Skip to main content

ഉത്സവം സീസണ്‍ 2

ഒരുത്സവത്തിന്റെ
ഒത്ത നടുക്ക് നിന്ന്
ഒരു കൊച്ചു കുട്ടിയെ
പോലെ
കട്ടെടുക്കണം
നെറ്റിപ്പട്ടം കെട്ടിയ
ഒരു കൊമ്പനെ
ഇരു ചെവി അറിയാതെ
അവിടെ പകരം വയ്ക്കണം
കയറ്റം കയറുന്ന
ഒച്ച കയറ്റി കൊണ്ട് വരുന്ന
ഒരു തടി ലോറിയെ
തടിയെ ആനയോടൊപ്പം
കാട്ടിലേയ്ക്ക്
പറഞ്ഞയക്കണം
ഇലകൾ കൊണ്ട്
നെറ്റിപ്പട്ടം കെട്ടി
മുറിച്ച മരങ്ങൾക്ക്
തടി കൊണ്ട്
മുടങ്ങി കിടക്കുന്ന
ഉത്സവങ്ങൾ നടത്തുവാൻ!

Comments

  1. ഉത്സവഘോഷത്തിലാണല്ലോ വാക്കുത്സവം

    ReplyDelete
  2. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  3. ഉത്സവത്തിന്‌ നടുവിൽ നിന്നും ആനയെ അടിച്ചു മാറ്റുന്നത് ഭംഗിയായി. കാട്ടിലെ ഉത്സവം തടി കൊണ്ട് നടത്തുന്നത് അത്ര ശരിയായോ എന്ന് സംശയം?
    ഇനി ഉത്സവം നടത്തണമെങ്കിൽ കാട്ടു കള്ളന്മാരായ നമ്മുടെ ദേവസ്വം ബോർഡിനെ ഏൽപ്പിച്ചാലോ?

    ReplyDelete
  4. ഉത്സവങ്ങൾ ഉണ്ടാവട്ടെ..!! മരങ്ങള്‍ നെറ്റിപ്പട്ടം കെട്ടിയ, ആനകൾ കൊമ്പുവിളിക്കുന്ന, കിളികള്‍ ചേങ്ങില മുഴക്കുന്ന, കാട്ടരുവി കളിപ്പാട്ടം വില്‍ക്കുന്ന, ഉള്‍ക്കാട്ടില്‍ പുലിക്കളി നടത്തുന്ന, മരങ്ങളില്‍ മയിലാട്ടം ആടുന്ന, ശലഭങ്ങള്‍ ബലൂണുകൾ വില്‍ക്കുന്ന, പൂക്കള്‍ കാവടിയാടുന്ന, മാനത്തച്ഛന്‍ വെടിക്കെട്ട് നടത്തുന്ന അതിഗംഭീര മഹോത്സവങ്ങള്‍ കൊണ്ടാടപ്പെടട്ടെ..

    ReplyDelete
  5. 'മരക്കൊയ്ത്ത്' ഉത്സവങ്ങള്‍ !അസ്സലായി ....

    ReplyDelete
  6. ഉത്സവമേളം...

    ReplyDelete
  7. കാടിറങ്ങാതെ , കാട്ടിലിറങ്ങാതെ ,
    കണ്ണിലും ഹൃത്തിലും വിളക്കുകള്‍
    നിറഞ്ഞ് സ്നേഹ ഉല്‍സവങ്ങള്‍
    ഇനിയും നിറയട്ടെ .. തിരികേ പൊകാന്‍
    മനസ്സ് വെമ്പുന്നുണ്ട് , ഒന്നും നഷ്ടപെടാതെ
    നാം ഇനി എന്നാണ് ആഘോഷങ്ങളേ
    ആഘോഷിക്കുക .. നല്ല ചിന്ത സഖേ

    ReplyDelete
  8. തടിയെ ആനയോടൊപ്പം
    കാട്ടിലേയ്ക്ക്
    പറഞ്ഞയക്കണം
    ഇലകൾ കൊണ്ട്
    നെറ്റിപ്പട്ടം കെട്ടി
    മുറിച്ച മരങ്ങൾക്ക്
    തടി കൊണ്ട്
    മുടങ്ങി കിടക്കുന്ന
    ഉത്സവങ്ങൾ നടത്തുവാൻ!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം