നീയുമായി
ഒരു തുളസിയില കലഹിക്കും
മണം
ആകാശം ഒരു കതിര്
ശലഭം അത് തലയിൽ വെയ്ക്കുന്നു
അരക്കെട്ടിലെ
ആത്മീയതയുടെ കതിര്
മൂക്കൂത്തിക്കാട്ടിൽ ഒറ്റപ്പെട്ട് പോയ മൃഗമാവുന്നു
പ്രണയം,
നിനക്ക് ചേരുന്ന ഏകാന്തത
അത് നീ സ്വയം വെച്ചുനോക്കുന്ന
ഇടം
അതാണൊരു തുടക്കം
മീൻ ഒരു മൃഗം
അത് കടലിനെ കൊത്തി
കാടാക്കുന്നു
ഞാനത് നോക്കിനിൽക്കുന്നു
ഇടയ്ക്ക് അത് ഞാനാവുന്നു
ഋതു ഒരു മൃഗമാണെങ്കിൽ
നീ അത് മേയുവാൻ വരും ഇടം
നീ കടലിന്
ആഴം പണിഞ്ഞുകൊടുക്കും
കൊല്ലക്കിടാത്തി
അത്രയും ശാന്തമാകുമ്പോൾ
സമുദ്രം എടുത്തുവളർത്തും
വളർത്തുതിരയും
മഞ്ഞ നിറമുള്ള
ടെന്നീസ്ബോളാവുകയാവണം
നമുക്കിടയിൽ
വിഷാദം
കൊത്തിതീരാത്ത ഒന്നിന്റെ
വൃത്തം
മരംങ്കൊത്തി സുഷിരത്തിനുള്ളിൽ
സൂക്ഷിയ്ക്കുന്നത് പോലെ
ഒരു സൂക്ഷിപ്പാണ് പ്രണയം
വിഷാദം അതിന്റെ സുഷിരം
നമ്മൾ
അരക്കെട്ടിന്റെ ആരും ഉപയോഗിയ്ക്കാത്ത
രണ്ടുറാക്കറ്റുകൾ
പുതിയ കാടാക്കി
നമ്മൾ പതിയേ എടുക്കുന്നതാവണം
അരക്കെട്ടിന്റെ
കുതിരകൾ മേയുവാൻ വരും ഇടം
അതുവരെ അവ
കടൽ പകുത്തുമേയും
രണ്ട് മീനുകൾ
നാലിതളുള്ള നിശ്ശബ്ദത
പൂവിരിയുന്ന ശബ്ദം ഋതുക്കൾ
ഒളിപ്പിയ്ക്കുന്നത്
പൂക്കൾ നാലു കുതിരകൾ
ഋതുക്കൾ
നാല് കുതിരയുടലുകൾ
മിടുപ്പുകൾക്കിടയിൽ ഹൃദയം
മേയുവാൻ വരും രണ്ടുകുതിരകൾ
അതേ ഗന്ധമുള്ള ഏകാന്തതയ്ക്കരികിൽ
കർപ്പൂരഗന്ധമുള്ള നഗ്നത
വെള്ളാരങ്കല്ലുകൾ വെച്ച്
പുഴ
ഒഴുക്ക് ഒളിപ്പിയ്ക്കുമ്പോലെ
കുഴിച്ചെടുത്ത
കുതിരക്കുളമ്പൊടിയൊച്ചകൾ
പ്രണയം ഒളിപ്പിയ്ക്കുന്ന ഇടം
പായുമ്പോൾ,
വെളിപ്പെടുത്തുമ്പോഴും
മേയുമ്പോൾ കുതിരകൾ
സ്വയം ഒളിപ്പിയ്ക്കുന്ന
ഇടങ്ങളുണ്ട്.
കുഞ്ചിരോമങ്ങൾക്കിടയിൽ
ഒളിപ്പിച്ച് കൊണ്ടുവന്ന്
മേയുന്നത് നിർത്തി
പായുന്ന ഉടലുകൾ
കുതിര പതപ്പിച്ച്
ഒഴിച്ചുകളയും ഇടം
ആയുസ്സ് ദൂരവും
രക്തം വേഗവുമാണെങ്കിൽ
ഹൃദയത്തെ നിരന്തരം
വസന്തം ഓമനിയ്ക്കും
ഉപമയെന്ന
പേരുള്ള കുതിരയാക്കുന്നു.
എല്ലാ പൂക്കളിൽ നിന്നും
മടങ്ങും
മേയുന്ന ഒന്നിന്റെ വസന്തയുടൽ
എന്ന് തിരുത്തുന്നു.
ആയുസ്സ് ദൂരവും
ReplyDeleteരക്തം വേഗവുമാണെങ്കിൽ
ഹൃദയത്തെ നിരന്തരം
വസന്തം ഓമനിയ്ക്കും
ഉപമയെന്ന പേരുള്ള കുതിരയാക്കുന്നു...