Skip to main content

തീ, കാറ്റോർത്തെടുക്കുന്ന ഒന്ന്

അണയുന്ന നാളങ്ങളുടെ
കൊത്തുപണികൾ ചെയ്ത
തീയായിരുന്നു

കത്തുന്ന തീ
ഏതു നിമിഷവും
അണച്ചുകൊടുക്കപ്പെടും
എന്ന ശബ്ദത്തിന്റെ ബോർഡ് വെച്ച
ഫയറെഞ്ചിനാണ് ആദ്യം കടന്നുവന്നത്

വേഗത കുറച്ച്
വേഗത കുറച്ചുകൂടി കുറച്ച്
വേഗത തീരേ തോന്നാത്ത വിധം
ഒന്നിൽ നിന്നും തീരെ കടന്നുപോകാത്ത വിധം
സാവകാശത്തിലേയ്ക്ക്
നിർത്തിയിട്ടിരിക്കുന്ന വേഗതയിലേയ്ക്ക്
വന്നു നിന്നത്.

കത്തുന്ന തീ കൊണ്ടുവരുന്ന
നിശ്ശബ്ദതയ്ക്ക്
കാതോർത്തു കിടക്കുകയായിരുന്നു
ഞാൻ

അത്രമേൽ ഉണങ്ങിയത് കൊണ്ട്
മടക്കിവെയ്ക്കാവുന്ന തീ
ഉളളിൽ
അടുക്കിവെയ്ക്കുകയായിരുന്നു
നീ.

അടുപ്പിലെ ഒരിത്തിരി തീ
എഴുത്തിലെ ഒരിത്തിരി തീ
നെഞ്ചിലെ തീ
വിരിഞ്ഞുകൊണ്ടിരിക്കുന്ന പൂവിലെ
കലണ്ടറിലെ നാളയിലെ തീ
വാകയുടെ ചോട്ടിലെ തീ
കൈയ്യാമത്തിലെ പണ്ടത്തെ കൊളുത്തിലെ തീ
എല്ലാത്തിലും ഉണ്ടായിരുന്നു
കുറേശ്ശേ തീ
അതെല്ലാം കൂട്ടിവെച്ച് നീയും

മുല്ലപ്പൂക്കളുടെ കൊല്ലനായിരുന്നു
മൂടോടെ ചെടിയുടെ ആലയും

അണയ്ക്കുവാനുണ്ടോ തീ
എന്ന് വിളിച്ചുചോദിച്ച്
ചോദ്യങ്ങൾ മലയാളത്തിൽ കൊളുത്തിയിട്ട്
തമിഴത്തിയായാണ് പിന്നെ വന്നത്

മുടിയിലുണ്ടായിരുന്നു മുല്ലപ്പൂ
വസ്ത്രത്തിൽ വസന്തം
നോക്കിൽ മൂക്കൂത്തിയും
അപ്പോഴേയ്ക്കും ഞാനണഞ്ഞു കഴിഞ്ഞിരുന്നു.

അണയ്ക്കുവാൻ ഒരു തീയെങ്കിലും തരൂ
എന്ന് ചോദിച്ച്
അവസാനം കയറിവന്നവളായിരുന്നു
നീ
ഒരു പക്ഷേ ഞാനാദ്യം കണ്ട തീ

തീരെ പരിചയമില്ലാത്ത വിധം
ഇവിടെ തീ പാടില്ല എന്ന ബോർഡിനു താഴെ
അപ്പോഴങ്ങോട്ട് കൊളുത്തിയ
തീയിൽ ചാരിയിരിയ്ക്കുന്ന
ഞാൻ
തീ കണ്ടിട്ടേയില്ലാത്ത വിധം
തീയുടെ ചാറ് വിളമ്പി
തുമ്പിയുടെ കഷ്ണങ്ങൾ വിളമ്പി
കൊളുത്തിയ വിളക്കിനടുത്ത്
അരികിൽ
എരിയുന്ന നീ

തൊടുന്നില്ലെങ്ങും
ഒന്നു കുടഞ്ഞണയ്ക്കാവുന്ന
എന്റെ വിരലുകളിലും
പിടിച്ചിട്ടുണ്ട്
തീ 

കനലുകൾക്കിടയിൽ
അണയുക എന്ന വാക്ക്
പ്രണയത്തിന്റേയും മരണത്തിന്റേയും
കൊത്തുപണികൾ നടക്കുന്ന
നിന്റെ വിരലുകൾ

കൊഴിഞ്ഞു കിടക്കുന്ന
പൂക്കൾക്കിടയിൽ
പൂക്കൾ മെല്ലെ ഊതിക്കെടുത്തുന്ന
കാറ്റാവുന്നു നീ..

