Skip to main content

മീനും മാനവും മറ്റും

സൂര്യനെ കല്ല് വെച്ച്
പൊട്ടിച്ചുതിന്നും വെയിൽ
ആ രംഗത്ത് 
കല്ലുകളായി 
അഭിനയം പുരട്ടിക്കിടക്കും
രണ്ട് തുമ്പികൾ

വഞ്ചികൾ 
പഴയചിത്രങ്ങളിലെ
അസ്തമയമാപിനികളാവുന്ന
ഇടത്താണ്

പറക്കുവാനുണ്ടാവും 
അടുത്ത്
രണ്ടോമൂന്നോ കിളികൾ
കറുത്തനിറത്തിൽ
പൂർണ്ണമായും 
പറക്കൽ കുറച്ച്
കറുപ്പ് കൂട്ടി
കറുത്ത് കറുത്ത്
അകലം തെറുത്ത് കൂട്ടി

രണ്ട് തുമ്പിച്ചിറകുകൾ കൂട്ടിവെച്ച് 
കത്തിയ്ക്കുന്നു കെടും വെയിൽ
അരികിൽ മഞ്ഞയോളം മാഞ്ഞ 
വെയിലിൻ കടുംവാക്കെരിയുന്നു

പതിയേ
വെള്ളക്കരം പിരിയ്ക്കുവാൻ
വാതുക്കൽ വന്ന് മുട്ടും, 
മീനാവും ഇരുട്ട്

അസ്തമയം കഴിഞ്ഞും
അസ്തമയത്തിന് പരിശീലിയ്ക്കും
സൂര്യൻ
അത്രയും നേർത്ത്‌
കെട്ടും രാത്രിയുടെ വേഷം
ഇരുട്ടിന്റെ തെയ്യവും

മീൻ കാണാതെ 
വെള്ളം കയറി വാതിലടയ്ക്കും
ഇവിടെ ആരുമില്ല എന്ന്
വെള്ളം വിളിച്ചുപറയുന്ന ഒച്ച
പിന്നെയും ഇരുളും
അരണ്ടവെളിച്ചമാവും

ഓർമ്മ കുമ്പിൾ കുത്തിയിടുമ്പോൾ
അതിൽ കുത്താൻ
ഒരു നെഞ്ചിടിപ്പിന്റെ ഈർക്കിൽ
മുറിച്ചെടുക്കുമ്പോലെ 
അത്രയും സൂക്ഷ്മത
പരിസരസൃഷ്ടിയിൽ
കഥാപാത്രങ്ങളിൽ,
പുലർത്തേണ്ടത് ഇനി ഒരുപക്ഷേ
നിങ്ങളാവും

ചലനങ്ങൾ എവിടെയോ 
ഇനിയും എരിഞ്ഞുതുടങ്ങിയിട്ടില്ലാത്ത
തിരശ്ശീലയോളം നേർത്ത നാളം

കറക്കിയിട്ട എട്ടണ എന്ന വാക്ക്
കറങ്ങിക്കറങ്ങിക്കറങ്ങി
നാണയമായി അടങ്ങുവാൻ
എടുത്തേക്കാവുന്ന സമയം

പതിഞ്ഞ ശബ്ദത്തിൽ
വാതിലിൽ ചെന്ന് മുട്ടും
ശൂന്യത വാരിക്കെട്ടിവെച്ച
വിരലിന്റെ പിറകുവശം

അതിലും പതിഞ്ഞ് പേര്
വിരലോളം കനത്തിൽ
കൈയ്യിൽ കൂട്ടിവെച്ചതെല്ലാം
ഉരുവിടും പോലെ പതിയേ

തുറക്കുവാനെടുക്കുന്ന
സാവകാശങ്ങളുടെ ശേഖരങ്ങൾ വാരികെട്ടി മുറി
ഒരു ഒത്തുതീർപ്പിലെന്നോണ്ണം 
ചാഞ്ഞ്,
ചരിഞ്ഞുകിടപ്പിലേയ്ക്ക്
വഴങ്ങും ഉള്ളിൽ ഒരുവൾ

ഇപ്പോൾ ഉടൽ
നഗ്നതയുടെ ഏറ്റവും ലളിതമായ
ഒരു സന്ദർശനത്തുണ്ട്

പാട്ടിന്റെ ഹൂക്കഴിച്ച് അത്, 
താഴേയ്ക്ക് കേട്ടുകിടക്കും നഗ്നമായ കാത്
കാതിനും പാട്ടിനും വഴങ്ങി
അതിനരികിൽ 
അരുമയായി ശരീരം

വിരലുകൾ നീലമീൻകൊത്തികൾ
മറുകിന്റെ മൂന്നാമത്തെ ഐസ്ക്യൂബ്
വന്നുവീണ പോലെ
ഒന്നുലഞ്ഞുകഴിഞ്ഞ ഉടൽ

