Skip to main content

കാതുകൾ കഥ പറയുന്നു

എന്റെ  കാതുകൾ
ആരോ പൂമുഖത്തേയ്ക്കു
 വലിച്ചെറിഞ്ഞ  പത്രങ്ങൾ
പോലെ കാറ്റിലിളകി
ആരും വായിക്കാതെ കിടക്കുന്നു
കിടന്നു കിടന്നു മടുത്ത്
ശബ്ദങ്ങൾ ഒന്നും ഇല്ലാതെ ഒരുച്ചയിൽ
അവ രണ്ടിലകളായി മാറി
ചില്ലകളില്ലാത്ത മരത്തിൽ
പ്രണയിക്കുന്ന രണ്ടു കിളികൾക്ക്
തണലായി പോയിരിക്കുന്നു
മഴയുള്ളപ്പോഴൊക്കെ
ചെടിയുടെ  ഉടുപ്പെടുത്തിട്ടു
ഇടവഴികളിൽ മഷിത്തണ്ടിനു
പഠിക്കുന്ന മരങ്ങളുടെ
തരള ബാല്യങ്ങളുടെ ചാറ്റൽ
മഴക്കഥകൾ കേട്ടിരിക്കുന്നു

പണ്ട് കേട്ട കൊതിയൂറുന്ന
നല്ല  രണ്ടു പാട്ടുകളെ
കണ്ണി മാങ്ങകളാക്കി കൊത്തി
അവയിൽ കല്ലുപ്പ് ചേർത്ത്
നാട്ടു മാവിൻ ചിലമ്പിച്ച
ചില്ലകളിൽ കൊരുത്തിടുന്നു
പിന്നെ രണ്ടു പക്ഷികളെ പോലെ
മുമ്പും പിറകുമായി  മത്സരിച്ചു
 പറന്ന്  ചെന്ന്  നിന്റെ
ആടുന്ന കമ്മലുകളിൽ
കരൾ  ചേർത്തിരിക്കുന്നു..
ഇനി എന്റെ കേൾവികളിലെയ്ക്ക്
തിരികെ തളർന്നു
ചെക്കേറുന്നതിനു മുമ്പ്
നീ എന്നിൽ ചേർന്ന് നിൽക്കുമ്പോൾ
കേൾക്കേണ്ട
ഉടലുകൾ കിലുങ്ങുന്ന
ഒച്ച കേൾക്കാൻ
ഞാനെന്റെ കാതുകളെ
നിശബ്ദത കൊണ്ട്
ഉടച്ചു കളഞ്ഞ്
നിന്റെ സ്വകാര്യങ്ങളിൽ
ചിരി ചേർത്തുണ്ടാക്കിയ
രണ്ടു ഓട്ടുമണികൾ കെട്ടി തൂക്കുന്നു

Comments

  1. കേള്‍ക്കുന്ന കാതിനോളം കഥപറയാനര്‍ഹത മറ്റാര്‍ക്കാണുള്ളത്!!

    ReplyDelete
  2. കിടന്നു കിടന്നു മടുത്ത്
    ശബ്ദങ്ങൾ ഒന്നും ഇല്ലാതെ ഒരുച്ചയിൽ
    അവ രണ്ടിലകളായി മാറി
    ചില്ലകളില്ലാത്ത മരത്തിൽ
    പ്രണയിക്കുന്ന രണ്ടു കിളികൾക്ക്
    തണലായി പോയിരിക്കുന്നു

    ReplyDelete
  3. രണ്ടു കാതുകൾ പോരെന്നു തോന്നുണ്ടോ ?

    പുതു വത്സരാശംസകൾ.കൂടുതൽ എഴുതാൻ

    ReplyDelete
  4. നിശ്ശബ്ദത കൊണ്ടും കാതുടയുമെന്നത് ശരിയാണ്, ശബ്ദതീവ്രമല്ലെങ്കിലും മൃദുഗീതം പോലൊരു പുതുവർഷമാകട്ടെയെന്ന് ആശംസ...

    ReplyDelete
  5. കളിയും ചിരിയും ചേര്‍ന്ന കാതുമണികള്‍...
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം