
ഉടലും കലഹവും 

പുറത്ത് പകലും നനയുന്നു

ചാറ്റൽമഴ, ഒരു തുമ്പി ഉടൽ
കൃത്യമായിപ്പറഞ്ഞാൽ 
ഒരു റോഡ് റോളർ,  നനയുവാൻ
ആവശ്യമുള്ളയത്ര

നനവിന്റെ തുടക്കം 
ജമന്തിപ്പൂവിൽ നിന്നും
അഴിച്ചെടുക്കുന്ന മഞ്ഞ

തെരുവിൽ പകൽ
തുമ്പിയുടെ നാവിന്റെ നനവ്

4
ഇന്നലെയെല്ലാം കല്ലുകൾ
ഉടൽ, തുമ്പിയുടെ ചിറകുകടക്കും റോഡ്റോളർ
അത് ഇരുട്ടിലേയ്ക്ക് ഉരുളുന്നു

തുമ്പിയ്ക്ക് മുമ്പിൽ
ഞാൻ
തിരിഞ്ഞുനോട്ടത്തിന്റെ 
കാക്കിയിട്ട പൂവ്

അരികിൽ പൂക്കളുടെ റോഡ്റോളർ
കോരിയൊഴിക്കും തെരുവ്

സൂര്യന്റെ റോഡ്റോളറാകണം അസ്തമയം
അടുത്തടുത്ത് വരുന്ന
പകൽ ഞെരിയുന്ന ശബ്ദം
വിഷാദവും ഞെരിയുന്നു

ആരുടെ പരാതിയായാലും
ഒരു പരിഹാരത്തിനായി തിരയെടുക്കുമ്പോലെ
ആരുടെ പരാതിപ്പെട്ടിയാവും
ഈ കടൽ

അറിയില്ല,
കഴിഞ്ഞിട്ടുമില്ല
പൊന്മാനുടലുള്ള പകൽ

ഉടലിന്റെ ഓർക്കെസ്ട്രയിൽ
തുമ്പികൾ വയലിനുകൾ

വിരലുകളുടെ തിരയുള്ള കടലാവുമായിരിയ്ക്കും 
ഇനി എന്റേതാവും മുമ്പ് 
പതിയേ,
തുമ്പിയ്ക്കരികിൽ
മുറിയെടുത്ത ഉടൽ.

Comments

  1. നിറം ഉടലിനാൽ കടമെടുക്കുന്ന ജീവിതങ്ങൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!