Skip to main content

അടുക്കള ഒരു കറുത്തപക്ഷി

കാക്കക്കാലുകളുടെ ചിമ്മിനി
കാക്കക്കാലുകൾക്കരികിൽ
അടുക്കള ഒരു കറുത്തപക്ഷി

ഒരു കാക്കയെ രണ്ടായി ഉടച്ച്
വെളളം കളഞ്ഞ്
കരച്ചിൽ തിരുമുകയായിരുന്നു,
അടുക്കള 
അരികിലിരിയ്ക്കുന്നു ചിമ്മിനി

കളഞ്ഞ വെളളം
പിന്നെ ഇട്ട കല്ല് വകഞ്ഞ്,
കറുപ്പ് ചുട്ടികുത്തി
കാക്കയാകുന്നുണ്ട് കഥകളിൽ

തിരുകുന്നില്ലെന്നേയുളളു, 
ക്ലോക്ക് ഉടച്ച്, നേരം കളയും പൂമുഖം

2

സങ്കൽപ്പത്തിലെ പുഴയുടെ വളവിൽ
അടുക്കളയെ 
കറുത്തപക്ഷികളായി തുറന്നുവിടുകയാവണം ചിമ്മിനി
അതും കറുത്തപുകയുടെ മറവിൽ

അടുപ്പ് കാണും സ്വപ്നങ്ങളിൽ,
അടുക്കളയൊരു വെളളാരങ്കല്ല്
വെളുപ്പിന്റെ വളവെടുക്കും ചിമ്മിനി, ഒരു പുഴ
 പുക, അതിന്റെ കറുത്ത ഒഴുക്ക്.

ഉയരും ഭ്രാന്തിന്റെ കറുത്തപുക

ഉയരങ്ങളിൽ പുക,
അതിന്റെ കറുത്ത കല്ല്

അടുക്കള ഒരു കറുത്ത കുന്തി
പുക അനാഥത്വത്തിന്റെ കറുപ്പുള്ള
വെളുത്ത കർണ്ണൻ
അകലെ ഒരലക്കുകാരൻ പുലരി

3

വാക്കുകളുടെ ആൽബം എന്ന് കവിതയെ,
വിരലുകളുടെ ആൽബം എന്ന് ഉടലിനെ
കാക്കകളുടെ ആൽബം മറിച്ചുനോക്കും,
പുലരി, പിന്നിൽ അടുക്കള
വിരലിൽ പുലരി, ഉടലിൽ അടുക്കള

എത്തിനോട്ടം ഭിത്തിയിൽ കുറിച്ചിട്ട്
ആകാശം ആലിലയിലെടുത്ത്,
എല്ലാ പുലരികൾക്കും പിന്നിൽ ചിമ്മിനി.
മുന്നിൽ അടുക്കള

എല്ലാ ഫോട്ടോകൾക്കും ചിത്രങ്ങൾക്കും പിന്നിൽ ആകാശം.
ആകാശം,
ആൽബങ്ങളുടെ കറുത്തചിമ്മിനി

ഉയരങ്ങളിൽ 
പുഴയുടെ ചമയങ്ങൾ കറുപ്പുകളിലിടും ചിമ്മിനി

ചിത്രങ്ങളിൽ മാത്രം
പിന്നിൽ നിന്ന് മുന്നിലേയ്ക്ക് വരും
അടുക്കള

4

അടുക്കളക്കരികിൽ,
വേനലുകൾ കഴുകിവെയ്ക്കും കാക്കകൾ
അവ,
കടലാസുചെടികൾക്കരികിൽ വെയിലുകൾ
കഴുകിക്കമഴ്ത്തുന്നു

അതിലെ നെടുവീർപ്പ് നെടുകേ കീറിയിട്ട്
അടുക്കളയും കമഴ്ത്തിവെയ്ക്കുന്നുണ്ട്
ചിമ്മിനി, അതും ആകാശത്തേയ്ക്ക്.
കറുപ്പും പുകയും  അതിന്നരികിൽ

