Skip to main content

കാലുകളുടെ മൌനമാണ് നിൽപ്പ്

രായ്ക്ക് രാമാനം
ഒരു കാട്
വെളുപ്പിക്കുവാനുള്ള വെളുപ്പ്‌
എപ്പോഴുംചിരിയിൽ സൂക്ഷിക്കുന്ന
ചില രാഷ്ട്രീയ നേതാക്കൾ
അവരുടെ തുടർച്ചയായ ചിരിയിൽ
വെളുത്തുപോയ കാടുകൾ
അതിലെ ഉടയ്ക്കപ്പെട്ട ഊരുകൾ
അതിലെ തകർന്ന കുടികൾ
അവിടങ്ങളിൽ നിന്ന്
കൂട്ടത്തോടെ കുടിയിറക്കപ്പെട്ടവർ
വെറും കാലടി ഒച്ചകൊണ്ട്‌
പണ്ട് കാട്ടുമൃഗങ്ങളെ വരെ
തിരികെ ഓടിച്ചിരുന്നവർ
വെറും കിളികളുടെ ഒച്ച കൊണ്ട്
പുരയിടത്തിനു  ചുറ്റും
കിളിവേലി കെട്ടിയിരുന്നവർ

ഇന്ന്
സ്വന്തം കാലടി വെയ്ക്കുവാൻ
മണ്ണില്ലാതെ ഭൂമിയില്ലാതെ
മുന്നേ നടന്നു പോയ
മനുഷ്യന്റെ കാലടിപാടുകൾ
മൃഗങ്ങളുടെ കാൽപ്പാടുകളെ
പരസ്യമായി പ്രസവിക്കുന്ന
നഗരത്തിന്റെ പകലിൽ
ചെടികൾ പോലും
അടിവസ്ത്രം പോലെ
പൂക്കൾ വരെ മാറ്റുന്ന
സൂര്യൻ  വിയർത്ത  വെയിലിൽ
ഭരണ സിരാ കേന്ദ്രത്തിനു വെളിയിൽ
അപകടം  മാത്രം വില്ക്കുന്ന
തകർന്ന തെരുവോരത്ത്
പച്ച മണ്ണിനു വേണ്ടി
നിലനിൽപ്പിനായി
നിൽപ്പ് സമരം ചെയ്യുന്നു

എന്നിട്ടും ഇതൊന്നും കണ്ടില്ലാന്നു
നടിക്കുവോർ
അവരുടെ പകലിനെ അന്യമാക്കി
അവരുടെ പച്ചസൂര്യനെ സ്വന്തമാക്കി
ഓരോ സന്ധ്യയിലും
ആ സൂര്യനെ ബാറുകളിൽ കൊടുത്തു ,
നക്ഷത്രങ്ങളാക്കി ചില്ലറ മാറുന്നവർ ,
അത് എറിഞ്ഞു കൊടുത്തു
അവരുടെ ജീവിതം എന്നും
രാത്രിയുടെ  ഇരുട്ടിൽ നിലനിർത്തുന്നവർ

പണ്ട് ഓടി നടന്നു ഇവരുടെ വോട്ട് ചോദിച്ചവർ
വോട്ടു കിട്ടി ഭരണത്തിൽ എത്തിയോർ
 ഭരിക്കുവാൻ കസേര കിട്ടിയപ്പോൾ
ഭരിക്കുവാനുള്ള സൌകര്യത്തിന്
ഇരിക്കുവാൻ
നടന്നു വന്ന കാൽ പോലും
വഴിയിൽ ഒഴിവാക്കിയോർ

ഇനി നാളെ
ഇവരുടെ നില്ക്കുന്ന കാലുകൾ
നിന്ന് നിന്ന് മരമായി വളരും
അന്ന് ആ മരങ്ങൾ കാടുകളിലേയ്ക്ക്‌
തിരിച്ചു  നടക്കും
അവ ആ നഷ്ടപ്പെട്ട ഭൂമികൾ തിരികെ
കൃഷിയുടെ ഭാഷയിൽ
സ്വന്തമാക്കും

