Skip to main content

ശാന്തത

വല്ലാതെ കൊതിപ്പിക്കുന്നുണ്ട്
നിന്റെ മറുകുകളിലൊന്നിന്റെ
ശാന്തത

അതിലെ കറുപ്പ്
എന്നിലെ
പുറപ്പെട്ടു പോകാത്ത ബുദ്ധനാകുന്നു

എന്നെങ്കിലും
തിരികെ വന്ന്
എന്നിലില്ലാത്ത വാതിലിൽ മുട്ടുമോ
എന്ന്
ഭയക്കുന്നു

ഇപ്പോൾ നിന്റെ ഉടൽ
ശലഭങ്ങൾക്ക് മാത്രം
മുറിച്ച് കടക്കാവുന്ന
കടൽ

നിറങ്ങളിൽ നിന്നും
ഇറങ്ങിപ്പോയ നിറം
നിന്റെ മറുകും കടന്ന്,
മൗനങ്ങളിൽ നനഞ്ഞ്,
വിശുദ്ധിയുടെ
കറുപ്പായിരിക്കുന്നു

ഉടൽ മുറിച്ച്
കടക്കുന്നതിനിടയിൽ
ഞാൻ
നിന്നിലെ ഒഴുക്ക്

നിന്റെ മൂക്കൂത്തി,
അതിലെ
എന്റെ പതിവുകളുടെ കടവ്

നിന്റെ മറുക്,
ശലഭത്തിന്റെ കണ്ണിലെ
ഏറ്റവും ആഴം കുറഞ്ഞ ഭാഗത്തിന്റെ
മൊട്ട്

നിന്റെ നോട്ടങ്ങൾ
രണ്ട് പക്ഷികൾ
അത് മറ്റൊരിടത്ത് പറക്കുന്നു
ഒരിടത്ത് വന്നിരിയ്ക്കുന്നു

നിന്റെ നൃത്തങ്ങൾ
എല്ലാ ചുവടുകളും കടന്ന്
നിയന്ത്രിത ഭ്രാന്തിന്റെ
പുസ്തമെടുക്കുവാൻ വരുന്ന
ലൈബ്രറിയിലെ
ലൈബ്രേറിയൻ ആയിരിക്കുന്നു
എന്റെ അവധികൾ

ഇപ്പോൾ
എന്റെ അവധികൾക്ക്
നിന്റെ ഭ്രാന്തിന്റെ
കൊതിപ്പിക്കുന്ന
മണമാണ്.

Comments

  1. എന്റെ അവധികൾക്ക് നിന്റെ
    ഭ്രാന്തിന്റെ കൊതിപ്പിക്കുന്ന മണമാണ് ..!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!