മാംസത്തിൽ പിടിച്ച തീയാണ്, കാതുകൾ എന്ന് പൂമുഖത്തേയ്ക്ക് ചെന്ന്
പാട്ട് തിരുത്തും കാക്കകൾ

കല്ലുകൾക്കിടയിൽ 
അതിന്റെ 
കറുത്ത ഒഴുക്കിന്റെ മറുക് വെച്ചയിടം തിരയും അതേ കാക്കകൾ

പാട്ടുകൾക്കിടയിൽ
മഴയെടുക്കും ഒരു കറുത്തകല്ലാവുകയാവണം
കാക്ക

കാതുകൾ കല്ലുകൾ എന്ന് കാക്കകൾ
പാട്ട്, ഒരു കുടത്തിലെ വെള്ളം

5

പുരാണദൃശ്യങ്ങളിൽ
ഒരു രാജരവിവർമ്മ ചിത്രത്തിലെന്ന പോലെ
അടുക്കളയെ ഒക്കത്തെടുത്ത്
ചിമ്മിനിപുഴയിലിറങ്ങി 
കാല് നനയ്ക്കും വീട്
ഇരുട്ട് അതിന്റെ പട്ടുസാരി

യാഥാർത്ഥ്യങ്ങളിൽ
അതിന്റെ കറുത്ത പക്ഷിയേയും 
കൊണ്ടുവരും അടുക്കള
മാനത്തേയ്ക്ക് പുക തുടയ്ക്കും 
ചിമ്മിനി

രാത്രി ഒരു കുടം ഇരുട്ട്

വാക്ക് അതിന്റെ വക്കത്തിരിയ്ക്കും ഇടങ്ങളിൽ,
കാക്ക കഥയഴിയ്ക്കുന്നു
വെളിച്ചത്തിന്റെ ഒരു കല്ലെടുക്കുന്നു

ഉടൽ, മടിയുടെ ഒരു കുടം
നഗ്നതയൊരു കല്ല്

ആവുമായിരിയ്ക്കും പുലരി.

Comments

ജനപ്രിയ പോസ്റ്റുകൾ

കഴുത്തിലെ കിണർവെള്ളത്താലി - കവിതാ ടാക്കീസിൽ

കവിതാ ടോക്കീസിൽ കഴുത്തിലെ കിണർവെള്ളത്താലി, ഒഴുകിയിറങ്ങുമിടം എൻ്റെ കൊളുത്തുള്ള ദാഹം അതും ഉടൽകൊളുത്തുള്ള  കൊഴുത്തദാഹം എല്ലാ മഴയുടലുകളും ഭേദിക്കുന്നു മേൽമറയില്ലാത്ത കിണർ കഴിഞ്ഞ്  അതിൻ്റെ ആഴങ്ങൾ കഴിഞ്ഞ് നാലുമണി കപ്പിയും  അതിന് മുമ്പുള്ള കപ്പിയില്ലാത്ത കാലവും കഴിഞ്ഞ് എണ്ണയില്ലാത്ത വരൾച്ചയും വരൾച്ചയുടെ കറക്കവും അതിൻ്റെ കറകറ ശബ്ദവും കഴിഞ്ഞ് പഴയകാല പാള  കിണറ്റിൽ വീഴുന്നതിൻ്റെ  ഭാരമില്ലായ്മയും കഴിഞ്ഞ് കിണർ വെള്ളത്തിലെ തണുപ്പും സന്ധ്യകലർന്ന ഇരുട്ടും പുലർകാലവും  പാളയിലേക്ക് കയറും അനുഭവവും കഴിഞ്ഞ് കോട്ടിയ പാളയുടെ ഭാരമില്ലായ്മ വെള്ളത്തിലേക്കും വെള്ളത്തിൻ്റെ തെളിഞ്ഞ ഉപരിതലം ചരിഞ്ഞ് പാളയിലേക്കും കയറിയതിന് ശേഷം പന്നലിൻ്റെ ഇലകളും  പായലിൻ്റെ വഴുക്കലും  ഇടിഞ്ഞ തൊടികളും ഇനിയും ഇടിയാത്ത തൊടികളും കഴിഞ്ഞ് ആശാൻ കവിതയിലെ ദാഹവും മലയാള കവിതയിലെ ദേഹിയും കഴിഞ്ഞ് ബുദ്ധഭിക്ഷുവായി ജലം മുകളിലേക്ക് കയറിവരുന്നിടത്ത് ദേഹിയായി ദാഹം അപ്പോഴും തുടരുന്നിടത്ത് ശരിക്കും ആനന്ദൻ എന്ന് ദാഹവും മാതംഗി എന്ന് ദേഹിയും ഒരിക്കലും കഴിയുന്നില്ല അവ ഒഴുകുക മാത്രം, ചെയ്യുന്നു  ഒരു പക്ഷേ ഇന്നും ...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

