Skip to main content

വാക്ക് ഒരന്തിമൊട്ട്

ചെമ്പരത്തിപ്പൊത്തിൽ
ചുവപ്പും അതിൻ്റെ അന്തിയും
പിന്നെയും അതിൻ്റെ 
ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും 
ഒരന്തിമൊട്ട്
മറ്റൊരു പകലിൻ്റെ ഇല
വൈകുന്നേരം

സമോവറിൻ്റെ കൊടിയുള്ള
ഒരു രാജ്യമാവും ചായ
ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള 
ഒരു പാട്ടിൻ്റെ
ചുവട്ടിലിരിക്കുന്നു

കാതിൽ തലേന്നത്തെ ഇരുട്ട്
അതും നീലനിറമുള്ളത്
കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും

ഒരു ഇലത്തുമ്പിൽ വന്നിരുന്ന്
തുളുമ്പും ഭാഷ
അത് മഞ്ഞുതുള്ളിയാണെന്ന് 
പറഞ്ഞ്
മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം
ഒരു കവിതയായി പോകുമോ
എന്ന് ഭയക്കുന്ന ഞാൻ

തുളുമ്പുമ്പോൾ എൻ്റെ ഭയം 
കൂടുതൽ മനോഹരം
അത് അത്രയും സ്വാഭാവികം
പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും 
പറഞ്ഞു
മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ്
എൻ്റെ കവിതക്കില്ല

അത്യന്തം
മനുഷ്യത്തം എൻ്റെ തുളുമ്പലിൽ

ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട്
ഹാർമോണിയം പാട്ടിൻ്റെ
സമോവർ

നടക്കുന്നവരുടെ കൊടികളാണ്
കാലടികൾ
പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട്

ഭാഷയുടെ മജ്ജയുള്ള 
ഒരെല്ലാകും വാക്ക്
ഒരു മജ്ജയല്ല മൗനം

പാറുന്നുണ്ട് കാതുകളും
കാതുകൾ കൊടികളല്ല
ഒരു ലാളനയ്ക്കും 
ഉടൽ വിട്ടുകൊടുക്കാത്ത 
പൂച്ചകളാണ് കാതുകൾ എന്ന് ഞാൻ
പാട്ടുകളോട് അടക്കം പറയുന്നു

കാതിൻ്റെ സ്വകാര്യതയിലേക്ക് 
രഹസ്യം പോലെ തുളുമ്പും
നേർത്തവാക്കിൻ്റെ ധൂളികൾ

ഭാഷയുടെ മൗനം  
കൺമഷിയായി എഴുതിയ
ഒരു വാക്കിൻ്റെ മടിയിൽ കിടക്കുന്നു
തുള്ളികളോടൊപ്പം 
പാട്ടിലേക്കും
അവളിലേക്കും തുളുമ്പുന്നു

വരൂ വിരിയാം
പൂക്കളുടെ ക്ഷണക്കത്ത്
പൂക്കൾ തയ്യാറാക്കുന്നത് പോലെ
ഉടൽ, ഉടലിന്റെ ക്ഷണക്കത്ത്
തുളുമ്പുന്ന ലിപികളിൽ
അവൾ തയ്യാറാക്കുന്നത്
ഒരു പക്ഷേ ഇറ്റുന്നതിനും മുമ്പ്

തുറക്കുമ്പോഴൊക്കെ പുതുക്കപ്പെടും
ക്ഷണക്കത്തിൻ്റെ മജ്ജയും
ഭാഷയുമാവും പ്രണയം

ഇനി ചുംബനങ്ങളിലേക്ക്
തുളുമ്പും
പ്രണയമജ്ജയാകുമോ ചുണ്ടുകൾ

ഉടുത്തിരിക്കുന്ന സാരി
ചുളിവുകളോടെ അവൾ അഴിച്ചിടുമ്പോലെ
എഴുതിയ വിരലുകൾ, 
കവിത പതിയേ അഴിച്ചിടുന്നു
ചുളിവുകൾ എൻ്റെ ഉടലിൽ

മഞ്ഞുതുള്ളികൾ,
തുളുമ്പുവാനുള്ള ലജ്ജയുടെ
വക്കത്ത്
ഒപ്പം കവിതയായി ഭാഷയുടെ ക്ഷണക്കത്തും

തീയതികൾ വെച്ച് 
മഞ്ഞുതുള്ളികൾ അലങ്കരിക്കുകയാണ്
ഭാഷ

പ്രണയമേൽവിലാസത്തോടൊപ്പം
ഓരോ വാക്കും
അയക്കുന്നതിൻ്റെ അരികിലിരിക്കുന്നു

എൻ്റെ മനുഷ്യത്തം
ഒരു ലാളനയ്ക്കും വിട്ടുകൊടുക്കാത്ത
പൂച്ചയുടൽ കൊണ്ട് നടക്കുന്നു,
എന്നവൾ

ജീവിച്ചിരിക്കുക എന്നത് ഒരു ഭാഷയാണ്
ആരും സംസാരിച്ചില്ലെങ്കിലും
അതിൻ്റെ 
ഒളിഞ്ഞുകേൾപ്പ് മാത്രമാവുകയാണ് ഉടൽ
ഒരു പക്ഷേ അവളുടേതും

സൂര്യന്നരികിൽ 
അതിൻ്റെ ഭാഷ തുന്നും അസ്തമയം
എൻ്റെ പകൽ
അസ്തമിച്ച ശേഷമുള്ള
പുതിയൊരു സൂര്യനിലേക്ക് തുളുമ്പുന്നു

ലജ്ജാലുവായ ഒരു മാനത്തിൻ്റെ
നീല മാത്രമാവും അവളുടെ നഗ്നത

പക്ഷികളുടെ ഏകാന്തതയുമായി
ആകാശം നടത്തും അഭിമുഖസംഭാഷണങ്ങൾ
ഒരു തൂക്കണാംകിളി മാത്രം 
അത് കൂടായി ഉപയോഗിക്കുന്നതാവണം

ഒരു പക്ഷേ
ഇന്നലെയിലേക്ക് എന്ന പോലെ 
ഇന്നിലേക്കും നാളെയിലേക്കും തുളുമ്പി
പൗർണ്ണമിയിലേക്കും കലയിലേക്കും
ഒരേസമയം വീഴും ചന്ദ്രൻ

ഒരു തൂക്കണാംകിളിക്കൂടാവും നഗ്നത
ഉടലുകൾ ഇപ്പോൾ കുരുവികൾ

അവയുടെ ശാന്തതക്കും
സമാന്തരമായി,
തുള്ളികൾ അതിൻെ തുളുമ്പലിൽ
തുമ്പികൾ,
തുമ്പികളുടെ ഇരുത്തത്തിന്നരികിലെ
ജനഗണമനയുടെ ജനാല

ഏഴ് തവണകൾക്കും
അതിൻ്റെ ഏഴ്  ശാന്തതകൾക്കും അപ്പുറം
അതിൻ്റെ നിശ്ശബ്ദകൾക്കും 
ശേഷം,
പുറത്തുപോകാതെ തുളുമ്പും 
ഒരു പക്ഷേ
തുമ്പികളുടെ ജനഗണമനയിലെ
ജയഹേ എന്ന വാക്കിന്
സമാനമായ വാക്ക്

ഒരു പക്ഷേ
തുമ്പികളേയും തുള്ളികളേയും 
പുറത്ത് നിർത്തി
അതിൻ്റെ തുളുമ്പലിൽ 
വാക്കുകൾ കൊണ്ട് പ്രണയം,
പങ്കെടുക്കും വിധം!












Comments

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!