Skip to main content

കാലം കാനേഷുമാരി എന്ന് കവിതകൾ




വറുത്തമീനുകളുടെ മ്യൂസിയം, പൂച്ചക്കണ്ണുള്ള ഒരാൾ  
സന്ദർശിക്കുന്നത് പോലെ

മൊരിഞ്ഞ നാവ്
അരപ്പ് പുരണ്ട അയാളുടെ വിരലുകൾ 
ചെറുപയർതോരന്റെ ഗ്രന്ഥം 
നഗരം തുറക്കുന്നു

വേനലിന്റെ വിധിയുമായി 
നഗ്നതയുടെ ആഴം കടക്കും
സൂര്യസെൻസസ് എടുക്കുവാൻ വരും എന്യൂമറേറ്ററിൻ നഗ്നത

ഉടൽ അതിന്റെ കാനേഷുമാരിയിൽ
പങ്കെടുക്കുന്നു
ശേഖരിക്കപ്പെട്ട യാതൊരു സ്ഥിതിവിവരക്കണക്കുകളുമില്ലാതെ
തൊട്ടാവാടി ഇല പോലെ 
മടങ്ങുന്നു

ഭഗവാൻ എന്ന ഇല
അതിൽ വീഴും ജലം പോലെ പ്രാർത്ഥനകൾ

വിളിക്കുവാൻ പേരില്ലാതെ മരം
എന്റെ മൃതദേഹം
അതിന്റെ വേരുകളുമായി പ്രണയത്തിലാവുന്നു

അഴുകുന്ന ഇലയിൽ ചുവക്കുന്ന ദൈവം
മണ്ണുകളുടെ കലാശാല
ചുവക്കുന്നഭ്രാന്തും ജമന്തിയും 

അന്ത:പുരങ്ങൾ വകഞ്ഞ്
ജമന്തിഇതളുകൾ വകഞ്ഞ്
ഹസ്തരേഖകൾ തിരുത്തി
ശരീരമില്ലാത്ത നഗ്നത
പൗരാണികതയുടെ നഗരം കടക്കുന്നു.

കൂണുകളും അവയുടെ ദൈവവും.

ഒരിക്കൽ കൂടി പ്രണയം
വനദേവതകളുടെ ഏകാന്തതയെ തൊട്ടു

പൂക്കളിൽ തേൻ എന്ന പോലെ
പ്രണയിക്കുവാനാവശ്യമായ നാണം
എന്നിൽ ശേഖരിക്കപ്പെട്ടു

ദിശകളുടെ 
കൊത്തുപണികളിൽ പങ്കെടുത്ത്
കാറ്റിലെന്നപോലെ 
മടങ്ങും പൂക്കൾ

കരിയില നിറങ്ങളിൽ
മരിച്ചുപോയവരുടെ പൂത്താങ്കീരിയുടൽ

പച്ചിലകൾ കൊണ്ട് മേഞ്ഞ
മഞ്ഞകോളാമ്പിപ്പൂക്കളിൽ 
ഞാനെന്റെ ഉലച്ചിൽ ഇട്ടുവെക്കുന്നു
ചീന്തിയെടുത്ത കാറ്റ് എന്റെ ശ്വാസത്തിലും

കൂണുകളുടെ പരാഗണത്തിൽ പങ്കെടുത്ത് 
നാണത്തോടെ മടങ്ങും ദൈവം.

ഭാഷ കൊണ്ട് ചിനയ്ക്കപ്പെടും
കുതിരയാവും രതി

അവളുടെ മൂക്കിൻതുമ്പിലെ
നനഞ്ഞമൂക്കൂത്തി പോലെ 
എന്നിലും അവളിലും
ഒട്ടിക്കിടന്നു ഭാഷ

ഞാൻ പറയേണ്ടതൊക്കെ
അവൾ പറഞ്ഞു
അപ്പോഴൊക്കെ അവളുടെ ചുണ്ടുകൾക്ക്
ഏറ്റവും ഇളം ചൂടുള്ള 
തീ പിടിച്ചു

അതിന്റെ ഏകാന്തതയുടെ 
ടാറ്റുവിന് പിന്നിൽ 
എന്റെ ചുണ്ടിന്റെ ബുദ്ധൻ
അവളുടെ മാറിൽ 
അതിന്റെ ധ്യാനത്തിന്റെ 
കിളിക്കൂട്

എന്റെ കാതുകളിൽ 
തീ നാളങ്ങളുണ്ടായി
അവളുടെ ശരീരം ഒന്നാളി 
അതണച്ചു

അവളുടെ വിരലിൽ 
വന്നിരിക്കും മുമ്പ്
ചിറകുകൾ വരച്ചു 
തുമ്പികൾ

അവ നുകർന്നു
അവളുടെ വിരലിലിലെ 
ശ്രുതിയിടും വീണയുടെ കൊത്തുപണികൾ

അപ്പോൾ പിറന്ന കുഞ്ഞിന്റെ
മയക്കം അവളുടെ കണ്ണുകളിൽ

എന്റെ കാത് 
അവളുടെ കാതിന്റെ കുഞ്ഞായി

ഞങ്ങളേ കടന്നുപോയി
നിശ്ശബ്ദതയുടെ മൃഗങ്ങൾ.

അവധി അഴിച്ചിട്ട കലാലയത്തെ
പൂർവ്വവിദ്യാർത്ഥി സമീപിക്കുന്നത് പോലെ
അവസാനകവിതയെ സമീപിക്കുന്നു.

മഴയുടെ ഉടമയായ ദിവസം

വിദൂരതയിലേക്ക് ഇറ്റി
ജാലകങ്ങൾക്ക് പകരം
വീടുകളിൽ ജീവിച്ചിരിക്കുന്നവർ
കവിതയിലേക്ക് വരികളുമിറ്റുന്നു

മഴയിൽ അലിഞ്ഞുചേരും ജാലകം
പതിയേ പെയ്യുന്ന മഴയിൽ ലയിക്കുന്നു

നീലയുടെ കാന്തത്തിലേക്ക്
ഒട്ടിപ്പിടിക്കും ആകാശം

ഇന്നലെയിലേക്ക് ഇറ്റുന്ന 
അതിലെ ഒരു തുള്ളി
മഞ്ഞിന്റെ കണ്ണുള്ള ഒരു പക്ഷി

ഇന്നലെയിലേക്കുള്ള ഒരു തുളുമ്പലിൽ
മിനിയാന്നിന്റെ മേൽവിലാസമെഴുതുന്നു
വിശേഷങ്ങൾ ഒന്നുമില്ലാത്ത ഒരു
കത്താവും കവിത

അന്തരിച്ച വേഴാമ്പലിനെ
സംസ്ക്കരിച്ച് അയാളുടെ
വീട്ടിലേക്ക് മടങ്ങും
അയൽക്കാരൻ

അയാളുടെ അകൽച്ചയിൽ
നീല പുരട്ടുന്നു
അയാളുടെ വീട് നീലിക്കുന്നു

ശൂന്യതയെ അരിച്ച 
തരി കൊണ്ട് കളഞ്ഞ് തിരിച്ച്
 ചരിച്ചുവെക്കും ആകാശം

അവസാനത്തെ പക്ഷിയിൽ നിന്നും
ആകാശത്തെ വിടുവിക്കുന്നു
ശൂന്യതയുടെ പക്ഷികൾ എന്ന് കവിതയിൽ വാക്കുകൾ.







Comments

ജനപ്രിയ പോസ്റ്റുകൾ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...