അത് വരെ
കാലുകളുടെ മൌനമാകും
ഈ നില്പ്പ്
അപ്പോൾ മൌനങ്ങളുടെ ആകെ തുക
ഒരു ഭരണമാണെന്ന്
വെറുതെ വാഴ്ത്തപ്പെടുമ്പോൾ
സമരം കാണാതൊരു ഭരണം
മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോൾ
നിൽപ്പിന്റെ കുത്തൊഴുക്കിൽ
ആ  ഭരണം   ഒരിക്കൽ മൂടോടെ
അഴിമതി പുഴയിൽ തന്നെ
താനെ തനിയെ  ഒലിച്ചു പോകും
വിളഞ്ഞു പഴുത്ത  മലയാളഭാഷയിൽ
കുളിർ കാറ്റു പോലെ അന്ന്
ഒരു വിജ്ഞാപനം  പുറത്തിറങ്ങും
നിൽപ്പ് സമരം പൂർണ വിജയം

Comments

  1. ന്യൂസ് വാല്യൂ ഇല്ലാത്ത സമരങ്ങള്‍ക്ക് രാഷ്ട്രീയക്കാരുടെ മനസ്സില്‍ സ്ഥാനമില്ല.

    ReplyDelete
  2. ഇത്തവണ കവിത വ്യത്യസ്ഥമായി......
    ശക്തമായ ആശയപ്രചാരണത്തിനുള്ള ഉപാധിയായി കവിത മാറിയപ്പോൾ ബിംബകൽപ്പനകൾക്ക് തീവ്രത നഷ്ടമായതുപോലെ.....

    ReplyDelete
  3. ഏവരുമിപ്പോൾ അവഗണിച്ച നില്പിന്
    കവിതയാലുള്ള അസ്സലൊരു താങ്ങ് വടി

    ReplyDelete
  4. ഇരിക്കുന്നവര്‍ എന്നെങ്കിലും ഈ നില്‍പ്പ് കാണുമോ?

    ReplyDelete
  5. ഇപ്പോൾ അതിനെവിടെ നേരം. സ്വന്തം കസേര ആദ്യം ഉറപ്പിച്ചു നിറുത്താനുള്ള ബദ്ധപ്പാടിലല്ലെ എല്ലാവരും.

    ReplyDelete
  6. ഇനി നാളെ
    ഇവരുടെ നില്ക്കുന്ന കാലുകൾ
    നിന്ന് നിന്ന് മരമായി വളരും
    അന്ന് ആ മരങ്ങൾ കാടുകളിലേയ്ക്ക്‌
    തിരിച്ചു നടക്കും
    അവ ആ നഷ്ടപ്പെട്ട ഭൂമികൾ തിരികെ
    കൃഷിയുടെ ഭാഷയിൽ
    സ്വന്തമാക്കും
    ലളിതം.സുന്ദരം.
    ആശംസകള്‍

    ReplyDelete
  7. കാടിന്റെ മക്കൾ നിന്നു പ്രതിഷേധിക്കുന്നത്‌ അവരുടെ നിലനിൽപിന്‌ വേണ്ടിയാണ്‌. ഭരണാധികാരികളുടെ മൗനം അവരുടെ നിലനിൽപിനു വേണ്ടിയാണ്‌. ഇതിലേതാണു നിലനിൽക്കാൻ പോകുന്നതെന്ന് നാട്ടിലെ കാടത്തം കണ്ടുപരിചയിച്ച സാധാരണ ജനമനസ്സുകൾക്ക്‌ നിഷ്‌ പ്രയാസം പ്രവചിക്കാം. കാട്ടിലെ പാവങ്ങൾക്കും ഇനിയതു മനസ്സിലായിത്തുടങ്ങും. "കാടന്മാരെവിടെ മക്കളേ" യെന്നു ഇനിയവരോടു ചോദിച്ചാൽ അവർ സംശയം വിനാ ഇനി ചൂണ്ടിക്കാണിക്കും. ഈ കവിതയുമത്‌ ചൂണ്ടിക്കാട്ടുന്നു. നല്ല ഭംഗിയായിത്തന്നെ...

    അഭിനന്ദനങ്ങൾ ഭായ്‌....


    ശുഭാശംസകൾ....

    ReplyDelete

  8. ഇനി നാളെ
    ഇവരുടെ നില്ക്കുന്ന കാലുകൾ
    നിന്ന് നിന്ന് മരമായി വളരും
    അന്ന് ആ മരങ്ങൾ കാടുകളിലേയ്ക്ക്‌
    തിരിച്ചു നടക്കും.... powerful lines.

    ReplyDelete
  9. എല്ലാവരും കയ്യോഴിഞ്ഞത് പോലെ. ആർക്കും വേണ്ട കാടിനേയും കാടിന്റെ മക്കളെയും.നന്നായി.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചംറാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...