Skip to main content

എന്തൊരുശാന്തത

നൃത്തത്തിന്റെ കടവത്ത്
തോണിയുടെ ചുവടുകൾ വെച്ച്
നിലത്തേയ്ക്കിറങ്ങുന്ന കാറ്റ്

തോണിക്കാരൻ
ഒരു പഴയ പാട്ടാണ്
ഓണം കഴിഞ്ഞിട്ടും
ഓണത്തിന് ഉണ്ണിപിറന്നിട്ടും
വരികൾ വിട്ട്
പാട്ട് പുറത്തേയ്ക്കിറങ്ങുന്നില്ല

പാട്ടിന്റെ അക്കരേയ്ക്ക്
തന്നെ
തോണിക്കാരൻ
കേൾവിക്കാരനെ പോലെ
തിരിച്ചുപോകുന്നു

പണ്ട് പണ്ട്
ടേപ്പ് റെക്കോർഡറുകൾ
കണ്ടുപിടിയ്ക്കും മുമ്പ്
എന്തൊരു കാറ്റാണ്
തസ്രാക്കിലെ തുടക്കത്തിലുള്ള
വരികൾക്ക്

കഥാകാരൻ
നായകനിൽ
ഒളിപ്പിച്ച് വച്ചിരിയ്ക്കുന്നത്

അത് കാറ്റു പിടിച്ച പോലെ
ദിനോസറുകൾക്കും
ഓന്തിനുമരികിലേയ്ക്ക്
എഴുതിക്കൊണ്ടിരിയ്ക്കുന്ന
വരികളെ
കൂട്ടിക്കൊണ്ട് പോകുന്നു

കരിമ്പനകളുണ്ടാവുന്ന
വിജനതയുടെ ഗന്ധം

ഒരിടത്തൊരിടത്ത്
എന്നു തുടങ്ങുന്ന
ഒരിടത്തുമില്ലാത്ത സ്ഥലത്തിലെ
കഥയുണ്ടാക്കുവാൻ
കൊണ്ടുപോയിക്കൊണ്ടിരുന്ന
എങ്ങുമില്ലാത്ത ഒരിടം
കവിതയിലേയ്ക്ക് കൊണ്ടുവരുമ്പോൾ
നീയാണ്

നീയില്ലാത്ത കവിതയിലെ
എന്റെ വരികൾ
സ്കൂൾ കുട്ടികളെ പോലെ
നിരന്ന് നിന്ന്
പദ്യം ചൊല്ലി
ത്തുടങ്ങുന്നു

കാറ്റ് അവസാനിക്കുന്നില്ല,
അത് നോക്കിയാൽകാണാത്ത
സ്ക്കൂൾ മുറ്റങ്ങൾ
കൊണ്ട് വരുന്നു

തണുപ്പ് കൊണ്ടുവരുന്നു

സ്കൂൾ കുട്ടികൾ
കാണാതെ പഠിക്കാത്ത
പദ്യങ്ങളും

കുട്ടികൾ ഇപ്പോൾ
പ്രതിജ്ഞ എന്ന ഗദ്യത്തിലാണ്
എന്നിട്ടും
പദ്യം
അവസാനിക്കുന്നില്ല

പ്രതിജ്ഞ ചൊല്ലാത്ത
ഒരു കുട്ടി
ആരും കാണാതെ
തുടരുകയാണ്
കാണാതെപഠിച്ച
പദ്യത്തിൽ

കാറ്റ് അവസാനിക്കുന്നില്ല
കഥകളിക്കാരന്റെ
മുഖമുള്ള
കാറ്റ്

അടിയന്തിരാവസ്ഥക്കാലത്തെ
ഒരിളം കാറ്റിന്
രാജനെന്ന്
പേരിട്ട്

തിരഞ്ഞ് നടന്ന്
അവസാനിച്ച
മറ്റൊരു ശ്വാസത്തിന്
ഈച്ചരവാര്യർ എന്ന്
വിളിച്ച്
അവസാനിപ്പിക്കുന്നു

എന്തൊരു ശാന്തത.......

Comments

  1. രാജനും ഈച്ചരവാര്യരും പോയിട്ടും
    ശാന്തതയൊട്ടും ഇല്ലാതെ പാടുന്ന പാട്ടുകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!