Skip to main content

ഒരു നാളം

ഒരു തീയതിയാണ് ഉടൽ
കലണ്ടറിൽ

കലണ്ടറിനും ഉടലിനും ഇടയിൽ
ഭിത്തിയിൽ ചാരിയിരിക്കും
ശ്വാസം
സമയത്തിൽ ചാരിയും
ചാരാതെയും

ഉടലിൽ ചാരി വെക്കാവുന്ന
തമ്പുരു എന്ന വണ്ണം 
ശ്രുതികളുമായി ശക്തമായി ഇടപഴകി
കാതുകൾ

ഒരു തീയതിയാണോ ഉടൽ
എന്ന സംശയം,
സംശയം അല്ലാതെയായി

ഒരു സംശയമായി
ഉടൽ കൊണ്ട് നടക്കാൻ തുടങ്ങി
മറ്റ് സംശയങ്ങളുമായി ഉടലിന്നെ, സംശയങ്ങൾ ഏതുമില്ലാത്തവണ്ണം ഇടപഴകുവാനായി

ഉദിക്കുന്നത് ഉഴപ്പി അപ്പോഴും 
സംശയങ്ങളുടെ സൂര്യൻ
വൈകുന്നേരങ്ങളുടെ സംശയം, മാത്രമായി അസ്തമയം

സൂര്യരഹിത അസ്തമയങ്ങളുണ്ടായി

വിരലിൻ്റെ അറ്റത്ത് വന്ന് 
ഇറ്റിനിന്ന ആകാശം 
അടർന്ന്
നിലത്ത് വീഴാൻ മടിച്ചു
പകരം അവ ഇലകളെ അടർത്തി
നിലത്ത് വീഴൽ കുറച്ചു

കേട്ടുകഴിഞ്ഞ ശേഷം പാട്ടുകൾ
ശരീരത്തിൽ കുറച്ച് നേരം 
തങ്ങിനിൽക്കുമ്പോലെ
സമയത്തിൽ തങ്ങിനിൽക്കുവാൻ
തങ്ങിനിൽപ്പുകൾ കടംകൊണ്ട അപ്പൂപ്പന്താടികളുണ്ടായി

പരിവർത്തനങ്ങളുടെ തീർത്ഥാടനം
അപ്പൂപ്പന്താടികളിലേക്ക് ഭാരമില്ലാതെ
വരിയിട്ടു

പിടിച്ചുനിന്നത് കൊണ്ട് മാത്രം 
മരം എന്ന കുറ്റം ചെയ്തത് പോലെ
കുറേ നേരം കാറ്റിനേ കേട്ടുനിന്നു, 
പിന്നെ,
കുറ്റപ്പെടുത്തൽ എന്ന ഉലച്ചിൽ 
മരം,
നിലത്തിട്ട് ചവിട്ടിക്കെടുത്തുന്നു

രതി കഴിഞ്ഞ ഉടൽ രതിയിൽ നിന്നും
വേർപെടുത്തുമ്പോലെ
ആടി ഉലച്ചിലുകൾ കുത്തിക്കെടുത്തി
രതിക്ക് മുമ്പുള്ള ഉടലിലേക്ക്
മനുഷ്യൻ്റെ തിരിച്ചുപോക്ക്

കേട്ട പാട്ട് ഉടലിൽ,
ഓർമ്മയിൽ മനസ്സിൽ കെട്ട് പിണഞ്ഞ്
കിടക്കുന്നത് പോലെ 
പാട്ടിനെ ഉടലിൽ നിന്നും വേർപെടുത്തുന്നു

ചുണ്ടുകൾ കൊണ്ടും 
വിരലുകൾ കൊണ്ടും
ഓരോ പാട്ടുകളുടേയും ഉടക്കറുപ്പ്
ഈണങ്ങൾ മാത്രം കെട്ടിവെക്കുന്നു

