Skip to main content

പിരിയൻ സുതാര്യതയേക്കുറിച്ച്

അത്രമേൽ ആഴത്തിൽ നിന്നും
പൊട്ടിച്ചെടുത്ത നിശ്ശബ്ദതയുമായി
നിശ്ശബ്ദതയുടെ ഖനിയിൽ നിന്നും
കയറിവരുന്ന മനുഷ്യൻ

നോവ്,
ടാറിടാത്ത ഒരു റോഡ്
അയാൾക്ക്
തുടർന്നുനടക്കേണ്ടത്.

ചെല്ലേണ്ടത്
ഇനിയും എടുക്കാത്ത തീരുമാനം
എന്ന ഇടത്തേയ്ക്ക്

നോക്കിനിൽക്കേ
ഉടൽ കടന്നുപോയിരിക്കുന്നു
അയാളുടെ
മനസ്സ്

ഇനിയുള്ള നടത്തം
കുറച്ച് ഉയരത്തിലേയ്ക്ക്

കയറിപ്പോകുന്തോറും
അയാൾ
കയറുന്ന വാക്കിന്റെ
കുഞ്ഞാവുന്നു

അപ്പോൾ
അയാൾ വായിക്കുന്ന വാക്ക്
നിലത്തുവെയ്ക്കുന്നു

കാണുന്നതെല്ലാം
മനുഷ്യരെന്ന അവകാശവാദങ്ങൾ
അവരുടെ കൈയ്യിൽ
ആരും കൈപ്പറ്റാനില്ലാത്തവരുടെ
സമൻസുകൾ

ചിലവാക്കുകൾ പ്രയോഗം കൊണ്ട് ഉപയോഗിയ്ക്കുന്ന സമയത്തെ
ഒപ്പിയെടുക്കുന്നതാവുന്നു

സമൻസ്
ഒരു വാക്കാണ്
അത് കൈപ്പറ്റാതിരിയ്ക്കുവാനുള്ള
സന്ദർഭത്തെ
പൊതിഞ്ഞെടുത്തിരിയ്ക്കുന്നു

വാക്ക്
അധികം അഴിയ്ക്കുവാനാകാത്ത
പൊതിയാവുന്നു

വായിലിട്ട്
ചില സന്ദർഭങ്ങൾ മാത്രം
ചവച്ചുനോക്കുന്നത്.

തീയതികളുടെ വെള്ളച്ചാട്ടമുള്ള കലണ്ടർ

മുറുക്കം പുതച്ചുകിടക്കുന്ന ഒരാണി

ആഴ്ച്ചകളുടെ താഴ്ച്ചകളിൽ
ഒഴിവാക്കിയത് എല്ലാം ചുവരുകളായതാവണം

അറിയില്ല
ഇനി
എന്തോരം നടക്കണം
വെറുതെ എന്ന വാക്ക് ചേർക്കുവാൻ

തിരക്കെന്ന് പേരുള്ള പൂക്കളുണ്ട്
കയറി നിൽക്കുന്നില്ല

നടത്തങ്ങളുടെ മ്യൂസിയമാവണം

തൽക്കാലം
കാണാവുന്നത്
വിരലുകൾ ഇട്ടു വെയ്ക്കാവുന്ന
ഭരണി

തുറന്നെടുക്കുവാനായേക്കും
ഉടൽ

അത് കഴിഞ്ഞാൽ
എവിടെ കൊണ്ട് വെയ്ക്കാനാണ്,
കുപ്പിയും
കഴുത്തും

കാണാനാവുന്നത്
ഒരു മാതിരി
പിരിയൻ സുതാര്യത

നിശ്ശബ്ദതയും
ആഴവും ഖനിയും
അയാളും വന്നുചേരുന്ന
നാൽക്കവല

കുറച്ച് തിരക്കുള്ള നിലാവ്

അതു തന്നെയാവുന്നു
തിരക്കും
തിരച്ചിലും

ശലഭത്തിന്റെ കണ്ണിലേയ്ക്ക്
എന്നോ മാറ്റിവെച്ച വസന്തത്തിന്റെ
ശേഖരം

എന്നെങ്കിലും
ഹൃദയമായിട്ട്
ഉപയോഗിയ്ക്കുവാനാകുമായിരിയ്ക്കും..

Comments

  1. ആഴ്ച്ചകളുടെ താഴ്ച്ചകളിൽ
    ഒഴിവാക്കിയത് എല്ലാം ചുവരുകളായതാവണം
    അറിയില്ല
    ഇനി എന്തോരം നടക്കണം
    വെറുതെ എന്ന വാക്ക് ചേർക്കുവാൻ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

