Skip to main content

ഒന്നാന്തിപ്പക്ഷി

കലണ്ടറിൽ വന്ന്
ഒന്നാന്തി കൊത്തിത്തിന്നുന്ന ഒരു പക്ഷിയുണ്ടായിരുന്നു

തീയതികളുടെ കൈ നോക്കാനിരിയ്ക്കും
കലണ്ടർ
അരക്കെട്ടൊരു മൂളിപ്പാട്ടാണെന്ന് 
തീയതികൾ കണ്ടെത്തുന്നു

വീട്ടിനകത്ത് ഒഴുകികൊണ്ടിരുന്ന പുഴയേ
വീട്ടിനകത്ത് കയറി
അഴിച്ചുകൊണ്ട് പോകുന്നു

വീടിന് പുറത്ത് കയറുകൾ,
ഒഴുക്ക് അഴിച്ചുപണിയുന്നു
മീനുകൾക്ക് ഒഴുക്ക് വിതറുന്നു
അരക്കെട്ടിലെ കടവൊഴിച്ച്
മീനുകൾ ചുറ്റിയാറ്റിക്കുടിയ്ക്കുന്നു

ചെരുപ്പുകളിൽ മഴ പെയ്യുന്ന ഒരു രാജ്യമുണ്ടായിരുന്നു
ഊരിയിട്ട വിധം അതണിഞ്ഞിരുന്നവർ
മാഞ്ഞുപോയിട്ടുണ്ടാവണം
മുകളിലേയ്ക്ക്.
അതോ താഴേയ്ക്കോ?

മഴയിടുന്ന വാറുകളുടെ തുള്ളികളുള്ള ചെരുപ്പ്

കാൽനടക്കാർ ഇല്ലാതായ നഗരത്തിൽ,
മുറിയെടുത്ത് ജീവിക്കുകയായിരുന്നു,
മഴയിൽ
തുള്ളിയായി
അതും എന്നോ ഇറ്റാൻമറന്ന്.

തുള്ളികളുടെ മാനസാന്തരത്തിൽ,
തുമ്പിയായി പങ്കെടുക്കുന്നു

മാസം മുലയൂട്ടുന്ന തീയതി
അതിന്റെ ചുണ്ടിലെ രണ്ടാന്തീയതിയുടെ മണം

എല്ലാ മാസവും രണ്ടാന്തി മാത്രം,
ഒഴുകുന്ന ഒരു പുഴയുണ്ടായിരുന്നു
അതിലെ ഒന്നാന്തി മീൻ

കടന്നുപോയി
നാരങ്ങാമണത്തിന്റെ വളകൾ,
മണ്ണിന്നടിയിലണിയും
നാരകത്തിന്റെ വേര്

നഗ്നതയുടെ മോതിരമുള്ള വിരലാവുകയായിരുന്നു പതിയേ
ഉടൽ

ക്ഷമിയ്ക്കണം 
നീണ്ടുപോയി
എഴുതാൻ മറന്നതാണ്, മുകളിലെവിടെയോ
"ഉണ്ടായിരുന്നു എവിടെയോ,
ചെരുപ്പുകൾ മാത്രമുള്ള രാജ്യം"
എന്ന ഒറ്റവരി.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!