Skip to main content

അടുക്കള ഒരു കറുത്തപക്ഷി

കാക്കക്കാലുകളുടെ ചിമ്മിനി
കാക്കക്കാലുകൾക്കരികിൽ
അടുക്കള ഒരു കറുത്തപക്ഷി

ഒരു കാക്കയെ രണ്ടായി ഉടച്ച്
വെളളം കളഞ്ഞ്
കരച്ചിൽ തിരുമുകയായിരുന്നു,
അടുക്കള 
അരികിലിരിയ്ക്കുന്നു ചിമ്മിനി

കളഞ്ഞ വെളളം
പിന്നെ ഇട്ട കല്ല് വകഞ്ഞ്,
കറുപ്പ് ചുട്ടികുത്തി
കാക്കയാകുന്നുണ്ട് കഥകളിൽ

തിരുകുന്നില്ലെന്നേയുളളു, 
ക്ലോക്ക് ഉടച്ച്, നേരം കളയും പൂമുഖം

2

സങ്കൽപ്പത്തിലെ പുഴയുടെ വളവിൽ
അടുക്കളയെ 
കറുത്തപക്ഷികളായി തുറന്നുവിടുകയാവണം ചിമ്മിനി
അതും കറുത്തപുകയുടെ മറവിൽ

അടുപ്പ് കാണും സ്വപ്നങ്ങളിൽ,
അടുക്കളയൊരു വെളളാരങ്കല്ല്
വെളുപ്പിന്റെ വളവെടുക്കും ചിമ്മിനി, ഒരു പുഴ
 പുക, അതിന്റെ കറുത്ത ഒഴുക്ക്.

ഉയരും ഭ്രാന്തിന്റെ കറുത്തപുക

ഉയരങ്ങളിൽ പുക,
അതിന്റെ കറുത്ത കല്ല്

അടുക്കള ഒരു കറുത്ത കുന്തി
പുക അനാഥത്വത്തിന്റെ കറുപ്പുള്ള
വെളുത്ത കർണ്ണൻ
അകലെ ഒരലക്കുകാരൻ പുലരി

3

വാക്കുകളുടെ ആൽബം എന്ന് കവിതയെ,
വിരലുകളുടെ ആൽബം എന്ന് ഉടലിനെ
കാക്കകളുടെ ആൽബം മറിച്ചുനോക്കും,
പുലരി, പിന്നിൽ അടുക്കള
വിരലിൽ പുലരി, ഉടലിൽ അടുക്കള

എത്തിനോട്ടം ഭിത്തിയിൽ കുറിച്ചിട്ട്
ആകാശം ആലിലയിലെടുത്ത്,
എല്ലാ പുലരികൾക്കും പിന്നിൽ ചിമ്മിനി.
മുന്നിൽ അടുക്കള

എല്ലാ ഫോട്ടോകൾക്കും ചിത്രങ്ങൾക്കും പിന്നിൽ ആകാശം.
ആകാശം,
ആൽബങ്ങളുടെ കറുത്തചിമ്മിനി

ഉയരങ്ങളിൽ 
പുഴയുടെ ചമയങ്ങൾ കറുപ്പുകളിലിടും ചിമ്മിനി

ചിത്രങ്ങളിൽ മാത്രം
പിന്നിൽ നിന്ന് മുന്നിലേയ്ക്ക് വരും
അടുക്കള

4

അടുക്കളക്കരികിൽ,
വേനലുകൾ കഴുകിവെയ്ക്കും കാക്കകൾ
അവ,
കടലാസുചെടികൾക്കരികിൽ വെയിലുകൾ
കഴുകിക്കമഴ്ത്തുന്നു

അതിലെ നെടുവീർപ്പ് നെടുകേ കീറിയിട്ട്
അടുക്കളയും കമഴ്ത്തിവെയ്ക്കുന്നുണ്ട്
ചിമ്മിനി, അതും ആകാശത്തേയ്ക്ക്.
കറുപ്പും പുകയും  അതിന്നരികിൽ

മാംസത്തിൽ പിടിച്ച തീയാണ്, കാതുകൾ എന്ന് പൂമുഖത്തേയ്ക്ക് ചെന്ന്
പാട്ട് തിരുത്തും കാക്കകൾ

കല്ലുകൾക്കിടയിൽ 
അതിന്റെ 
കറുത്ത ഒഴുക്കിന്റെ മറുക് വെച്ചയിടം തിരയും അതേ കാക്കകൾ

പാട്ടുകൾക്കിടയിൽ
മഴയെടുക്കും ഒരു കറുത്തകല്ലാവുകയാവണം
കാക്ക

കാതുകൾ കല്ലുകൾ എന്ന് കാക്കകൾ
പാട്ട്, ഒരു കുടത്തിലെ വെള്ളം

5

പുരാണദൃശ്യങ്ങളിൽ
ഒരു രാജരവിവർമ്മ ചിത്രത്തിലെന്ന പോലെ
അടുക്കളയെ ഒക്കത്തെടുത്ത്
ചിമ്മിനിപുഴയിലിറങ്ങി 
കാല് നനയ്ക്കും വീട്
ഇരുട്ട് അതിന്റെ പട്ടുസാരി

യാഥാർത്ഥ്യങ്ങളിൽ
അതിന്റെ കറുത്ത പക്ഷിയേയും 
കൊണ്ടുവരും അടുക്കള
മാനത്തേയ്ക്ക് പുക തുടയ്ക്കും 
ചിമ്മിനി

രാത്രി ഒരു കുടം ഇരുട്ട്

വാക്ക് അതിന്റെ വക്കത്തിരിയ്ക്കും ഇടങ്ങളിൽ,
കാക്ക കഥയഴിയ്ക്കുന്നു
വെളിച്ചത്തിന്റെ ഒരു കല്ലെടുക്കുന്നു

ഉടൽ, മടിയുടെ ഒരു കുടം
നഗ്നതയൊരു കല്ല്

ആവുമായിരിയ്ക്കും പുലരി.

Comments

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!