Skip to main content

അപായ ചിഹ്നം ചേർത്തൊരു പ്രണയ ചിത്രം

ഒറ്റയ്ക്ക് നിന്ന്
മുഷിഞ്ഞ മുളംതണ്ട്‌
മഴയിൽ നിന്ന്
ഒരു തുള്ളി വെള്ളമെടുത്ത്
ഇരുളിൽ നിന്ന്
ഒരൊറ്റ നിറവും
അടർത്തിയെടുത്തു
മഴവില്ല് കൊഴിഞ്ഞ
മുഹൂര്ത്തം നോക്കി
വായു രൂപത്തിൽ
ഒരു മുരളി ഉണ്ടാക്കുന്നു

അതിലേക്കു ഹൃദയം എന്നോ 
ദൂരെ ഏതോ മരക്കൊമ്പിൽ 
ഒളിപ്പിച്ച അസ്തമയകിളി
ആരോ മറന്ന
മയിൽപീലിയുമായി
ഓർമ്മ  ചിറകിൽ
 പറന്നു വരുന്നു

ഒരു രാഗം എഴുന്നേറ്റ്
ഒഴിഞ്ഞു കൊടുത്ത
ഉഷ്ണസുഷിരത്തിൽ
കൃഷ്ണന്റെ നിറത്തിൽ
അത് അനിശ്ചിതത്ത്വത്തോളം
വലിയൊരു  കൂടുണ്ടാക്കുന്നു
എന്നിട്ട് മുട്ടയുടെ ആകൃതിയിൽ
പാട്ട് പാടുന്നു
കാറ്റത് കേട്ട് താളം പിടിക്കുന്നു
ദൂരെയൊരു വൻമരം കോമരം
തുള്ളുന്നു

അത് കണ്ടും കേട്ടും
നേരം വെയിലിനോടൊപ്പം
കറുത്തിരുളുന്നു
കറുത്ത വെയിലിനെ
അന്നത്തേയ്ക്കു വായുവിൽ
കുഴിച്ചു മൂടി എന്നും
അടുത്ത ദിവസം മാത്രം
നറുക്കെടുക്കുന്ന 
നാളെയെന്നൊരു  
ഭാഗ്യക്കുറിയും വാങ്ങി 
ചുവന്ന സൂര്യൻ
ബന്ധങ്ങളുടെ ഭാരമില്ലാതെ
കടന്നു പോകുന്നു

കണ്ണ് കാണാതെ
പിടി വിട്ട് 
താഴേക്ക്‌ വീണു പോകുമോ
എന്നൊരു പേടി
ആകാശം നക്ഷത്രങ്ങളാക്കി
ചുവരിൽ കെട്ടി തൂക്കുന്നു..
ആ നക്ഷത്രങ്ങൾ 
പകൽ നോമ്പ് നോക്കുന്നതായും 
രാത്രി ഇല്ലാത്ത മാമ്പഴങ്ങൾ
കട്ട് തിന്നുന്നതായും 
ആരോ സംശയിക്കുന്നു, 
ആ സംശയം പിന്നെ
വിളിക്കാത്ത 
ഒരു വിവാഹത്തിലേയ്ക്ക് 
സമ്മാനങ്ങൾ 
ഒന്നും കരുതാതെ
കൈവീശി നടക്കുന്നു

മരിച്ചോ എന്ന് പോലും
ഉറപ്പില്ലാത്ത വെയിലിന്റെ
വിധവപോലൊരു നിലാവ്
വെള്ള ഉടുത്ത്
മിഴി നീരുണക്കി    
കടന്നു വരുന്നു

ആകാശം ഇപ്പൊ
താഴെ വീഴും എന്ന്
നിമിഷങ്ങൾഎണ്ണി
സ്വപ്നം കണ്ടിരുന്ന ഭൂമി,
തന്റെ ഭാരം മുഴുവൻ
അളന്നു തിട്ടപ്പെടുത്തി
മനുഷ്യന്റെ കാലിൽ
കെട്ടി വെച്ച്
ഏതോ ചെടിയ്ക്ക്‌
ഇതൾ എണ്ണി
അളവെടുത്തു    
പൂവുണ്ടാക്കി
 കണ്ണിനു കാണാത്ത
നിറം കൊടുത്തു
കളിക്കുന്നു

ഭൂമിയും ആകാശവും
കൈവിട്ട സ്വപ്നം   
ഏതോ നിമിഷത്തിൽ
മരിച്ച പോലെ
വീണു പോകുന്നു

നിശാ ശലഭങ്ങൾ 
ശവമെടുക്കുവാൻ
കറുപ്പുടുത്തു 
പറന്നു വരുന്നു


ഓടകുഴൽ അന്നത്തെ 
കളി മതിയാക്കി 
പാട്ടിന്റെ കൂട്ടിലേയ്ക്ക്‌ 
വിശന്നു ചേക്കേറുന്നു
ഒരൊറ്റ നിമിഷം കൊണ്ട് 
കിളി വരുംവരായ്കകളിലെയ്ക്ക്    
ഹൃദയം ഇല്ലാതെ  
ഒറ്റയ്ക്കാകുന്നു
കണ്ണുനീരിൽ അത്
ആരാന്റെ നെഞ്ചത്ത്
അപായ ചിഹ്നം ചേർത്തൊരു
പ്രണയ ചിത്രം വരയ്ക്കുന്നു

Comments

  1. യാഥാർത്ഥ്യത്തിന്റെ ഇന്ദ്രജാലം തിരിച്ചറിയുമ്പോൾ അതിന് തീക്ഷണതകൂടും .
    വാങ്മയങ്ങളിൽ കാഴ്ചവെക്കുന്ന ഇന്ദ്രജാലമാണ് ബൈജുവിന്റെ കവിതകളുടെ പ്രധാന ആകർഷണം ......

