Skip to main content

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ 
ലോറി കണക്കേ
ഒന്ന് മുന്നോട്ടെടുത്തു
കടൽ

മുറുക്കങ്ങൾക്ക് പിറകിൽ
തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും 
പക്ഷിയാവും ഭാഷ

അതിൻ്റെ ചിറക് വൃത്തിയാക്കും 
പക്ഷി കണക്കേ
തൻ്റെ ഓരോ തിരകളും 
ജലകൊക്ക് കയറ്റി,
വൃത്തിയാക്കി കിടക്കും കടൽ  

തൻ്റെ ഓരോ ചലനത്തിനും 
മുകളിൽ കയറിനിന്ന്
കടൽ അതിൻ്റെ ചിനപ്പ്
ചികയുന്നു
നനപ്പ് കുടയുന്നു

അരികിൽ,
സുതാര്യത നോക്കി
പിന്നിലേക്കെടുക്കും ജലം

ലീപ്പ് ഈയറിൻ്റെ ചാലിലൂടെ 
ഒഴുകിപ്പോകും ഫെബ്രുവരി

നോക്കിനിൽക്കേ
കലയായി 
ചന്ദ്രനെ കയറ്റിയ ആകാശം,
ഒന്ന് പിന്നിലേക്കെടുക്കുന്നു
ഒന്ന് പിന്നിലേക്കെടുക്കും,
പെരുന്നാളും

അവയുടെ 
പിന്നിലേക്കെടുക്കുന്നുണ്ടാവുമോ
വഴിയരികിൽ വീടുകൾ
അതിലെ ഏതെങ്കിലും
പ്രിയപ്പെട്ട ജനാലകൾ
പിന്നിലെ രാത്രി

ധ്യാനത്തിൻ്റെ സൈഡ് വ്യൂ 
മിററിൽ നോക്കി 
അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും
ഓരോ ബുദ്ധശിൽപ്പവും
ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക്

തീർച്ചയായും ഉണ്ട്, 
പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ
കുയിലുകൾ കൃത്യമായി 
അവയുടെ പുള്ളികൾക്കരികിൽ,
കൂവും മുമ്പ്
ചെയ്ത് വെയ്ക്കുന്നത്

ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു
ഒരു പക്ഷേ ചെയ്ത 
എല്ലാ ആദിമരതികളും
അതിൽ പങ്കെടുത്ത്
പിന്നിലേക്കെടുക്കും വണ്ണം

ഒരു നിമിഷം,
സൈഡ് പറയുന്നുണ്ടാവണം 
എഴുതിക്കൊണ്ടിരിക്കും കവിതയും
ഒന്ന് നിർത്തുന്നു,
എൻ്റെ ഭാഷ മാത്രം ഒന്ന് പിന്നിലേക്കെടുക്കുന്നു.

Comments

  1. ഒരു ദശാബ്ദത്തിനു ശേഷം യാദൃച്ഛികമായി ബ്ലോഗിൽ കയറിയപ്പോഴാണ് താങ്കൾ പിന്നിലേക്കെടുത്തത്. ശരിയ്ക്കും പിന്നിലേക്കെത്തിയപോലെ. ഈ നിമിഷത്തേക്കു മാത്രം ഈയുള്ളവനും സൈഡ് പറയുന്നു. പോരട്ടെ... പോരട്ടെ എന്ന്... വാക്കുകൾ തീരുവോളം അതിവിടെ നില്ക്കട്ടെ....
    സുഖാംശംസകൾ💕🙏

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