അവധിയുടെ കുതിരകൾ കലണ്ടറിൽ

അവധികൾ ശരീരത്തിൽ  പ്രവേശിക്കും വിധം കലണ്ടറിലെ ശൂന്യസ്ഥലികൾ തീയതികൾ ഇനിയും പച്ചപ്പെടാനുള്ള ഇലകളുടെ വെപ്രാളം എടുത്തണിഞ്ഞ അവയുടെ ശാന്തവള്ളികൾ അവധികളുടെ ഉടലുള്ള കുതിര കലണ്ടറിൽ അതിൻ്റെ അടയാളപ്പെടുത്തൽ അക്കങ്ങളിൽ, നിറങ്ങളിൽ ഒരു കടൽക്കുതിരയുടെ ചലനം തീയതി കലണ്ടറിൽ  അടയാളപ്പെടുത്തും വിധം അതിൻ്റെ ചലനങ്ങളുടെ  നിധിയിൽ നിന്നും ഒരു ചലനം  എൻ്റെ കവിത കട്ടെടുക്കുന്നു അവധികളും  കടൽക്കുതിരയുടെ ചലനങ്ങളും  എന്ന വിഷയത്തിൽ ഇനിയും പൂർത്തിയാകാത്ത  എൻ്റെ പഠനം പൂർത്തിയാകുന്നില്ല ചലനങ്ങളും അപ്പോഴും ജീവിതത്തിൻ്റെ നിശ്ചലതക്ക് കടൽക്കുതിരയുടെ ആകൃതി വരച്ചുകൊടുക്കുന്നുണ്ട് ഞാൻ അവയുടെ ചലനങ്ങൾക്കരികിൽ വെറുതേയിരിക്കുന്നുണ്ട് ഞാൻ ചലനത്തിൻ്റെ കൈയ്യിൽ, മൈലാഞ്ചി ഇട്ടുകൊടുക്കുന്നത് പോലെ അത്രയും സൂക്ഷമമായി തന്നെ ഓരോ തിരയും കടലിൻ്റെ കുതിര എന്നായി, അപ്പോൾ എൻ്റെ നിശ്ചലത ഞാൻ നാവികൻ വേനലെൻ്റെ കപ്പൽപ്പായ എന്നാശ്വസിക്കുവാൻ എനിക്കുമായിട്ടുണ്ട് നാവികനിലേക്ക് ഉള്ള എൻ്റെ ആയങ്ങൾ അപ്പോഴും ഉടൽ അതിൻ്റെ കരയിൽ അനിയന്ത്രിയമായി നിയന്ത്രിക്കുന്നു കിടന്ന് കിടന്ന് ഉലച്ചിലിൻ്റെ അടിവശം തുരുമ്പിച്ച കപ്പൽപോലെ കവിത എല്ലാ...