Skip to main content

പ്രതിബിംബത്തിന് പിന്നിൽ രസം ചേർത്ത് കണ്ണാടിയാക്കും വിധം

പച്ചമാങ്ങാ മണമുള്ള 
അടർത്തലിൻ്റെ കറ വെച്ച് 
ഓരോ വർത്തമാനകാലവും
അടയ്ക്കുകയായിരുന്നു

ആകൃതിയുടെ കപ്പ് വെച്ച്
ഞെട്ടുകൾക്കപ്പുറം മാവ്,
നിറങ്ങളിൽ നിറച്ചെടുക്കും
മാങ്ങകൾ

കണ്ടിട്ടുണ്ടോ
പ്രതിബിംബങ്ങൾ നിഷേധിക്കും
കണ്ണാടി?

എൻ്റെ പ്രതിബിംബങ്ങൾക്ക് ദാഹിക്കുന്നു
അത് ഉടയും വിധം
പ്രതിഫലനങ്ങളിൽ 
മന:പ്പൂർവ്വത്തിൻ്റെ കല്ലിടുന്നു

ഉടലിൻ്റെ പിടിയുള്ള കപ്പ്
പ്രതിഫലനങ്ങളുടെ വെൻഡിങ് മെഷീൻ
ഉടലിൻ്റെ ഏറ്റവും അലസമായ 
ഉറയൊഴിപ്പ്

പ്രതിബിംബത്തിൻ്റെ കറ വീണ
കണ്ണാടിത്തലപ്പിൽ നിന്നും
വർത്തമാനകാലം പിടിച്ച് ചായ്ച്ച്
ഒരു പ്രതിഫലനം അടർത്തുന്നത് പോലെ
എനിക്ക് ഭൂതകാലവും അടർത്തണമെന്നുണ്ട്

കരിന്തിരിയ്ക്കരികിൽ
മൺതരികൾ, മുഖത്തരികൾ എന്ന് വെളിച്ചം,
ഓർമ്മകൾ വേർതിരിക്കുന്നിടത്ത്
ഉടലുകൾ ചെരാതുകൾ

ഓരോ പ്രതിബിംബവും
എന്നെ പിടിച്ച് ചായ്ക്കുന്നുമുണ്ട്
അതിൻ്റെ കറുപ്പ്,
കാക്ക ചരിക്കുന്നത് പോലെ
എൻ്റെ കറുപ്പ് എന്നെ പിടിച്ച്
ചരിക്കുന്നുമുണ്ട്

കണ്ണാടിയിൽ നിന്നും 
ഒരു പ്രതിബിംബം മാത്രം എടുത്ത് പിൻമാറണമെന്നുണ്ട്,
ശരിയ്ക്കും എനിക്ക്

നാളം പിടിച്ച് ചായ്ക്കുന്നു
വെളിച്ചം അടർത്തുന്നു

കെടുത്തുവാനാകാത്ത വിധം 
കൊളുത്തിയ നിലയിൽ വിരലുകൾ
നഖങ്ങൾ മാത്രം അണയ്ക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