Skip to main content

കാലം കാനേഷുമാരി എന്ന് കവിതകൾ




വറുത്തമീനുകളുടെ മ്യൂസിയം, പൂച്ചക്കണ്ണുള്ള ഒരാൾ  
സന്ദർശിക്കുന്നത് പോലെ

മൊരിഞ്ഞ നാവ്
അരപ്പ് പുരണ്ട അയാളുടെ വിരലുകൾ 
ചെറുപയർതോരന്റെ ഗ്രന്ഥം 
നഗരം തുറക്കുന്നു

വേനലിന്റെ വിധിയുമായി 
നഗ്നതയുടെ ആഴം കടക്കും
സൂര്യസെൻസസ് എടുക്കുവാൻ വരും എന്യൂമറേറ്ററിൻ നഗ്നത

ഉടൽ അതിന്റെ കാനേഷുമാരിയിൽ
പങ്കെടുക്കുന്നു
ശേഖരിക്കപ്പെട്ട യാതൊരു സ്ഥിതിവിവരക്കണക്കുകളുമില്ലാതെ
തൊട്ടാവാടി ഇല പോലെ 
മടങ്ങുന്നു

ഭഗവാൻ എന്ന ഇല
അതിൽ വീഴും ജലം പോലെ പ്രാർത്ഥനകൾ

വിളിക്കുവാൻ പേരില്ലാതെ മരം
എന്റെ മൃതദേഹം
അതിന്റെ വേരുകളുമായി പ്രണയത്തിലാവുന്നു

അഴുകുന്ന ഇലയിൽ ചുവക്കുന്ന ദൈവം
മണ്ണുകളുടെ കലാശാല
ചുവക്കുന്നഭ്രാന്തും ജമന്തിയും 

അന്ത:പുരങ്ങൾ വകഞ്ഞ്
ജമന്തിഇതളുകൾ വകഞ്ഞ്
ഹസ്തരേഖകൾ തിരുത്തി
ശരീരമില്ലാത്ത നഗ്നത
പൗരാണികതയുടെ നഗരം കടക്കുന്നു.

കൂണുകളും അവയുടെ ദൈവവും.

ഒരിക്കൽ കൂടി പ്രണയം
വനദേവതകളുടെ ഏകാന്തതയെ തൊട്ടു

പൂക്കളിൽ തേൻ എന്ന പോലെ
പ്രണയിക്കുവാനാവശ്യമായ നാണം
എന്നിൽ ശേഖരിക്കപ്പെട്ടു

ദിശകളുടെ 
കൊത്തുപണികളിൽ പങ്കെടുത്ത്
കാറ്റിലെന്നപോലെ 
മടങ്ങും പൂക്കൾ

കരിയില നിറങ്ങളിൽ
മരിച്ചുപോയവരുടെ പൂത്താങ്കീരിയുടൽ

പച്ചിലകൾ കൊണ്ട് മേഞ്ഞ
മഞ്ഞകോളാമ്പിപ്പൂക്കളിൽ 
ഞാനെന്റെ ഉലച്ചിൽ ഇട്ടുവെക്കുന്നു
ചീന്തിയെടുത്ത കാറ്റ് എന്റെ ശ്വാസത്തിലും

കൂണുകളുടെ പരാഗണത്തിൽ പങ്കെടുത്ത് 
നാണത്തോടെ മടങ്ങും ദൈവം.

ഭാഷ കൊണ്ട് ചിനയ്ക്കപ്പെടും
കുതിരയാവും രതി

അവളുടെ മൂക്കിൻതുമ്പിലെ
നനഞ്ഞമൂക്കൂത്തി പോലെ 
എന്നിലും അവളിലും
ഒട്ടിക്കിടന്നു ഭാഷ

ഞാൻ പറയേണ്ടതൊക്കെ
അവൾ പറഞ്ഞു
അപ്പോഴൊക്കെ അവളുടെ ചുണ്ടുകൾക്ക്
ഏറ്റവും ഇളം ചൂടുള്ള 
തീ പിടിച്ചു

അതിന്റെ ഏകാന്തതയുടെ 
ടാറ്റുവിന് പിന്നിൽ 
എന്റെ ചുണ്ടിന്റെ ബുദ്ധൻ
അവളുടെ മാറിൽ 
അതിന്റെ ധ്യാനത്തിന്റെ 
കിളിക്കൂട്

എന്റെ കാതുകളിൽ 
തീ നാളങ്ങളുണ്ടായി
അവളുടെ ശരീരം ഒന്നാളി 
അതണച്ചു

അവളുടെ വിരലിൽ 
വന്നിരിക്കും മുമ്പ്
ചിറകുകൾ വരച്ചു 
തുമ്പികൾ

അവ നുകർന്നു
അവളുടെ വിരലിലിലെ 
ശ്രുതിയിടും വീണയുടെ കൊത്തുപണികൾ

അപ്പോൾ പിറന്ന കുഞ്ഞിന്റെ
മയക്കം അവളുടെ കണ്ണുകളിൽ

എന്റെ കാത് 
അവളുടെ കാതിന്റെ കുഞ്ഞായി

ഞങ്ങളേ കടന്നുപോയി
നിശ്ശബ്ദതയുടെ മൃഗങ്ങൾ.

അവധി അഴിച്ചിട്ട കലാലയത്തെ
പൂർവ്വവിദ്യാർത്ഥി സമീപിക്കുന്നത് പോലെ
അവസാനകവിതയെ സമീപിക്കുന്നു.

മഴയുടെ ഉടമയായ ദിവസം

വിദൂരതയിലേക്ക് ഇറ്റി
ജാലകങ്ങൾക്ക് പകരം
വീടുകളിൽ ജീവിച്ചിരിക്കുന്നവർ
കവിതയിലേക്ക് വരികളുമിറ്റുന്നു

മഴയിൽ അലിഞ്ഞുചേരും ജാലകം
പതിയേ പെയ്യുന്ന മഴയിൽ ലയിക്കുന്നു

നീലയുടെ കാന്തത്തിലേക്ക്
ഒട്ടിപ്പിടിക്കും ആകാശം

ഇന്നലെയിലേക്ക് ഇറ്റുന്ന 
അതിലെ ഒരു തുള്ളി
മഞ്ഞിന്റെ കണ്ണുള്ള ഒരു പക്ഷി

ഇന്നലെയിലേക്കുള്ള ഒരു തുളുമ്പലിൽ
മിനിയാന്നിന്റെ മേൽവിലാസമെഴുതുന്നു
വിശേഷങ്ങൾ ഒന്നുമില്ലാത്ത ഒരു
കത്താവും കവിത

അന്തരിച്ച വേഴാമ്പലിനെ
സംസ്ക്കരിച്ച് അയാളുടെ
വീട്ടിലേക്ക് മടങ്ങും
അയൽക്കാരൻ

അയാളുടെ അകൽച്ചയിൽ
നീല പുരട്ടുന്നു
അയാളുടെ വീട് നീലിക്കുന്നു

ശൂന്യതയെ അരിച്ച 
തരി കൊണ്ട് കളഞ്ഞ് തിരിച്ച്
 ചരിച്ചുവെക്കും ആകാശം

അവസാനത്തെ പക്ഷിയിൽ നിന്നും
ആകാശത്തെ വിടുവിക്കുന്നു
ശൂന്യതയുടെ പക്ഷികൾ എന്ന് കവിതയിൽ വാക്കുകൾ.







Comments

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!