Skip to main content

ദാഹത്തിന്റെ ഒരദൃശ്യദൃശ്യം


ദാഹിക്കുന്നുണ്ടാകണം

പെയ്യാറായ മേഘങ്ങൾ
മുകളിലുണ്ടെങ്കിലും
ചുവർമടക്കി
ഘടികാരം
താഴേയ്ക്ക് നീളുന്നു

അതിൽ നിന്നും
നിലത്തിറങ്ങി
വെള്ളം കുടിയ്ക്കുന്ന
സമയം

സമയം നീളുന്നു

ഒരരിപ്രാവിനെപ്പോലെ
കുറുകുന്ന
വെള്ളം

വെള്ളത്തിന്റെ കണ്ണുകളിൽ
സമാധാനത്തിന്റെ
ദാഹം

പ്രാവുകളിൽ
കലങ്ങി മറിയുന്ന
വെള്ളത്തിന്റെ തൂവലുകൾ

തൂവലുകൾക്ക്
പിന്നിൽ
പറന്നിറങ്ങിയത് പോലെ
എല്ലും തോലുമായി
വന്നിറങ്ങുന്ന
സമാധാനത്തിനേക്കാൾ
മെലിഞ്ഞ
ഒരു മനുഷ്യൻ

മനുഷ്യനെന്ന നിലയിൽ
ഇനിയും
അയാൾ
മെലിഞ്ഞു തീർന്നിട്ടുണ്ടാകില്ല

അയാളുടേതല്ലാത്തമാതിരി
പുറത്തിറങ്ങുന്ന
അയാളുടെ എല്ലും തോലും

അവ
പ്രാവിനെ പോലെ
ചിറകടിച്ച്
വെവ്വേറെ ഇടങ്ങളിൽ
വെവ്വേറെ നിറങ്ങളിൽ
സമാധാനപരമായി
വെള്ളം കുടിയ്ക്കുന്നു

അയാൾക്ക് കൂടിയ്ക്കുവാൻ പാകത്തിന്
ഇനിയും വെള്ളം
നേർപ്പിക്കപ്പെടേണ്ടതുണ്ടാവും

അതിനായി ഒരിടത്തരം മഴ
ഇനിയും പെയ്യേണ്ടതുണ്ടാവും
അത് വരെ കാത്തിരിക്കുന്നതെല്ലാം
വേഴാമ്പലാക്കപ്പെടുന്നതാവും

നിശബ്ദത കൊണ്ട്
തല തോർത്തുന്ന മാതിരി
തോരുന്ന മഴയുടെ ഒച്ച

വെള്ളം നനയുന്നു
വെള്ളം നേർക്കുന്നു
വെള്ളം തണുക്കുന്നു
വെള്ളത്തിന് കുളിരുന്നു
വെള്ളം ദാഹം പുതയ്ക്കുന്നു

കുടിയ്ക്കുന്തോറും
വെള്ളമാകുന്ന പ്രതിഭാസമാകണം
മനുഷ്യൻ

ഒന്ന് ചരിച്ചാൽ
വെള്ളം കിട്ടിയേക്കാവുന്ന കിണറിലേയ്ക്ക്
നടന്നിറങ്ങി പോകുന്ന
അയാളുടെ ആഴം

ദാഹം ശമിച്ച ഒരാളുടെ
ഹൃദയം
തോർന്ന മേഘങ്ങളുടെ
അരക്കെട്ടാവണം

അതാവും
അയാളുടെ
അരയിൽ കിളിർക്കുന്ന
ഒറ്റ വിത്തിന്റെ അരഞ്ഞാണം

അതിൽ പറന്നു വന്നിരിക്കുന്ന
ഒരായിരം കിളികൾ
അവ പ്രാവുകളായി പോകാതിരിയ്ക്കുവാൻ
പല നിറങ്ങളിൽ
പല തൂവലുകളിൽ
പല പറക്കലുകളിൽ
പല ആകാശങ്ങളിൽ
നടപ്പിൽ
എടുപ്പിൽ വരെ
ചിറകടിച്ച് പാടുപെടുന്നു

അനേകം കിളികളുള്ള ഒരാൾക്ക്
വാടകയ്ക്ക്
കൊടുക്കുവാനാകണം,
ഉടലിന്റെ വരൾച്ചയിൽ
ദാഹത്തിന്റെ
ഒരു നിലകൂടി
ദേഹത്തു പണിയുന്ന
ഒരുവൾ

അവളുടെ
വാരിയെല്ലുകളിൽ
കൂട് കൂട്ടുന്ന
ചുമകൾ

അതൊന്നും
ശ്രദ്ധിക്കാതെ
സമാധാനത്തിന്റെ
ഞരമ്പുകളിലേയ്ക്കുള്ള
രക്തയോട്ടം നിർത്തി
ചെടികൾ പൂവിട്ട് നിൽക്കുന്ന
സ്വന്തം ഉടലിൽ
ദാഹം ശമിച്ച ഒരാൾ
വിരലുകളുടെ വെള്ളച്ചാട്ടം
കണ്ടിരിയ്ക്കുന്നു.....

Comments

  1. വെള്ളത്തിന്റെ കണ്ണുകളിൽ
    സമാധാനത്തിന്റെ ദാഹം ...

    ReplyDelete
  2. The concretisation of thirst is superb!.Congrats

    ReplyDelete
  3. ദാഹം അതാണ് പ്രശ്നം.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!