Skip to main content

തീവണ്ടികളെ വളർത്തുന്ന തോട്ടത്തിൽ



തീവണ്ടികളെ വളർത്തുന്ന തോട്ടത്തിൽ

കയ്പ്പമണമുള്ള
പാവൽവള്ളികളിൽ 
മഞ്ഞപ്പൂക്കൾ പിടിക്കുവാൻ
തിരക്ക് കൂട്ടുന്ന നേരത്ത്
അനൗൺസ്മെൻറുകളുടെ വള്ളികൾ
കഴിഞ്ഞ്
തിരക്കുകളുടെ പാകമായ 
കായകൾ വകഞ്ഞ്
തീവണ്ടികൾ
വള്ളികളിൽ വന്നുനിൽക്കുന്നു

പാളങ്ങൾ 
തീവണ്ടിവളളികൾ
കാഴ്ച്ചയുടെ സ്റ്റേഷനിൽ
ശബ്ദങ്ങളെ ഇറക്കുന്നു
തിരക്കുകളെ ചരിക്കുന്നു

പുറത്ത്
ഓട്ടോറിക്ഷകൾ ചെടിച്ചെട്ടികളാണെന്ന് നീ
അവ നിരത്തിൽ 
കടുക്കങ്ങളിൽ തൂക്കിയിടുന്നു 

നീ കെട്ടിക്കിടക്കുന്ന ഭാഷയ്ക്ക് 
ചാലു കീറുന്നു
ഞാൻ മഴവെള്ളം അഴിക്കുന്നു
നമ്മൾ മനസ്സിന്റെ ചെടിച്ചെട്ടികൾ
ഉടലിൽ തൂക്കുന്നു
നടക്കുന്നു

നമ്മൾ 
പക്ഷിമന്ത്രങ്ങൾ അഴിക്കുന്ന സാവകാശങ്ങളിൽ കയറിനിൽക്കുന്നു
ഇരട്ടമഞ്ഞയുടെ ചുരം കയറുന്നു
മഴക്ക് സമാന്തരമായി സഞ്ചരിക്കുന്നു

ഓട്ടോറിക്ഷകൾ 
വാഹനങ്ങളിലെ മൈനകൾ
അവ മഞ്ഞ പുരട്ടി നമുക്കരികിലൂടെ
കടന്നുപോകുന്നു

കൂടുകുടു ശബ്ദത്തിന്റെ
അറ്റത്ത് നിന്ന്
നീ ഒരു ഓട്ടോറിക്ഷ 
കൈനീട്ടി ഇറുക്കുന്നു

സഞ്ചരിച്ച ദൂരത്തിന്റെ അറ്റത്ത്
നാഭിയിൽ താമര പോലെ
മീറ്ററിന്റെതുഞ്ചത്ത് ചെന്ന് 
വിരിയും ഓട്ടോറിക്ഷകൾ

തിരിഞ്ഞുനോക്കുമ്പോൾ
ഓട്ടോറിക്ഷകൾ അവയുടെ ആകൃതികൾ
ചെടിച്ചെട്ടികളിൽ നിന്നും 
പിഴിഞ്ഞുകളയുന്നു

കുടുക്കങ്ങൾ ഉപ്പിലിട്ടുവെച്ച
കടുമാങ്ങാ ആകൃതിയുള്ള ഉടലുകൾ
നാഭികൾ ഉപ്പ്മാങ്ങാ ഭരണികൾ

തട്ടലുകൾ മുട്ടലുകൾ ഇട്ട്
നോട്ടത്തിന്റെ വാവട്ടം കെട്ടി
ഓട്ടോറിക്ഷ ഭരണിയിൽ,
നമ്മൾ
നമ്മുടെ ഉടലുകൾ 
ഉപ്പിലിട്ടുവെയ്ക്കുന്നു

മഴയുടെ പെയ്ത്ത് പരിശീലനകേന്ദ്രമാകും മുമ്പ് 
നാഭികൾ മേഘങ്ങൾ

മേഘം കടന്നുപോയ ഉടനെ നമ്മൾ,
ഉടൽ കൊണ്ട് ആകാശങ്ങളിൽ
പ്രവേശിക്കുന്നു
മേഘങ്ങൾ, 
കടന്നുപോയ പാടുകൾ കൊണ്ട് ആകാശം നമുക്കരികിലുള്ള പൂക്കളെ
മൂടി വെയ്ക്കുന്നു

ഏഴ് അമ്പത്തൊമ്പത് 
എട്ടുമണിയാവുന്ന ശബ്ദത്തിൽ
നാരങ്ങാമണമുള്ള മയിൽപ്പീലിയിൽ
നിറങ്ങളില്ലാതെ നമ്മുടെ ഉടലുകൾ

കറിവേപ്പില മണമുള്ള മഴയിൽ നിന്നും തുള്ളികളുടെ ഒരു തണ്ടിറുത്ത് 
എനിക്കും മഴക്കും നീ വിളമ്പുന്നു
അരികിൽ നീ മനസ്സ് വെക്കുന്നു

വല്ലപ്പോഴും
ഏകാന്തതയുടെ താക്കോൽ 
ഇട്ടുവെക്കുമായിരുന്നു
ഉടൽ,
സമയത്തിന്റെ ചെടിച്ചട്ടി
പ്രണയത്തിന്റെ വള്ളിച്ചെടിയും

മാനപൂർണ്ണിമ എന്ന വാക്കിൽ തൊടും
നീലയാവും വിരൽ
ജമന്തികൾ മഞ്ഞ മേഘങ്ങൾ

മൈനക്ക് മഞ്ഞ തീപിടിക്കും ശബ്ദത്തിൽ
തിരിഞ്ഞുനോട്ടങ്ങളിലേക്ക് കലരും
നമ്മുടെ തവിട്ടുടൽ

നമുക്കരികിൽ മടക്കത്തിന്റെ മാടത്ത 
വിരലുകളുടെ തീ പിടിയ്ക്കും
ലൈറ്ററാകും കാലുകൾ
ഉടലുകൾ മുയലുകൾ

വിരലുകൾ ഓരോന്നും ഊതിക്കെടുത്തി
നൃത്തത്തിലേക്ക് മുദ്രങ്ങൾ എന്ന പോലെ
മടക്കത്തിലേയ്ക്ക് നമ്മൾ കാലുകൾ
തിരിച്ചുവെയ്ക്കുന്നു






Comments

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!