ഈണം ചേർത്ത് 
പാട്ടിലേക്ക് പുലരികൾ കെട്ടിവെക്കും
പാട്ടുകളുടെ വീട്ടമ്മ

പാട്ടിലേക്ക് കെട്ടിവെക്കും
പാട്ടുകളുടെ ഉറക്കച്ചടവുകൾ

സാൾട്ടും പെപ്പറും പോലെ
മേശപ്പുറത്തിരുന്ന
ഹമ്മിങ്ങുകളുടെയും
ബി ജി എം കളുടേയും കുപ്പി എടുത്ത് പാട്ടിലേക്ക് ചെറുതായി തട്ടുന്നു
കാതുകൾ കൊണ്ട് കഴിക്കുന്നു

പാട്ടുകനം ഉളള ചുണ്ടുകൾ
കേൾവിക്കനം തൂങ്ങും കാതുകൾ
എന്ന് തലേന്നത്തെ ചുംബനങ്ങൾ

പടരുന്നവള്ളികൾ അറ്റത്തിടും
കുണുക്കുകൾ പോലെ
വെയിലുകളുടെ വള്ളികളിൽ
ഒരു വേനലിനും 
അടർത്തിയെടുക്കുവാൻ
ആവാത്ത വണ്ണം
കുരുങ്ങിക്കിടക്കുന്ന സൂര്യനെ
പകലിൻ്റെ അറുപത്തിനാല് കലകളിലേക്ക്
ശൈത്യകാലവിരലുകൾ അറുത്തിടുന്നു

ശ്വാസത്തിന് മുകളിൽ 
ഭീഷ്മാചാര്യർ സ്വച്ന്ദമൃത്യു എന്നെഴുതി 
ശ്വാസം ഊതി അണക്കുന്നത് പോലെ
കുരുങ്ങിക്കിടക്കലുകളും 
പിടിച്ചുനിൽപ്പുകളാണ്

എനിക്ക് ലോകത്തുള്ള എല്ലാ മേഘങ്ങളോടും 
അതീവസ്നേഹം തോന്നുന്നു
കൈ വെള്ളയിൽ മേഘത്തോട് ചേർന്ന്
പുതിയത് എന്ന് തോന്നാത്ത ഒരാകാശം പണിഞ്ഞുവെക്കുന്നു

എനിക്ക് മേഘങ്ങളേ കേൾക്കുവാൻ
കാത് തരൂ എന്ന് ൻ്റെ ആകാശം
മഞ്ഞിൻ്റെ ഹെഡ്ഫോൺ വെച്ച്
പാട്ടുകളുടെ ദൈവം

മേഘത്തിൻ്റെ മട വീണ ആകാശം
മേഘങ്ങളുടെ ഒഴുകിപ്പരക്കൽ
ആകാശം ഊറി വരുന്നിടത്ത്
എൻ്റെ പക്ഷി അതിൻ്റെ ഉറവ
പാട്ടുകളുടെ മേഘം
ഭ്രമണകണികകൾ കൂട്ടിവെച്ച് എൻ്റെ ഭൂമി

ഭ്രമണമണിയുന്നവളേ എന്ന 
എൻ്റേതുമാത്രമായ
ആന്തൽ

തുടർച്ചകളുടെ അതിനീല
ഇനിയും ആകാശമാകാത്ത നീലനിറമുള്ള ശ്വാസം

മഴ ശരശയ്യ
ഭീഷ്മമേഘങ്ങൾ എന്നാകാശം

പാട്ടുകളുടെ കാവിൽ 
വിളക്ക് വെക്കുവാൻ പോകുന്നവൾ
അണയാതെ കൊണ്ട് പോകും കാത്
ആദ്യം ഒരു വാക്കും 
പിന്നെ
കാതുകളുടെ കെടാവിളക്കും
ആവുമ്പോലെ
അവൾ കൊളുത്തുന്നുണ്ടാവണം
പാട്ടുകളിലേക്ക് 
അവളുടെ മാത്രം ചുണ്ടുകളും

തടഞ്ഞു നിർത്തുന്നു
കാറ്റിനെ തെറുത്ത് 
തിരിയിട്ട്
ഒരു ശബ്ദത്തിൻ്റെ 
നാളം കൊളുത്തിവെക്കുന്നു

ഒരു നാളം 
എരിയുന്നതിൻ്റെ 
നാലായിരം ഉപമകൾ!

Comments

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!