Skip to main content

അമ്മ തീവണ്ടികൾ

പുലരി  പോലെ
ചിറകടിച്ചു രണ്ടു തീവണ്ടികൾ
പറന്നിറങ്ങുന്നു

ചുള്ളിക്കമ്പ് പോലെ
കുറെ പാളങ്ങൾ കൊത്തി വലിച്ചു
അങ്ങോട്ടും ഇങ്ങോട്ടുമിട്ട്
കൂട് കൂട്ടുന്നു

അതിൽ
ഒരായിരം ചക്രങ്ങളിൽ
ഉരുണ്ടു കളിക്കുന്ന മുട്ടകളിടുന്നു

അതിൽ അമ്മ തീവണ്ടികൾ
ഒന്ന് ചിലച്ചു കുറെ
ചലിച്ചു വീണ്ടുമൊരായിരം
അടയിരിക്കുന്നു

മുട്ടവിരിഞ്ഞു
ഒരായിരം ജാലക കുഞ്ഞുങ്ങൾ
വിരിയുന്നു
അവ പല വീടുകളിൽ
വിശന്നു ചേക്കേറുന്നു
ചിലത് കാര്യാലയങ്ങളിൽ
കലണ്ടറുകളിൽ
കളങ്ങളിൽ
തീയതികളിൽ
വീണ്ടും അടയിരിക്കുന്നു
മാസാവസാനം
ശമ്പളമായി
ചിലവെന്നു വിരിഞ്ഞു
ചിറകടിച്ചു പറന്നു പോകുന്നു

പിന്നെ വിരിയുന്നതെല്ലാം
വാതിലുകൾ
അതിൽ വിരിയുന്നതെല്ലാം
യാത്രക്കാർ
ഓരോ തീവണ്ടിയും
 വന്നു നിൽക്കുമ്പോൾ
യാത്ര വിരിഞ്ഞിറങ്ങിയ
കുഞ്ഞുങ്ങളെ പോലെ
അവരവരുടെ
ആകാശങ്ങളിലെയ്ക്ക്
ചിറകു വിരിച്ചു
പറന്നു പോകുന്നു  

Comments

  1. സൂപ്പർ.ശരിക്കും വായിച്ചിട്ട്‌ കമന്റ്‌ ഇടാം.

    ReplyDelete
  2. യാത്രകൾ അവസാനിക്കുന്നില്ല,
    വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങൾ,
    വീണ്ടുമൊരു യാത്രയിലേക്ക്‌ ഗമനം ചെയ്യുന്നു,

    വീടുകളിൽ ചേക്കേറിയവർ,
    കാര്യാലയങ്ങൾ പൂകിയവർ,
    കലണ്ടറുകളിൽ ,കളങ്ങളിൽ, തീയതികളിൽ അടയിരുന്നവരെയും ചിറകിലൊതുക്കി ഒരു തീവണ്ടി വീണ്ടും പുറപ്പെടുകയാണ്.

    ഇടയിലെവിടെയും നിശ്ചലമാവാത്ത തീവണ്ടിയിൽ
    അവർക്കിനി പല ലക്ഷ്യങ്ങളില്ല, ഇനി ഒരേ ഒരു ലക്ഷ്യം മാത്രം....

    ReplyDelete
  3. ഈ തീവണ്ടി തിരിച്ചു വരാറുണ്ടോ!!

    ReplyDelete
  4. അടയിരുന്നും ചലിച്ചും
    കൂകിപായുമ്പോഴും പെറ്റ് കൂട്ടുന്ന അമ്മ തീവണ്ടികൾ..

    ReplyDelete
  5. അമ്മ തീവണ്ടികള്‍
    ആശംസകള്‍

    ReplyDelete
  6. ഓരോ തീവണ്ടിയും
     വന്നു നിൽക്കുമ്പോൾ
    യാത്ര വിരിഞ്ഞിറങ്ങിയ
    കുഞ്ഞുങ്ങളെ പോലെ
    അവരവരുടെ
    ആകാശങ്ങളിലെയ്ക്ക്
    ചിറകു വിരിച്ചു
    പറന്നു പോകുന്നു......

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...