അടച്ചുറപ്പില്ലാത്ത മുറികൾ
മാനത്തിനെ 
കൂടുതൽ സംരക്ഷിയ്ക്കുന്നത് പോലെ
ചടങ്ങുകൾക്കിടയിൽ
കട്ടള വെയ്ക്കുവാൻ മറന്നുപോയ വീട്
പുറമേയ്ക്ക് ചാരിവെയ്ക്കും
നെടുവീർപ്പോളം ശ്വാസം

കവിൾ നിറയെ കൊണ്ടവെള്ളം
ഇറക്കുമ്പോൾ കേൾപ്പിയ്ക്കുന്ന
ശബ്ദം
അത് തന്നെ പ്രതിധ്വനിയ്ക്കും
അതിന്റെ നിശ്ശബ്ദതയും

പുറത്ത്
ഒരുപമയ്ക്ക് വില പറയും മീൻ

ഗസൽമറുക്
കാതുകളുടെ സ്ഥാനമാപിനി
മീൻകണ്ണരഞ്ഞാണം

ഇളകുന്ന
ഉടലിന്റെ പെഗ്
അടിയിലേയ്ക്ക്
കവർപ്പിന്റെ കറുപ്പ് ചേർത്ത
നേർത്ത സ്വർണ്ണലായിനി

കടിച്ചുപൊട്ടിയ്ക്കും
ലഹരിയുടെ പേരയ്ക്കാതരികൾ

ഉടൽ
ആലിംഗനങ്ങളുടെ അരപ്പ്,
മുന്നിൽ അരച്ചുവെച്ച
അരകല്ലിന്റെ കടൽ
അരികിൽ
ബാക്കിവരുന്നതെല്ലാം
ചേർത്തുവെയ്ക്കും വിയർപ്പലിഞ്ഞകല്ലുപ്പ്

അപ്പോഴും 
പുറംവിരലുകളിൽ 
പറ്റിപ്പിടിച്ചിരിയ്ക്കും അഴിച്ചിട്ട 
ഓരോ ഹൂക്കിന്റെയും
മുടിമെഴുക്ക് പുരണ്ട
അരണ്ട പിൻകഴുത്തരപ്പ്

ഞാൻ നിന്നിലേയ്ക്ക് 
നീ എന്നിലേയ്ക്ക്
എന്ന താളത്തിൽ 
ചെമ്മീൻ പോലെ ചുരുളുകളിലേയ്ക്ക്
ചെതുമ്പലുകളഴിഞ്ഞ്
നമ്മൾ

നമ്മളിൽ പുരണ്ടുകൊണ്ടിരിയ്ക്കുന്നതെന്തും
സമയം
അതും ജലം പോലെ
അത്രയും സുതാര്യം

പുറത്ത്
ജനൽച്ചതുരം കൊത്തി
അതിൽ മുട്ടി
ഇവിടെയാരുമില്ലേ എന്ന ചോദ്യം
കൊളുത്തി
തിരിച്ചുപോകും മീൻ
ഒപ്പം അതിന്റെ പകരക്കാരനും

വെള്ളം വെറും പക്കമേളക്കാരൻ

നമ്മൾ അതൊന്നും
അറിഞ്ഞിട്ടേയില്ലാത്ത വണ്ണം
ഉള്ളിൽ
തങ്ങളിൽ
നീന്തിനീന്തിപ്പോകും
അതേ മീനുകളുടെ 
രണ്ടുപിറകുവശങ്ങൾ.

Comments

  1. മീനും മാനവും പിന്നെ പിന്നാമ്പുറങ്ങളും

    ReplyDelete
  2. അസ്തമയം കഴിഞ്ഞും
    അസ്തമയത്തിന് പരിശീലിയ്ക്കും
    സൂര്യൻ
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കഴുത്തിലെ കിണർവെള്ളത്താലി - കവിതാ ടാക്കീസിൽ