Comments

  1. കനലുകൾക്കിടയിൽ
    അണയുക എന്ന വാക്ക്
    പ്രണയത്തിന്റേയും മരണത്തിന്റേയും
    കൊത്തുപണികൾ നടക്കുന്ന നിന്റെ വിരലുകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കഴുത്തിലെ കിണർവെള്ളത്താലി - കവിതാ ടാക്കീസിൽ

കവിതാ ടോക്കീസിൽ കഴുത്തിലെ കിണർവെള്ളത്താലി, ഒഴുകിയിറങ്ങുമിടം എൻ്റെ കൊളുത്തുള്ള ദാഹം അതും ഉടൽകൊളുത്തുള്ള  കൊഴുത്തദാഹം എല്ലാ മഴയുടലുകളും ഭേദിക്കുന്നു മേൽമറയില്ലാത്ത കിണർ കഴിഞ്ഞ്  അതിൻ്റെ ആഴങ്ങൾ കഴിഞ്ഞ് നാലുമണി കപ്പിയും  അതിന് മുമ്പുള്ള കപ്പിയില്ലാത്ത കാലവും കഴിഞ്ഞ് എണ്ണയില്ലാത്ത വരൾച്ചയും വരൾച്ചയുടെ കറക്കവും അതിൻ്റെ കറകറ ശബ്ദവും കഴിഞ്ഞ് പഴയകാല പാള  കിണറ്റിൽ വീഴുന്നതിൻ്റെ  ഭാരമില്ലായ്മയും കഴിഞ്ഞ് കിണർ വെള്ളത്തിലെ തണുപ്പും സന്ധ്യകലർന്ന ഇരുട്ടും പുലർകാലവും  പാളയിലേക്ക് കയറും അനുഭവവും കഴിഞ്ഞ് കോട്ടിയ പാളയുടെ ഭാരമില്ലായ്മ വെള്ളത്തിലേക്കും വെള്ളത്തിൻ്റെ തെളിഞ്ഞ ഉപരിതലം ചരിഞ്ഞ് പാളയിലേക്കും കയറിയതിന് ശേഷം പന്നലിൻ്റെ ഇലകളും  പായലിൻ്റെ വഴുക്കലും  ഇടിഞ്ഞ തൊടികളും ഇനിയും ഇടിയാത്ത തൊടികളും കഴിഞ്ഞ് ആശാൻ കവിതയിലെ ദാഹവും മലയാള കവിതയിലെ ദേഹിയും കഴിഞ്ഞ് ബുദ്ധഭിക്ഷുവായി ജലം മുകളിലേക്ക് കയറിവരുന്നിടത്ത് ദേഹിയായി ദാഹം അപ്പോഴും തുടരുന്നിടത്ത് ശരിക്കും ആനന്ദൻ എന്ന് ദാഹവും മാതംഗി എന്ന് ദേഹിയും ഒരിക്കലും കഴിയുന്നില്ല അവ ഒഴുകുക മാത്രം, ചെയ്യുന്നു  ഒരു പക്ഷേ ഇന്നും ...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

അവധിയുടെ കുതിരകൾ കലണ്ടറിൽ

അവധികൾ ശരീരത്തിൽ  പ്രവേശിക്കും വിധം കലണ്ടറിലെ ശൂന്യസ്ഥലികൾ തീയതികൾ ഇനിയും പച്ചപ്പെടാനുള്ള ഇലകളുടെ വെപ്രാളം എടുത്തണിഞ്ഞ അവയുടെ ശാന്തവള്ളികൾ അവധികളുടെ ഉടലുള്ള കുതിര കലണ്ടറിൽ അതിൻ്റെ അടയാളപ്പെടുത്തൽ അക്കങ്ങളിൽ, നിറങ്ങളിൽ ഒരു കടൽക്കുതിരയുടെ ചലനം തീയതി കലണ്ടറിൽ  അടയാളപ്പെടുത്തും വിധം അതിൻ്റെ ചലനങ്ങളുടെ  നിധിയിൽ നിന്നും ഒരു ചലനം  എൻ്റെ കവിത കട്ടെടുക്കുന്നു അവധികളും  കടൽക്കുതിരയുടെ ചലനങ്ങളും  എന്ന വിഷയത്തിൽ ഇനിയും പൂർത്തിയാകാത്ത  എൻ്റെ പഠനം പൂർത്തിയാകുന്നില്ല ചലനങ്ങളും അപ്പോഴും ജീവിതത്തിൻ്റെ നിശ്ചലതക്ക് കടൽക്കുതിരയുടെ ആകൃതി വരച്ചുകൊടുക്കുന്നുണ്ട് ഞാൻ അവയുടെ ചലനങ്ങൾക്കരികിൽ വെറുതേയിരിക്കുന്നുണ്ട് ഞാൻ ചലനത്തിൻ്റെ കൈയ്യിൽ, മൈലാഞ്ചി ഇട്ടുകൊടുക്കുന്നത് പോലെ അത്രയും സൂക്ഷമമായി തന്നെ ഓരോ തിരയും കടലിൻ്റെ കുതിര എന്നായി, അപ്പോൾ എൻ്റെ നിശ്ചലത ഞാൻ നാവികൻ വേനലെൻ്റെ കപ്പൽപ്പായ എന്നാശ്വസിക്കുവാൻ എനിക്കുമായിട്ടുണ്ട് നാവികനിലേക്ക് ഉള്ള എൻ്റെ ആയങ്ങൾ അപ്പോഴും ഉടൽ അതിൻ്റെ കരയിൽ അനിയന്ത്രിയമായി നിയന്ത്രിക്കുന്നു കിടന്ന് കിടന്ന് ഉലച്ചിലിൻ്റെ അടിവശം തുരുമ്പിച്ച കപ്പൽപോലെ കവിത എല്ലാ...