Skip to main content

കാതുകൾ കഥ പറയുന്നു

എന്റെ  കാതുകൾ
ആരോ പൂമുഖത്തേയ്ക്കു
 വലിച്ചെറിഞ്ഞ  പത്രങ്ങൾ
പോലെ കാറ്റിലിളകി
ആരും വായിക്കാതെ കിടക്കുന്നു
കിടന്നു കിടന്നു മടുത്ത്
ശബ്ദങ്ങൾ ഒന്നും ഇല്ലാതെ ഒരുച്ചയിൽ
അവ രണ്ടിലകളായി മാറി
ചില്ലകളില്ലാത്ത മരത്തിൽ
പ്രണയിക്കുന്ന രണ്ടു കിളികൾക്ക്
തണലായി പോയിരിക്കുന്നു
മഴയുള്ളപ്പോഴൊക്കെ
ചെടിയുടെ  ഉടുപ്പെടുത്തിട്ടു
ഇടവഴികളിൽ മഷിത്തണ്ടിനു
പഠിക്കുന്ന മരങ്ങളുടെ
തരള ബാല്യങ്ങളുടെ ചാറ്റൽ
മഴക്കഥകൾ കേട്ടിരിക്കുന്നു

പണ്ട് കേട്ട കൊതിയൂറുന്ന
നല്ല  രണ്ടു പാട്ടുകളെ
കണ്ണി മാങ്ങകളാക്കി കൊത്തി
അവയിൽ കല്ലുപ്പ് ചേർത്ത്
നാട്ടു മാവിൻ ചിലമ്പിച്ച
ചില്ലകളിൽ കൊരുത്തിടുന്നു
പിന്നെ രണ്ടു പക്ഷികളെ പോലെ
മുമ്പും പിറകുമായി  മത്സരിച്ചു
 പറന്ന്  ചെന്ന്  നിന്റെ
ആടുന്ന കമ്മലുകളിൽ
കരൾ  ചേർത്തിരിക്കുന്നു..
ഇനി എന്റെ കേൾവികളിലെയ്ക്ക്
തിരികെ തളർന്നു
ചെക്കേറുന്നതിനു മുമ്പ്
നീ എന്നിൽ ചേർന്ന് നിൽക്കുമ്പോൾ
കേൾക്കേണ്ട
ഉടലുകൾ കിലുങ്ങുന്ന
ഒച്ച കേൾക്കാൻ
ഞാനെന്റെ കാതുകളെ
നിശബ്ദത കൊണ്ട്
ഉടച്ചു കളഞ്ഞ്
നിന്റെ സ്വകാര്യങ്ങളിൽ
ചിരി ചേർത്തുണ്ടാക്കിയ
രണ്ടു ഓട്ടുമണികൾ കെട്ടി തൂക്കുന്നു

Comments

  1. കേള്‍ക്കുന്ന കാതിനോളം കഥപറയാനര്‍ഹത മറ്റാര്‍ക്കാണുള്ളത്!!

    ReplyDelete
  2. കിടന്നു കിടന്നു മടുത്ത്
    ശബ്ദങ്ങൾ ഒന്നും ഇല്ലാതെ ഒരുച്ചയിൽ
    അവ രണ്ടിലകളായി മാറി
    ചില്ലകളില്ലാത്ത മരത്തിൽ
    പ്രണയിക്കുന്ന രണ്ടു കിളികൾക്ക്
    തണലായി പോയിരിക്കുന്നു

    ReplyDelete
  3. രണ്ടു കാതുകൾ പോരെന്നു തോന്നുണ്ടോ ?

    പുതു വത്സരാശംസകൾ.കൂടുതൽ എഴുതാൻ

    ReplyDelete
  4. നിശ്ശബ്ദത കൊണ്ടും കാതുടയുമെന്നത് ശരിയാണ്, ശബ്ദതീവ്രമല്ലെങ്കിലും മൃദുഗീതം പോലൊരു പുതുവർഷമാകട്ടെയെന്ന് ആശംസ...

    ReplyDelete
  5. കളിയും ചിരിയും ചേര്‍ന്ന കാതുമണികള്‍...
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!