Skip to main content

അപ്പൂപ്പന്താടിക്കപ്പങ്ങൾ

വെറുതെയെങ്കിലും
ഞാനെന്റെ വിരലുകൾക്ക്
കാടെന്ന് പേരിടുന്നു

അതിന്റെ
അരികിൽ പോയിരിയ്ക്കുന്നു

ഉടലിലൂടെ
ഒഴുകിപ്പോകാൻ
ഒരു കാട്ടാറിന് 
അവസരം കൊടുക്കുന്നു

ഒഴുകുന്ന ശബ്ദമെടുക്കാൻ
മറന്നുപോയത് പോലെ
തിരിച്ചുപോകുന്ന കാട്ടാറ്
അത്രമേൽ
നിശ്ശബ്ദമായ് നീയാവുകയായിരുന്നു

2

നീ ഉവ്വെന്ന വാക്കുകളുടെ കാട്

ഞാനും എന്റെ തുമ്പിയും
നിന്റെ ഹൃദയമിടിപ്പുകളുടെ
വെള്ളാരം കല്ലിനെ
തഴുകിയിരിയ്ക്കുന്നു

എന്തൊരു തുമ്പിത്വമാണ് നിനക്ക്
എന്റെ ഉയിരിന്റെ പാതിയിൽ വന്നിരിയ്ക്കുമ്പോൾ

അപ്പോൾ ഞാൻ
നിന്റെ ഉവ്വെന്ന വാക്കിന്റെ
പാതി

നീ എന്റെ പരിസരങ്ങളിൽ
അവസരങ്ങളുടെ കാട്
എന്റെ വിരലുകളിൽ കുരുങ്ങുന്ന
നമ്മുടെ ഇടവേളകൾ 

3

എന്നെ
വല്ലാതെ കൊതിപ്പിയ്ക്കുന്ന
നിന്റെ കണ്ണിന്റെ വെള്ളയുടെ
ഏകാന്തത

കണ്ണടയ്ക്കുമ്പോഴൊക്കെ
നിന്റെ ഉമ്മകൾ കൊടുക്കേണ്ടിവരുന്ന
അപ്പൂപ്പന്താടിക്കപ്പങ്ങൾ

അപ്പോഴൊക്കെ
എന്റെ ചുണ്ടുകൾ
നിന്റെ കണ്ണിന്റെ വെള്ളയുടെ സുഗന്ധം
വായിക്കുവാൻ എടുത്തുവെച്ച
രണ്ടു വായനശാലകൾ

നിന്റെ കൃഷ്ണമണിയിലേയ്ക്ക് നടത്തുന്ന
തീർത്ഥാടനങ്ങളാവുന്ന
എന്റെ വായനകൾ

കാടുകളും
കടലും മടുപ്പും മടക്കിവെയ്ക്കുന്നു

കിളികളുടെ കാലുകളിൽ തുടങ്ങുന്ന
മരങ്ങൾ കണ്ടുകിടക്കുന്നു..

Comments

  1. കാടുകളും
    കടലും മടുപ്പും മടക്കിവെയ്ക്കുന്നു

    കിളികളുടെ കാലുകളിൽ തുടങ്ങുന്ന
    മരങ്ങൾ കണ്ടുകിടക്കുന്നു..

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!