Skip to main content

എന്തൊരുശാന്തത

നൃത്തത്തിന്റെ കടവത്ത്
തോണിയുടെ ചുവടുകൾ വെച്ച്
നിലത്തേയ്ക്കിറങ്ങുന്ന കാറ്റ്

തോണിക്കാരൻ
ഒരു പഴയ പാട്ടാണ്
ഓണം കഴിഞ്ഞിട്ടും
ഓണത്തിന് ഉണ്ണിപിറന്നിട്ടും
വരികൾ വിട്ട്
പാട്ട് പുറത്തേയ്ക്കിറങ്ങുന്നില്ല

പാട്ടിന്റെ അക്കരേയ്ക്ക്
തന്നെ
തോണിക്കാരൻ
കേൾവിക്കാരനെ പോലെ
തിരിച്ചുപോകുന്നു

പണ്ട് പണ്ട്
ടേപ്പ് റെക്കോർഡറുകൾ
കണ്ടുപിടിയ്ക്കും മുമ്പ്
എന്തൊരു കാറ്റാണ്
തസ്രാക്കിലെ തുടക്കത്തിലുള്ള
വരികൾക്ക്

കഥാകാരൻ
നായകനിൽ
ഒളിപ്പിച്ച് വച്ചിരിയ്ക്കുന്നത്

അത് കാറ്റു പിടിച്ച പോലെ
ദിനോസറുകൾക്കും
ഓന്തിനുമരികിലേയ്ക്ക്
എഴുതിക്കൊണ്ടിരിയ്ക്കുന്ന
വരികളെ
കൂട്ടിക്കൊണ്ട് പോകുന്നു

കരിമ്പനകളുണ്ടാവുന്ന
വിജനതയുടെ ഗന്ധം

ഒരിടത്തൊരിടത്ത്
എന്നു തുടങ്ങുന്ന
ഒരിടത്തുമില്ലാത്ത സ്ഥലത്തിലെ
കഥയുണ്ടാക്കുവാൻ
കൊണ്ടുപോയിക്കൊണ്ടിരുന്ന
എങ്ങുമില്ലാത്ത ഒരിടം
കവിതയിലേയ്ക്ക് കൊണ്ടുവരുമ്പോൾ
നീയാണ്

നീയില്ലാത്ത കവിതയിലെ
എന്റെ വരികൾ
സ്കൂൾ കുട്ടികളെ പോലെ
നിരന്ന് നിന്ന്
പദ്യം ചൊല്ലി
ത്തുടങ്ങുന്നു

കാറ്റ് അവസാനിക്കുന്നില്ല,
അത് നോക്കിയാൽകാണാത്ത
സ്ക്കൂൾ മുറ്റങ്ങൾ
കൊണ്ട് വരുന്നു

തണുപ്പ് കൊണ്ടുവരുന്നു

സ്കൂൾ കുട്ടികൾ
കാണാതെ പഠിക്കാത്ത
പദ്യങ്ങളും

കുട്ടികൾ ഇപ്പോൾ
പ്രതിജ്ഞ എന്ന ഗദ്യത്തിലാണ്
എന്നിട്ടും
പദ്യം
അവസാനിക്കുന്നില്ല

പ്രതിജ്ഞ ചൊല്ലാത്ത
ഒരു കുട്ടി
ആരും കാണാതെ
തുടരുകയാണ്
കാണാതെപഠിച്ച
പദ്യത്തിൽ

കാറ്റ് അവസാനിക്കുന്നില്ല
കഥകളിക്കാരന്റെ
മുഖമുള്ള
കാറ്റ്

അടിയന്തിരാവസ്ഥക്കാലത്തെ
ഒരിളം കാറ്റിന്
രാജനെന്ന്
പേരിട്ട്

തിരഞ്ഞ് നടന്ന്
അവസാനിച്ച
മറ്റൊരു ശ്വാസത്തിന്
ഈച്ചരവാര്യർ എന്ന്
വിളിച്ച്
അവസാനിപ്പിക്കുന്നു

എന്തൊരു ശാന്തത.......

Comments

  1. രാജനും ഈച്ചരവാര്യരും പോയിട്ടും
    ശാന്തതയൊട്ടും ഇല്ലാതെ പാടുന്ന പാട്ടുകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വാക്ക് ഒരന്തിമൊട്ട്

ചെമ്പരത്തിപ്പൊത്തിൽ ചുവപ്പും അതിൻ്റെ അന്തിയും പിന്നെയും അതിൻ്റെ  ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും  ഒരന്തിമൊട്ട് മറ്റൊരു പകലിൻ്റെ ഇല വൈകുന്നേരം സമോവറിൻ്റെ കൊടിയുള്ള ഒരു രാജ്യമാവും ചായ ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള  ഒരു പാട്ടിൻ്റെ ചുവട്ടിലിരിക്കുന്നു കാതിൽ തലേന്നത്തെ ഇരുട്ട് അതും നീലനിറമുള്ളത് കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും ഒരു ഇലത്തുമ്പിൽ വന്നിരുന്ന് തുളുമ്പും ഭാഷ അത് മഞ്ഞുതുള്ളിയാണെന്ന്  പറഞ്ഞ് മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം ഒരു കവിതയായി പോകുമോ എന്ന് ഭയക്കുന്ന ഞാൻ തുളുമ്പുമ്പോൾ എൻ്റെ ഭയം  കൂടുതൽ മനോഹരം അത് അത്രയും സ്വാഭാവികം പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും  പറഞ്ഞു മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ് എൻ്റെ കവിതക്കില്ല അത്യന്തം മനുഷ്യത്തം എൻ്റെ തുളുമ്പലിൽ ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട് ഹാർമോണിയം പാട്ടിൻ്റെ സമോവർ നടക്കുന്നവരുടെ കൊടികളാണ് കാലടികൾ പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട് ഭാഷയുടെ മജ്ജയുള്ള  ഒരെല്ലാകും വാക്ക് ഒരു മജ്ജയല്ല മൗനം പാറുന്നുണ്ട് കാതുകളും കാതുകൾ കൊടികളല്ല ഒരു ലാളനയ്ക്കും  ഉടൽ വിട്ടുകൊടുക്കാത്ത  പൂച്ചകളാണ് കാതുകൾ എന്ന് ഞാൻ പാട്ടുകളോട് അടക്കം പറയുന്നു കാതി

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!