Skip to main content

കാലം മഞ്ഞ്

പൂച്ചയ്ക്ക് ഇടാൻ വെച്ചിരുന്ന
പേരായിരുന്നു
മഞ്ഞുകാലം.

ഞാൻ മഞ്ഞ്,
അതിന്റെ ഉടലാവാൻ വിസമ്മതിച്ച ഉടമസ്ഥനും

കാലം ഒരിലയിൽ എടുത്താൽ
മഞ്ഞും പൂച്ചയും ഇപ്പോൾ
ഒരു മരത്തിനരികിൽ
അടുത്തടുത്തിരിയ്ക്കുന്ന
രണ്ടുവസ്തുക്കൾ

അതിൽ പൂച്ചയ്ക്ക് മാത്രം
ബോഗൈൻവില്ലയുടെ നാലിലകൾ പോലെ
കാലം കൊണ്ട് നിർമ്മിച്ച
നാലുകാലുകൾ

കണ്ണുകൾ,
കണ്ടാലറിയാവുന്ന വിധം
അതിലെ കടലാസിൽ ഉണ്ടാക്കിയ 
രണ്ട് പൂക്കൾ

അതിന്റെ നോട്ടം
പരുക്കൻ നിശ്ശബ്ദതകൊണ്ടുണ്ടാക്കിയത്

അത് കൂടുതൽ പരുക്കനായി തോന്നിയ്ക്കുവാൻ
കണ്ണുകൾക്കിടയിൽ
കണ്ണുകളിൽ
എന്തിന് കാലത്തിനിടയിൽ പോലും
വെട്ടുകൊണ്ട പാട് കൊണ്ട് അതിസങ്കീർണ്ണമായി നിർമ്മിച്ചിരിക്കുന്നു

ഞാൻ
പെയ്യാതിരുന്ന മഴ കൊണ്ടുണ്ടാക്കിയ
വിരലുകൾ കൊണ്ട് 
അതിനെ തലോടിയിരിയ്ക്കുന്നു

ഓരോ തലോടലുകൾക്കിടയിലും
കരകൗശല വസ്തുപോലെ
നിർമ്മിച്ചെടുത്ത 
ഇടവേള

കാറ്റടിച്ച് 
ചെടിയാടുമ്പോഴൊക്കെ
മനസ്സിൽ പിടിച്ചുനിൽക്കുന്ന പൂച്ച
മഞ്ഞിൽ നിന്നടർന്ന് 
പൂവ് പോലെ പാറിപ്പോകുമോ
എന്ന് ഞാൻ ഭയക്കുന്നു.

എന്റെ ഭയം 
കൂടുതൽ മഞ്ഞ് കാലം എനിയ്ക്കു ചുറ്റും
സൃഷടിയ്ക്കുന്നു

ഞാൻ അത് 
പൂച്ചയെപ്പോലെ
എടുത്തുവെയ്ക്കുന്നു
ഓമനിയ്ക്കുന്നു

പൂച്ചയുടെ ഓമനത്വം എന്നെ
തിരിച്ച് 
എന്റെ മരണശേഷം
ഞാനില്ലായ്മയിൽ തൊട്ടുരുമുന്നു

ശരിയ്ക്കും
ഞാനില്ലായ്മ തന്നെയാണ്
മഞ്ഞുകാലം

ഞാൻ തോർന്ന മഴ കൊണ്ട്
നിർമ്മിച്ചതെന്ന്
മഞ്ഞുകൊണ്ട് നിർമ്മിച്ച പൂച്ചയോട്
ഇനി ഒരിക്കലും പറഞ്ഞേക്കില്ല
കാലം.



Comments

  1. മഞ്ഞുകാലത്തിന്റെ അതി ഭാവുകത്വങ്ങൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...