    ബിംബകൽപ്പനകളുടെ പ്രയോഗക്ഷമത അത്ഭുതപ്പെടുത്തുന്നത്
    നല്ല കവിത ......

    ReplyDelete
  2. വായിച്ചു തുടങ്ങുമ്പോള്‍ സത്യത്തില്‍ അത്ഭുതം ആയിരുന്നു... പാട്ടിന്‍റെ കൂട്ടിലേയ്ക് വിശന്നു ചേക്കേറുന്ന ഓടക്കുഴലും മുട്ടയുടെ ആകൃതിയില്‍ പാട്ട് പാടുന്ന അനിശ്ചിതത്വവും !!! > അവിടെ ഞാന്‍ ഓര്‍ത്തു -ശെടാ, ഇതെന്തൊരു മായിക ബിംബങ്ങള്‍ എന്ന്!!! ആദ്യ കമെന്റില്‍ എന്നെ ചിരിപ്പിച്ചു - അതന്നെ - അതെ അതന്നെ.... magical realism !!! നന്ദി മാഷെ....

    ReplyDelete
  3. ആകാശം ഇപ്പൊതാഴെ വീഴും എന്ന്
    നിമിഷങ്ങൾഎണ്ണി സ്വപ്നം കണ്ടിരുന്ന ഭൂമി,
    തന്റെ ഭാരം മുഴുവൻ അളന്നു തിട്ടപ്പെടുത്തി
    മനുഷ്യന്റെ കാലിൽ കെട്ടി വെച്ച് ഏതോ ചെടിയ്ക്ക്‌
    ഇതൾ എ ണ്ണി അളവെടുത്തു പൂവുണ്ടാക്കി കണ്ണിനു
    കാണാത്ത നിറം കൊടുത്തുകളിക്കുന്നു

    ReplyDelete
  4. Nalla bhaavana, bimbaathmakam.

    ReplyDelete
  5. ബൈജു ഭായ്,

    നിങ്ങൾ ആസ്വാദക ഹൃദയത്തിൽ ആശ്ചര്യചിഹ്നം ചേർത്തൊരു കാവ്യചിത്രമാണ് തീർത്തത്.! വളരെ മനോഹരമായി എഴുതി. ഭാവനയുടെ മാസ്മരികതയുണ്ട് വരികളിൽ.! ഇഷ്ടം..


    ശുഭാശംസകൾ....


    ReplyDelete
  6. നാലു തവണ വായിച്ചു.
    മാജിക് കുറെ തിരിഞ്ഞത് അപ്പോഴാണ്‌.
    ഉഷാറായിരിക്കുന്നു ഭാവന

    ഭൂമിയും ആകാശവും
    കൈവിട്ട സ്വപ്നം
    ഏതോ നിമിഷത്തിൽ
    മരിച്ച പോലെ
    വീണു പോകുന്നു

    ReplyDelete
  7. എന്നെ നിറഞ്ഞിരിക്കുന്നു, കവേ

    ReplyDelete

  8. സ്വപ്നത്തിൽ പോലും വിരുന്നുവരാത്ത കാഴ്ച്ചകളുമായൊരു വിരുന്ന് ..
    അതാണ്‌ താങ്കളുടെ എഴുത്തുകൾ !
    ആശംസകൾ !!

    ReplyDelete
  9. വലിയ കവിത. ഇരുത്തി വായിക്കണം.

    ReplyDelete
  10. കവിത എനിക്ക് കത്തിയില്ല. ഇനിയുമൊരുപാട് വായനകൾ വേണ്ടി വരും എന്ന് തോന്നുന്നു.

    ReplyDelete
  11. ഭാവന അതിമനോഹരം. ആശംസകള്‍

    ReplyDelete
  12. ഈ മനോഹരമായ കവിതയുടെ അര്‍ത്ഥ തലങ്ങളിലേക്ക് എത്തിച്ചേരാന്‍ ഞാന്‍ അശക്തനാണു.....എങ്കിലും ആശ്ചര്യത്തോടെ കവിത മൂന്ന് തവണയെങ്കിലും വായിച്ചു എന്നറിയിക്കട്ടെ...

    ReplyDelete
  13. വായിച്ചു പോവുന്നു.

    ReplyDelete
  14. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  15. Pretty,pretty,pretty....full of fancy ,imaginations and beautiful. Imagery . Namiykyunnu eee kavyaprathibhaykyu munnil

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...