Skip to main content

വിരലെഴുത്തുകൾ

1
കുറെ വീടുകളുടെ
ജാലകം ചേർത്ത് വച്ച് 
അതിൽ പല മുഖങ്ങളുടെ 
ഇളകുന്ന തിരശ്ശീലയിട്ട് 
ചില യാത്രകൾ തുന്നുന്നുണ്ട് 
താളത്തിൽ കുലുങ്ങുന്ന
തീവണ്ടി


2
ആകെ ഉണങ്ങിയ
മരമാണ് 
അപ്പൂപ്പൻ താടിയായി 
വേഷം കെട്ടി
ആകാശത്തേയ്ക്ക് 
പറന്നു പോയി
പിണങ്ങി നില്ക്കുന്ന മഴയ്ക്ക്‌ 
മടിച്ചു മടിച്ചു
ഒരു വിത്തിന്റെ 
ക്ഷണക്കത്ത് കൊടുക്കുന്നത്

3
മരം ഏതു സംഖ്യ കൊണ്ടാവും 
തന്റെ ചില്ലകളെ വിഭജിച്ചിരിക്കുക 
കാറ്റു ഒരു ഒറ്റ സംഖ്യ അല്ല 
അത് ഇലകൾ തീർത്ത് പറയുന്നുണ്ട് 
കാരണം അത് പലപ്പോഴും 
ഒരു അനക്കം ശിഷ്ടം വയ്ക്കുന്നുണ്ട്‌
ഒച്ച പിച്ച വെച്ച് വരുന്ന
വഴിയിൽ പോലും


4
മഴവെള്ളം 
എടുത്തു 
മീൻമുള്ള് കൃഷി ചെയ്യുന്ന 
ഓരോ കടലും 
എടുക്കുന്നുണ്ട് 
തിരയറിയാതെ
കരയിൽ നിന്ന്
കടമായിട്ടെങ്കിലും
വേനലിൽ
കരയാനിത്തിരി 
വിയർപ്പു
ചേർന്ന കണ്ണീരുപ്പ്

5
അയലത്തെ മുറ്റത്ത്‌
കഴുകി ഇട്ടിരിക്കുന്ന
ഉണങ്ങാത്ത പർദയിൽ 
നിന്നിറ്റിറ്റു വീഴുന്ന 
ജലത്തുള്ളികളെ 
ഒളിഞ്ഞു നോക്കി
പ്രണയിക്കുകയാണ്
അടുത്ത വീട്ടിലെ
സന്ധ്യവിളക്കിലെ
മുനിഞ്ഞു കത്തി
അണയാൻ മടിക്കുന്ന
തിരിനാളം

Comments

  1. അത്ഭുതപ്പെടുത്തുന്നു; പതിവുപോലെ

    ReplyDelete
  2. അഞ്ചും അടിപൊളിയായിട്ടുണ്ട്‌ ഭായ്‌. എന്നാലും ഒന്നും, മൂന്നും കൂടുതലിഷ്ടം.

    ശുഭാശംസകൾ....




    ReplyDelete
  3. അഞ്ചും അടിപൊളിയായിട്ടുണ്ട്‌ ഭായ്‌. എന്നാലും ഒന്നും, മൂന്നും കൂടുതലിഷ്ടം.

    ശുഭാശംസകൾ....




    ReplyDelete
  4. ക്ഷണക്കത്ത് ഏറെ ഇഷ്ടമായി :)

    ReplyDelete
  5. മനസ്സില്‍ തൊടുന്ന എഴുത്തുകള്‍ക്ക് നമസ്കാരം
    ആശംസകള്‍

    ReplyDelete
  6. വാക്കുകൾ അടുക്കിവച്ചൊരു മനോഹരമായ ലോകം.

    ReplyDelete
  7. മനോഹരമായ എഴുത്തുകള്‍ !!!

    ReplyDelete
  8. വിരലെഴുത്തുകള്‍ അല്ലിത് കരളെഴുത്തുകള്‍

    ReplyDelete
  9. ചൊല്ലിയ രീതിയില്‍
    വിസ്മയം ചിറകു പൂണ്ട്!..rr

    ReplyDelete
  10. തീവണ്ടിയെ വരച്ചു കാണിച്ചിരിയ്ക്കുന്നത് വളരെ ഭംഗിയായി. അനേകം ജാലകങ്ങൾ ചേർത്ത് വച്ചത് എന്നത് മനോഹരം. ഗദ്യ കാവ്യ ഭംഗിയും ഉണ്ട്.
    പർദ്ദ നോക്കി നിൽക്കുന്ന തിരിനാളവും വളരെ നന്നായി. പർദ്ദയും സന്ധ്യ വിളക്കും മറ്റൊരർത്ഥവും മനസ്സിലേയ്ക്ക് കൊണ്ടു വന്നു. ഒഴുക്കുള്ള കവിത.

    ReplyDelete
  11. എല്ലാം ഇഷ്ടായി. ക്ഷണക്കത്ത് അതിമനോഹരം.

    ReplyDelete
  12. എല്ലാം ഇഷ്ടായി ഒന്നാമത്തേത് പ്രത്യേകിച്ചും ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം