Skip to main content

പഞ്ഞിക്കായകൾ ശ്മശാനങ്ങൾ

കാതുകളുടെ കാട്
മുഖങ്ങളെല്ലാം മൃഗങ്ങൾ
നഗ്നത,
മനുഷ്യരെ മാത്രം ആക്രമിക്കുന്നു

തുറന്നയിടങ്ങൾ നഷ്ടപ്പെടും മനുഷ്യർ എന്ന ലേഖനത്തിൽ
അപകർഷതാ ബോധത്തിനും പിന്നിൽ 
മൃഗങ്ങളെ പിന്തുടരുകയായിരുന്നു

ലജ്ജ പെറ്റുകിടക്കും
ഉടലിന്റെ മടയിൽ
പിന്തുടരുന്നതിന്റെ സടവെച്ച് കളിക്കും
നഗ്നതയുടെ കുഞ്ഞുങ്ങൾ 

പൂക്കളും നഗ്നതയും
അവയുടെ 
ആറുമണി ശ്മശാനങ്ങളും

നഗ്നതയുടെ 
കൊത്തുപണികളുള്ള ശിൽപ്പശാല 
പതിയേ ശ്മശാനമാകുന്നു
പൂക്കളുടെ വർഗ്ഗീയത സംസാരവിഷയമാവുന്നു

പങ്കെടുക്കുന്നവരെല്ലാം
പൂക്കളുടെ നഗ്നതക്കരികിലിരിക്കുന്നു
പൊടുന്നനെ നഗ്നതയില്ലാത്ത ഒരാൾ
കടന്നുവരവുകളുടെ അതിഥി

ഓരോരുത്തരും 
അവരവരുടെ
ശ്മശാനത്തിന്റെ അരികിലിരിക്കുന്നു

ഒരൊറ്റ ആശ്ചര്യചിഹ്നത്തെ മാത്രം
ഓരോരുത്തരും
താഴേക്കിറക്കുന്നു

ഓരോരുത്തരും അവരവരുടെ ആശ്ചര്യചിഹ്നത്തിന്റെ
അതിഥി

ഒരാശ്ചര്യചിഹ്നത്തേ മാത്രം ഉൾക്കൊള്ളും വിധം
അതിശയം മാത്രമാവും മനുഷ്യൻ

കടന്നുവരവിൽ നീല പുരട്ടി
ആകാശം ഇന്നൊരിത്തിരി സാവകാശം

ഒരു പൂർണ്ണവിരാമത്തെ കണ്ട്
മൃഗത്തെപ്പോലെ മുരളും
ആരുടേതുമല്ലാത്ത ഒരാശ്ചര്യചിഹ്നം

അതിഥികൾക്ക് സമാന്തരമായി
രൂപപ്പെടുന്നതെന്തും
പൂവാകുന്നതിൽ നിന്നും നഗ്നതയെ
ശലഭങ്ങൾ മാത്രം തടയുന്നു

അടക്കുവാനാകാതെ നഗ്നത മാത്രം
ബാക്കിയാവും വിധം
ശ്മശാനങ്ങൾ മാഞ്ഞുപോകുന്നു

മജ്ജകളുടെ ലൈബ്രറിയിൽ
എല്ലുകൾ എടുക്കുന്നതെന്തും
ഉടലുകൾ വായന എന്നിവയുടെ അടുക്ക്

ലജ്ജകളുടെ ബുദ്ധൻ
ശംഖുപുഷ്പഭാഷയുടെ ഉടമ

ഉന്മാദശിൽപ്പങ്ങൾ മറിച്ചുനോക്കിയിരിക്കും
ആകാശത്തിന്റെ അർദ്ധനഗ്നത

നിന്നെയൊന്നു മറിച്ചുനോക്കുന്നുണ്ട്
നീന്തലിന്റെ പുസ്തകം എടുക്കുവാൻ
വരും മീനുകൾ

ദീർഘദൂരയാത്രയുടെ നിശ്വാസമുള്ള
എന്റെ കാതിന്റെ മീൻ നീന്തിച്ചെല്ലും
ശംഖ്പുഷ്പബുദ്ധനോട്

ജാലകങ്ങളിൽ നിന്നും 
നോവ് എത്തിനോക്കും അഴിയുള്ള
കടി കൊടുത്തുവിടുന്നു
ഇനിയും ഒരു ഉടലും നഗ്നതയുമറിയാത്തത്

വെള്ളാരങ്കല്ലിന്റെ ധ്യാനമുള്ള
വിരൽത്തുമ്പിലെ ശംഖുപുഷ്പബുദ്ധൻ
ആവർത്തിക്കുന്നു
ശംഖുപുഷ്പഭാഷകളുടെ ഉടമ

ഐസ്പോലെ അലിയും 
ജാലകം തുറക്കുന്നു
അലിയും മുമ്പ് അഴികളിൽ
മുറുകേ പിടിക്കുന്നു

ഓരോ വിരലുകളും അതിശയത്തിന്റെ
ലായനികൾ

ഓരോ വിരലുകൾക്കും
ഓരോ ശ്മശാനങ്ങൾ,
അതും മാഞ്ഞുപോയത്
വിരലുകൾ അത് മാത്രം തിരയുന്നു

മഞ്ഞിന്റെ ആത്മാക്കളെപ്പറ്റി
അപ്പൂപ്പന്താടിയോട്
 പ്രണയത്തിലാവുന്നതിനേപ്പറ്റി
പഞ്ഞിക്കായോട്

ചന്ദ്രന്റെ അതിഥി എന്ന നിലയിൽ
ചന്ദ്രക്കലയിൽ പങ്കെടുക്കുന്നു
മടങ്ങുന്നു

മിനുങ്ങുന്നതിന്റെ തൊട്ടിലിൽ
മിന്നാംമിനുങ്ങുകൾ മയങ്ങുവാൻ
കിടക്കുന്ന നേരത്ത്

പഞ്ഞി മരത്തിന്റെ ഇല,
ചന്ദ്രനാവുന്നതിന്റെ സാധ്യതകളേപ്പറ്റി

തുണികൊണ്ടുള്ള നിലാവ്
രാത്രി ആലോചിക്കുന്ന ശബ്ദത്തിൽ

മഞ്ഞിന്റെ മടക്കത്തിൽ
ചന്ദ്രനും പങ്കെടുക്കുന്നു
പലായന ചന്ദ്രൻ
എന്ന പേരിൽ മഞ്ഞ് തടയുന്നു

പലായനങ്ങളുടെ മാറുള്ള
അമ്മയുടെ മടിയിൽ 
കുഞ്ഞെന്ന പോലെ ചന്ദ്രൻ

ശലഭങ്ങളുടെ,
അപകർഷതാബോധത്തിൽ തൊടുന്നു
എന്റെ അപകർഷതാബോധത്തിനാണ്
കൂടുതൽ ഭംഗി എന്ന് വിചാരിക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

കഴുത്തിലെ കിണർവെള്ളത്താലി - കവിതാ ടാക്കീസിൽ

കവിതാ ടോക്കീസിൽ കഴുത്തിലെ കിണർവെള്ളത്താലി, ഒഴുകിയിറങ്ങുമിടം എൻ്റെ കൊളുത്തുള്ള ദാഹം അതും ഉടൽകൊളുത്തുള്ള  കൊഴുത്തദാഹം എല്ലാ മഴയുടലുകളും ഭേദിക്കുന്നു മേൽമറയില്ലാത്ത കിണർ കഴിഞ്ഞ്  അതിൻ്റെ ആഴങ്ങൾ കഴിഞ്ഞ് നാലുമണി കപ്പിയും  അതിന് മുമ്പുള്ള കപ്പിയില്ലാത്ത കാലവും കഴിഞ്ഞ് എണ്ണയില്ലാത്ത വരൾച്ചയും വരൾച്ചയുടെ കറക്കവും അതിൻ്റെ കറകറ ശബ്ദവും കഴിഞ്ഞ് പഴയകാല പാള  കിണറ്റിൽ വീഴുന്നതിൻ്റെ  ഭാരമില്ലായ്മയും കഴിഞ്ഞ് കിണർ വെള്ളത്തിലെ തണുപ്പും സന്ധ്യകലർന്ന ഇരുട്ടും പുലർകാലവും  പാളയിലേക്ക് കയറും അനുഭവവും കഴിഞ്ഞ് കോട്ടിയ പാളയുടെ ഭാരമില്ലായ്മ വെള്ളത്തിലേക്കും വെള്ളത്തിൻ്റെ തെളിഞ്ഞ ഉപരിതലം ചരിഞ്ഞ് പാളയിലേക്കും കയറിയതിന് ശേഷം പന്നലിൻ്റെ ഇലകളും  പായലിൻ്റെ വഴുക്കലും  ഇടിഞ്ഞ തൊടികളും ഇനിയും ഇടിയാത്ത തൊടികളും കഴിഞ്ഞ് ആശാൻ കവിതയിലെ ദാഹവും മലയാള കവിതയിലെ ദേഹിയും കഴിഞ്ഞ് ബുദ്ധഭിക്ഷുവായി ജലം മുകളിലേക്ക് കയറിവരുന്നിടത്ത് ദേഹിയായി ദാഹം അപ്പോഴും തുടരുന്നിടത്ത് ശരിക്കും ആനന്ദൻ എന്ന് ദാഹവും മാതംഗി എന്ന് ദേഹിയും ഒരിക്കലും കഴിയുന്നില്ല അവ ഒഴുകുക മാത്രം, ചെയ്യുന്നു  ഒരു പക്ഷേ ഇന്നും ...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

അവധിയുടെ കുതിരകൾ കലണ്ടറിൽ

അവധികൾ ശരീരത്തിൽ  പ്രവേശിക്കും വിധം കലണ്ടറിലെ ശൂന്യസ്ഥലികൾ തീയതികൾ ഇനിയും പച്ചപ്പെടാനുള്ള ഇലകളുടെ വെപ്രാളം എടുത്തണിഞ്ഞ അവയുടെ ശാന്തവള്ളികൾ അവധികളുടെ ഉടലുള്ള കുതിര കലണ്ടറിൽ അതിൻ്റെ അടയാളപ്പെടുത്തൽ അക്കങ്ങളിൽ, നിറങ്ങളിൽ ഒരു കടൽക്കുതിരയുടെ ചലനം തീയതി കലണ്ടറിൽ  അടയാളപ്പെടുത്തും വിധം അതിൻ്റെ ചലനങ്ങളുടെ  നിധിയിൽ നിന്നും ഒരു ചലനം  എൻ്റെ കവിത കട്ടെടുക്കുന്നു അവധികളും  കടൽക്കുതിരയുടെ ചലനങ്ങളും  എന്ന വിഷയത്തിൽ ഇനിയും പൂർത്തിയാകാത്ത  എൻ്റെ പഠനം പൂർത്തിയാകുന്നില്ല ചലനങ്ങളും അപ്പോഴും ജീവിതത്തിൻ്റെ നിശ്ചലതക്ക് കടൽക്കുതിരയുടെ ആകൃതി വരച്ചുകൊടുക്കുന്നുണ്ട് ഞാൻ അവയുടെ ചലനങ്ങൾക്കരികിൽ വെറുതേയിരിക്കുന്നുണ്ട് ഞാൻ ചലനത്തിൻ്റെ കൈയ്യിൽ, മൈലാഞ്ചി ഇട്ടുകൊടുക്കുന്നത് പോലെ അത്രയും സൂക്ഷമമായി തന്നെ ഓരോ തിരയും കടലിൻ്റെ കുതിര എന്നായി, അപ്പോൾ എൻ്റെ നിശ്ചലത ഞാൻ നാവികൻ വേനലെൻ്റെ കപ്പൽപ്പായ എന്നാശ്വസിക്കുവാൻ എനിക്കുമായിട്ടുണ്ട് നാവികനിലേക്ക് ഉള്ള എൻ്റെ ആയങ്ങൾ അപ്പോഴും ഉടൽ അതിൻ്റെ കരയിൽ അനിയന്ത്രിയമായി നിയന്ത്രിക്കുന്നു കിടന്ന് കിടന്ന് ഉലച്ചിലിൻ്റെ അടിവശം തുരുമ്പിച്ച കപ്പൽപോലെ കവിത എല്ലാ...