കവിതാ ടോക്കീസിൽ കഴുത്തിലെ കിണർവെള്ളത്താലി, ഒഴുകിയിറങ്ങുമിടം എൻ്റെ കൊളുത്തുള്ള ദാഹം അതും ഉടൽകൊളുത്തുള്ള  കൊഴുത്തദാഹം എല്ലാ മഴയുടലുകളും ഭേദിക്കുന്നു മേൽമറയില്ലാത്ത കിണർ കഴിഞ്ഞ്  അതിൻ്റെ ആഴങ്ങൾ കഴിഞ്ഞ് നാലുമണി കപ്പിയും  അതിന് മുമ്പുള്ള കപ്പിയില്ലാത്ത കാലവും കഴിഞ്ഞ് എണ്ണയില്ലാത്ത വരൾച്ചയും വരൾച്ചയുടെ കറക്കവും അതിൻ്റെ കറകറ ശബ്ദവും കഴിഞ്ഞ് പഴയകാല പാള  കിണറ്റിൽ വീഴുന്നതിൻ്റെ  ഭാരമില്ലായ്മയും കഴിഞ്ഞ് കിണർ വെള്ളത്തിലെ തണുപ്പും സന്ധ്യകലർന്ന ഇരുട്ടും പുലർകാലവും  പാളയിലേക്ക് കയറും അനുഭവവും കഴിഞ്ഞ് കോട്ടിയ പാളയുടെ ഭാരമില്ലായ്മ വെള്ളത്തിലേക്കും വെള്ളത്തിൻ്റെ തെളിഞ്ഞ ഉപരിതലം ചരിഞ്ഞ് പാളയിലേക്കും കയറിയതിന് ശേഷം പന്നലിൻ്റെ ഇലകളും  പായലിൻ്റെ വഴുക്കലും  ഇടിഞ്ഞ തൊടികളും ഇനിയും ഇടിയാത്ത തൊടികളും കഴിഞ്ഞ് ആശാൻ കവിതയിലെ ദാഹവും മലയാള കവിതയിലെ ദേഹിയും കഴിഞ്ഞ് ബുദ്ധഭിക്ഷുവായി ജലം മുകളിലേക്ക് കയറിവരുന്നിടത്ത് ദേഹിയായി ദാഹം അപ്പോഴും തുടരുന്നിടത്ത് ശരിക്കും ആനന്ദൻ എന്ന് ദാഹവും മാതംഗി എന്ന് ദേഹിയും ഒരിക്കലും കഴിയുന്നില്ല അവ ഒഴുകുക മാത്രം, ചെയ്യുന്നു  ഒരു പക്ഷേ ഇന്നും ...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

അവധിയുടെ കുതിരകൾ കലണ്ടറിൽ

അവധികൾ ശരീരത്തിൽ  പ്രവേശിക്കും വിധം കലണ്ടറിലെ ശൂന്യസ്ഥലികൾ തീയതികൾ ഇനിയും പച്ചപ്പെടാനുള്ള ഇലകളുടെ വെപ്രാളം എടുത്തണിഞ്ഞ അവയുടെ ശാന്തവള്ളികൾ അവധികളുടെ ഉടലുള്ള കുതിര കലണ്ടറിൽ അതിൻ്റെ അടയാളപ്പെടുത്തൽ അക്കങ്ങളിൽ, നിറങ്ങളിൽ ഒരു കടൽക്കുതിരയുടെ ചലനം തീയതി കലണ്ടറിൽ  അടയാളപ്പെടുത്തും വിധം അതിൻ്റെ ചലനങ്ങളുടെ  നിധിയിൽ നിന്നും ഒരു ചലനം  എൻ്റെ കവിത കട്ടെടുക്കുന്നു അവധികളും  കടൽക്കുതിരയുടെ ചലനങ്ങളും  എന്ന വിഷയത്തിൽ ഇനിയും പൂർത്തിയാകാത്ത  എൻ്റെ പഠനം പൂർത്തിയാകുന്നില്ല ചലനങ്ങളും അപ്പോഴും ജീവിതത്തിൻ്റെ നിശ്ചലതക്ക് കടൽക്കുതിരയുടെ ആകൃതി വരച്ചുകൊടുക്കുന്നുണ്ട് ഞാൻ അവയുടെ ചലനങ്ങൾക്കരികിൽ വെറുതേയിരിക്കുന്നുണ്ട് ഞാൻ ചലനത്തിൻ്റെ കൈയ്യിൽ, മൈലാഞ്ചി ഇട്ടുകൊടുക്കുന്നത് പോലെ അത്രയും സൂക്ഷമമായി തന്നെ ഓരോ തിരയും കടലിൻ്റെ കുതിര എന്നായി, അപ്പോൾ എൻ്റെ നിശ്ചലത ഞാൻ നാവികൻ വേനലെൻ്റെ കപ്പൽപ്പായ എന്നാശ്വസിക്കുവാൻ എനിക്കുമായിട്ടുണ്ട് നാവികനിലേക്ക് ഉള്ള എൻ്റെ ആയങ്ങൾ അപ്പോഴും ഉടൽ അതിൻ്റെ കരയിൽ അനിയന്ത്രിയമായി നിയന്ത്രിക്കുന്നു കിടന്ന് കിടന്ന് ഉലച്ചിലിൻ്റെ അടിവശം തുരുമ്പിച്ച കപ്പൽപോലെ കവിത എല്ലാ...