Skip to main content

ഒന്നിന്റെ മുപ്പത്തിയൊന്നിന്റേയും

കുളിയ്ക്കുമ്പോൾ തേയ്ച്ച
സോപ്പിന്റെ മണത്തിൽ നിന്നും
ശരീരം പതിയെ മുക്തമാവുന്നത് പോലെ
പുതുവർഷത്തിന്റെ ആശംസകളിൽ
നിന്നും മുക്തമാവുന്ന 
ജനുവരിയിലെ ആദ്യദിനം
തീയതിയിലെ ഉടലെന്ന പോലെ
ഒറ്റപ്പെട്ട ഒന്ന് 

കുളിച്ചിട്ടില്ലെന്നോ
സോപ്പ് തേച്ചിട്ടില്ലെന്നോ 
ഉള്ള 
ഏതോ പ്രാചീനതോന്നലിൽ
പൊതിഞ്ഞുവെയ്ക്കുകയായിരുന്നു
ശരീരം

പൊതിഞ്ഞുവെയ്ക്കപ്പെട്ട ശരീരം പൊതിയഴിച്ച്
എല്ലാ മാസവും പത്താം തീയതി
വന്ന്
നോക്കുമ്പോലെ

വഴിയിലേയ്ക്കിറങ്ങി നോട്ടം
തിരിച്ചുവന്ന് കിണറ്റിലേയ്ക്കിറങ്ങി
പന്നൽച്ചെടികൾക്കിടയിൽ
പച്ചനിറത്തിൽ ഇലനീട്ടി

തൊടികൾക്കടിയിൽ
നീറ്റിലുണ്ടാക്കി 
ആഴം കാണാവുന്ന
കിണറിന്റെ  വാവട്ടങ്ങൾ

അതിൽ
ആകാശത്തിന്റെ പ്രതിഫലനത്തെ
നിർമ്മിച്ച്
ഇടയ്ക്കിടെ ഇളകികിടന്നു

ഒരു തോന്നൽ മറ്റൊരു
തോന്നലിൽ പൊതിഞ്ഞുവെച്ച വിധം
ഉള്ളിലെ ശൂന്യത

ആകാശത്തിന്റെ ഏറ്റവും സ്വകാര്യമായ
മടുപ്പ്
കേട്ടുകിടന്നു
ഇടയ്ക്ക് അതിനെ കെട്ടിപ്പിടിച്ചു
മാമുണ്ണുന്നത് പോലെ
തിരിച്ചു തീറ്റിപ്പിച്ചു
ഒരു കിണ്ണം കോട്ടുവായ

ആഴങ്ങളിലേയ്ക്ക്
തൂക്കപ്പെട്ട
ജലത്തിൽ നിർമ്മിച്ച മണി പോലെ 
നിശ്ചലതയിലേയ്ക്കാടി
നിശ്ശബ്ദതയിലേയ്ക്ക്
ആഴത്തിൽ തൂക്കിയിട്ട
കിണർ

ചന്ദനത്തിരി പോലെ
പെയ്യുന്ന തുള്ളികളിൽ കുത്തിനിർത്തിയ
എരിയുന്ന മഴ
മുകളിൽ നിന്നും പരത്തി
തോരുന്ന മണം 

അരികിൽ
ഒടിഞ്ഞൊടിഞ്ഞു വീണു 
ജലം പോലെ
തോരുന്നതിന്റെ 
ചാരം

ഇടയ്ക്കിടെ കാൽ വിരലുകളിൽ
വന്നു കടിച്ചു മടുപ്പ്

പതിയേ
കാൽവിരലുകൾ
അതിലും സാവകാശം പുരട്ടി
ജലത്തിലെയ്ക്ക് ഇറക്കി
പതിയെ വന്ന് കൊത്തുന്നുണ്ട്
മീനുകൾ

ഉടലിൽ നിന്നും അടർത്താതെ കാൽവിരലുകൾ
മീനുകൾക്ക്
ഏറ്റെടുത്ത് നടത്തുവാൻ കൊടുക്കുന്നു

കടലിൽ നിന്നും
അടർത്താതെ 
കുലകളിലെ പടലകൾ പോലെ
എവിടെനിന്നോ 
തിക്കിതിരക്കിവന്നു മീനുകൾ

പടവുകൾ കൊണ്ടുവന്നു മീനുകൾ
തിരിച്ചു കയറിപ്പോയില്ല

മാസമുറപോലെ
ചന്ദ്രനെന്ന മീനിന് 
വിട്ടുകൊടുക്കുന്നു
ഉടൽ

അസ്തമിച്ചിട്ടില്ല
സൂര്യനൊരു കയം

ഏകാന്തതയുടെ നീന്തലിലേക്ക്
നീന്തി നീന്തി
തിരിച്ചുപോകുന്നു.

Comments

  1. ഒരു തോന്നൽ മറ്റൊരു
    തോന്നലിൽ പൊതിഞ്ഞുവെച്ച വിധം
    ഉള്ളിലെ ശൂന്യത...

    ReplyDelete
  2. ഒരു തോന്നൽ മറ്റൊരു
    തോന്നലിൽ പൊതിഞ്ഞുവെച്ച വിധം
    ഉള്ളിലെ ശൂന്യത
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!