Skip to main content

ഭയത്തിന്റെ ഷോക്കേയ്സ്

രാത്രികൾ ആടുകളാവുകയും
മേയുവാനവ
ഇരുട്ടിന്റെ പുൽമേടുകളിലേയ്ക്ക്
ഇറങ്ങുകയും ചെയ്യുമ്പോൾ
മറ്റൊരാളായിരുന്നു 
ഞാൻ

അപ്പോൾ,
ഞാനറിയാതെ
സംശയത്തിന്റെ രോമം വളർത്തി
ചെമ്മരിയാടുകളെ
അനുകരിയ്ക്കുക മാത്രം ചെയ്തു
ഇറങ്ങിയോ എന്ന വാക്ക് 

ബുദ്ധനെ നീട്ടിയിട്ടിരുന്നു
ഒരു വശത്തെ കാത്
കേൾക്കാൻ മാത്രം ഉപയോഗിച്ചു അത്

മറുവശത്ത്
അറ്റം കുത്തിക്കെടുത്തിയ പാട്ട്
പാതികേട്ട്
തിരുകി വെറുതേ വെച്ചിരുന്നു 
തെമ്മാടിക്കാത്

അപ്പോഴൊക്കെ
ഞാനില്ലാത്ത പോലെ
നിലാവ് വിരിച്ചു 
ആസനങ്ങൾ ചെയ്തു 
എന്റേതല്ലാത്ത കാതുകൾ

ശവമടക്ക് കഴിഞ്ഞ
കവിതയുടെ കുഴിമാടത്തിനരികിൽ
മടുപ്പ് എന്ന് പേരുള്ള
വാക്കിന്റെ വളർത്തുനായ.

പേരില്ലാത്തപ്പോൾ
ഞാനായിരുന്നു നായ
അപ്പോൾ വാലാട്ടി
എന്റെ അടുത്തുകിടന്നു
വാക്ക്

നായ എടുത്തിട്ടിരുന്നു എന്റെ  പേര്

അപ്പോഴെല്ലാം
ഞാനെടുത്തിടുമായിരുന്നു
നായ ഉപയോഗിക്കാത്ത
വാക്കിന്റെ ശവക്കുഴികൾ

മണൽത്തരികളിൽ
നിലാവിന്റെ കാലടികൾ
മൺതരികൾ ഞെരിഞ്ഞമരുന്ന സ്വരം
ലാവല

നിലാവല്ലാത്തതിനെയൊക്കെ 
സംശയിച്ചുതുടങ്ങിയിരുന്നു
പഴക്കം കൊണ്ട് 
ചന്ദ്രനല്ലാതെയായ ചന്ദ്രൻ

ഞാനിപ്പോൾ മറ്റൊരു വീടിന്റെ
സ്വീകരണ മുറി
അതിൽ ചുവർ നഷ്ടപ്പെട്ട ചിലന്തി,
ഒരു ചിത്രം

ഇറങ്ങിപ്പോയ അതിഥികളിടെ 
പിറകുവശം 
ചില്ലിട്ടുവെച്ചിരിയ്ക്കുന്ന ചിത്രം
വാതിൽ

നിശ്ചലത 
ചിലന്തി ഒപ്പിടുന്ന മഷി
നിശ്ശബ്ദത അവിടെ 
മരണം കൊണ്ടിടാവുന്ന ഒപ്പ്

എനിക്കിപ്പോൾ 
കട്ടൻചായ നിറമുള്ള ഉറക്കം

രക്തം എരിതീയിൽ ഒഴിക്കാവുന്ന എണ്ണ

എനിയ്ക്കു മുന്നിൽ
പൂർണ്ണമായി അനുവദിയ്ക്കപ്പെട്ട
മരണം

വാക്കിന് പുറത്ത്
ഞാൻ 
പാതി കുഴിച്ചിട്ടശവം
കവിത എന്റെ ശവത്തിന്റെ പാതി
അതിന് ജീവിതം
പാതി നിഷേധിയ്ക്കപ്പെട്ട
ശവക്കുഴി

പൂർണ്ണമായും
ശവക്കുഴിയില്ലാത്തതിനാൽ
ഇവിടെ തടഞ്ഞുവെയ്ക്കപ്പെട്ടിരിയ്ക്കുന്നു
പലരുടേയും മരണം

ഞാനിപ്പോൾ ശവത്തിനും
മരണത്തിനും ഇടയിൽ
രണ്ടായി കീറിയ ഒന്ന്

സ്വന്തമായി മരണമില്ലാത്തപ്പോൾ
മറ്റാരുടേയോ ശവം

ആരുടേയെക്കെയോ സ്വീകരണമുറിയിൽ
മറ്റൊരാളുടെ ഭയത്തിന്റെ
ഷോകേസ്.

Comments

  1. മനുഷ്യാ, വാക്കുകളുടെ മെയ്‌സിൽ -കുശാഗ്രബുദ്ധിയുള്ള ,അഹങ്കാരിയായ,മസ്തിഷ്ക ഭോജിയായ കവിത അതിനെ തേടിയെത്തിയവരെ വെറുതെ വിട്ടു കയ്യടി നക്കി തണലിൽ കിടക്കുന്നു .കണ്ണുകൾ പാതിയടച്ചു കനവുകൾ വായിച്ചു നുണയുന്നു

    വായിച്ചു തീർന്ന് ,ആന്തലോടെ ,ഉണർത്താതെ മുന്നിലൊരു പിൻവഴി കാണാതെ വേവലാതിയിൽ അലയുമ്പോൾ നിങ്ങളുടെ കവിത കഴുതപ്പുലിക്കുണ്ടായ സിംഹമായി വന്നു ജീവനോടെ എന്നെ തിന്നു തുടങ്ങുന്നു.

    ഒരു രക്ഷയുമില്ല ട്ടാ ...പൊന്നു ചേട്ടാ തകർത്തു കളഞ്ഞു --സച്ചി മാഷുടെ രൂപകങ്ങളിലൊക്കെ ഇന്ഗ്ലിഷ് സാഹിത്യത്തിൻറെ ഒരു മഞ്ഞൾ നിറം കാണാം ...പക്ഷെ ചേട്ടാ ഇത് .തനി തങ്കം
    സലാം മാഷേ ,കൊടൂര സലാം

    ReplyDelete
  2. സ്വന്തമായി മരണമില്ലാത്തപ്പോൾ
    മറ്റാരുടേയോ ശവം

    ആരുടേയെക്കെയോ സ്വീകരണമുറിയിൽ
    മറ്റൊരാളുടെ ഭയത്തിന്റെ
    ഷോകേസ്.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!