കഴുത്തിലെ കിണർവെള്ളത്താലി - കവിതാ ടാക്കീസിൽ

കവിതാ ടോക്കീസിൽ കഴുത്തിലെ കിണർവെള്ളത്താലി, ഒഴുകിയിറങ്ങുമിടം എൻ്റെ കൊളുത്തുള്ള ദാഹം അതും ഉടൽകൊളുത്തുള്ള  കൊഴുത്തദാഹം എല്ലാ മഴയുടലുകളും ഭേദിക്കുന്നു മേൽമറയില്ലാത്ത കിണർ കഴിഞ്ഞ്  അതിൻ്റെ ആഴങ്ങൾ കഴിഞ്ഞ് നാലുമണി കപ്പിയും  അതിന് മുമ്പുള്ള കപ്പിയില്ലാത്ത കാലവും കഴിഞ്ഞ് എണ്ണയില്ലാത്ത വരൾച്ചയും വരൾച്ചയുടെ കറക്കവും അതിൻ്റെ കറകറ ശബ്ദവും കഴിഞ്ഞ് പഴയകാല പാള  കിണറ്റിൽ വീഴുന്നതിൻ്റെ  ഭാരമില്ലായ്മയും കഴിഞ്ഞ് കിണർ വെള്ളത്തിലെ തണുപ്പും സന്ധ്യകലർന്ന ഇരുട്ടും പുലർകാലവും  പാളയിലേക്ക് കയറും അനുഭവവും കഴിഞ്ഞ് കോട്ടിയ പാളയുടെ ഭാരമില്ലായ്മ വെള്ളത്തിലേക്കും വെള്ളത്തിൻ്റെ തെളിഞ്ഞ ഉപരിതലം ചരിഞ്ഞ് പാളയിലേക്കും കയറിയതിന് ശേഷം പന്നലിൻ്റെ ഇലകളും  പായലിൻ്റെ വഴുക്കലും  ഇടിഞ്ഞ തൊടികളും ഇനിയും ഇടിയാത്ത തൊടികളും കഴിഞ്ഞ് ആശാൻ കവിതയിലെ ദാഹവും മലയാള കവിതയിലെ ദേഹിയും കഴിഞ്ഞ് ബുദ്ധഭിക്ഷുവായി ജലം മുകളിലേക്ക് കയറിവരുന്നിടത്ത് ദേഹിയായി ദാഹം അപ്പോഴും തുടരുന്നിടത്ത് ശരിക്കും ആനന്ദൻ എന്ന് ദാഹവും മാതംഗി എന്ന് ദേഹിയും ഒരിക്കലും കഴിയുന്നില്ല അവ ഒഴുകുക മാത്രം, ചെയ്യുന്നു  ഒരു പക്ഷേ ഇന്നും ...

അവധിയുടെ കുതിരകൾ കലണ്ടറിൽ

അവധികൾ ശരീരത്തിൽ  പ്രവേശിക്കും വിധം കലണ്ടറിലെ ശൂന്യസ്ഥലികൾ തീയതികൾ ഇനിയും പച്ചപ്പെടാനുള്ള ഇലകളുടെ വെപ്രാളം എടുത്തണിഞ്ഞ അവയുടെ ശാന്തവള്ളികൾ അവധികളുടെ ഉടലുള്ള കുതിര കലണ്ടറിൽ അതിൻ്റെ അടയാളപ്പെടുത്തൽ അക്കങ്ങളിൽ, നിറങ്ങളിൽ ഒരു കടൽക്കുതിരയുടെ ചലനം തീയതി കലണ്ടറിൽ  അടയാളപ്പെടുത്തും വിധം അതിൻ്റെ ചലനങ്ങളുടെ  നിധിയിൽ നിന്നും ഒരു ചലനം  എൻ്റെ കവിത കട്ടെടുക്കുന്നു അവധികളും  കടൽക്കുതിരയുടെ ചലനങ്ങളും  എന്ന വിഷയത്തിൽ ഇനിയും പൂർത്തിയാകാത്ത  എൻ്റെ പഠനം പൂർത്തിയാകുന്നില്ല ചലനങ്ങളും അപ്പോഴും ജീവിതത്തിൻ്റെ നിശ്ചലതക്ക് കടൽക്കുതിരയുടെ ആകൃതി വരച്ചുകൊടുക്കുന്നുണ്ട് ഞാൻ അവയുടെ ചലനങ്ങൾക്കരികിൽ വെറുതേയിരിക്കുന്നുണ്ട് ഞാൻ ചലനത്തിൻ്റെ കൈയ്യിൽ, മൈലാഞ്ചി ഇട്ടുകൊടുക്കുന്നത് പോലെ അത്രയും സൂക്ഷമമായി തന്നെ ഓരോ തിരയും കടലിൻ്റെ കുതിര എന്നായി, അപ്പോൾ എൻ്റെ നിശ്ചലത ഞാൻ നാവികൻ വേനലെൻ്റെ കപ്പൽപ്പായ എന്നാശ്വസിക്കുവാൻ എനിക്കുമായിട്ടുണ്ട് നാവികനിലേക്ക് ഉള്ള എൻ്റെ ആയങ്ങൾ അപ്പോഴും ഉടൽ അതിൻ്റെ കരയിൽ അനിയന്ത്രിയമായി നിയന്ത്രിക്കുന്നു കിടന്ന് കിടന്ന് ഉലച്ചിലിൻ്റെ അടിവശം തുരുമ്പിച്ച കപ്പൽപോലെ കവിത എല്ലാ...