Skip to main content

പേറ്റൻറ്

പ്രാർത്ഥനയിൽ പോലും
അതുണ്ടായിരുന്നില്ല.
ദൈവവും അയാളും
അവളും കൂടി ചീട്ടുകളിയ്ക്കാനിരുന്ന
ഒരു സായാഹ്നത്തിൽ
ദൈവമാണത് പറഞ്ഞത്
പേറ്റന്റുകളുടെ രാജ്യം നിലവിൽ വരും
മനുഷ്യത്വത്തിന്റെ പേറ്റൻറ് ഒരു മതം സ്വന്തമാക്കും

ദൈവം അടുത്ത ചീട്ടായി
മരുന്നു കുറിയ്ക്കുമ്പോലെ
രോഗത്തിന്റെ പേറ്റൻറ് ഇറക്കി
രോഗശാന്തിശിശ്രൂഷകൾ വകഞ്ഞു
അയാൾ അടുത്ത ചീട്ടിറക്കി
അതിൽ പനിയുടെ പേറ്റന്റ് ചൂടോടെ എടുത്തു

ഒന്നും മിണ്ടാതെ
പ്രണയത്തിന്റെ പകർപ്പവകാശം
സ്വന്തമാക്കി അവൾ പിരിഞ്ഞുപോയി

മരണത്തിന്റെ പേറ്റൻറ് ഇറക്കി
ഗദ്ഗദകണ്ഠനായി
ദൈവം

പേറ്റൻറ് ഇല്ലാതെ
സമയവും കാലവും അലഞ്ഞു

പലർക്കും പല സമയങ്ങളുണ്ടായി

യുദ്ധത്തിന്റെ പേറ്റൻറ് 
യുദ്ധം ചെയ്തു തന്നെ നേടി
ഏതോ രാജ്യം

മറ്റൊരു രാജ്യം
ദേശീയതയുടേത് സ്വന്തമാക്കി
അതും അഭിമാനപൂർവ്വം

അവിടെയും അനാഥമായി
ആരും സ്വന്തമാക്കുവാനില്ലാതെ
പൗരന്മാരുടെ പേറ്റൻറ്

ഭ്രാന്തുകളുടെ പേറ്റൻറ് നിലവിൽവരും
എന്ന് മാത്രം അയാൾ പറഞ്ഞു
ഭ്രാന്തനായോ അയാൾ
അറിയില്ല.

തോൽവികളുടെ പേറ്റൻറ് എടുത്തു
അതുവരെ നേരാംവണ്ണം
കളിക്കാതിരുന്ന ദൈവം
തൊട്ടാവാടിയിലകൾക്കിടയിലേയ്ക്ക്
അതിൽ തൊടാൻ അരും ഇല്ലാതിരുന്ന
ഒന്നിലേയ്ക്ക്
മടങ്ങി ദൈവം

തിരുത്തലുകളുടെ
മാഞ്ഞുപോകലുകളുടെ പേറ്റന്റ്
പകലിനെപ്പോലെ എടുക്കുന്നു
കവിത.

ആരുമില്ലാത്തവരിലേയ്ക്ക്
അവരില്ലാത്തതിലേയ്ക്ക്
പിൻവാങ്ങുമായിരിയ്ക്കും
എഴുതിയവരെല്ലാം!

Comments

  1. തിരുത്തലുകളുടെ
    മാഞ്ഞുപോകലുകളുടെ പേറ്റന്റ്
    പകലിനെപ്പോലെ എടുക്കുന്നു
    കവിത.

    ആരുമില്ലാത്തവരിലേയ്ക്ക്
    അവരില്ലാത്തതിലേയ്ക്ക്
    പിൻവാങ്ങുമായിരിയ്ക്കും
    എഴുതിയവരെല്ലാം!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!