Skip to main content

ഉടമ്പടി കവിതകൾ

നിലാവിന്റെ കളം
കരുക്കളിലെ ചന്ദ്രൻ
പകലിന്റെ ഒരു മൂലയിലേയ്ക്ക് മാറ്റിവെയ്ക്കപ്പെട്ടിരിയ്ക്കുന്ന
ഇന്നലെ

വിരിയാനൊരിടം തേടി
ഇരുട്ടിന്റെ മൊട്ടുള്ള കള്ളൻ

എത്രയെത്ര പ്രതലങ്ങളാണ്
നിശ്ശബ്ദതയ്ക്ക്

സമതലത്തിലേയ്ക്കുള്ള
ഏറ്റവും വലിയ അകലവും അളന്നുവാങ്ങി
നടന്നുതുടങ്ങുന്ന
രണ്ടുകാലുകളുടെ തുള്ളികൾ

കേൾക്കുവാൻ
എത്ര മനോഹരമാണ്
ദൂരങ്ങളുടെ ശബ്ദങ്ങൾ

അരികിൽ
അതിലും ചെറിയ
രണ്ട് ശബ്ദങ്ങളുടെ ഞാത്ത്

അടുത്ത്
വലതുഭാഗത്തിന്റെ മാത്രം പ്രതിമ
അരയ്ക്ക് മുകളിൽ
പ്രത്യക്ഷപ്പെടുന്ന
ചെറിയൊരു പൊട്ടൽ

കാലം കഴിയുന്തോറും
കാണപ്പെടുന്ന വിള്ളൽ പോലെ
പ്രതിമയിൽ
വെളിച്ചം കലക്കിയൊഴിയ്ക്കപ്പെടുന്നു

രണ്ടാമത്തെ നിശ്ശബ്ദത

ഇരുട്ടുമായി ഇണചേർന്നുതളർന്ന
നട്ടെല്ലിന്റ രണ്ടുവെള്ളച്ചാട്ടങ്ങൾ

കിലുക്കം ഊരിവെച്ച രണ്ടരക്കാതത്തിന്റെ
രണ്ടുകൊലുസ്സുകൾ
നാലുകാലുകൾ കൊണ്ടലങ്കരിച്ച
രതിയുടെ മൃതദേഹം.

വരൂ ഇനി നമുക്ക് നരയ്ക്കാം
നടത്തങ്ങൾ തിരുത്താം
ഇനിയുള്ള ഉടമ്പടികൾ
കവിതയിലാകട്ടെ..

Comments

Post a Comment