Skip to main content

ബുദ്ധനിൽ നിന്നും ബോധിയിലേയ്ക്ക് ഒരു ഘടികാരദൂരം

1

ഒരുനേരത്തെ
ബുദ്ധനാണ്
സ്വന്തമല്ലാത്ത
ഘടികാരത്തിലെ
പന്ത്രണ്ട് മണി

ആരെങ്കിലും നോക്കിയിട്ടുണ്ടോ
ആരുടെ വിധവയാണ്
സമയമെന്ന്?

ചുരുണ്ടു കൂടുന്നതിനിടയിൽ
വിദൂരത്തെവിടെയോ
ഉറക്കമുണരുന്ന
തീവണ്ടി
ആരുടേയോ വിധിയാവണം

2

സ്വന്തം കാലടികൾ തന്നെ
റെയിൽവേ സ്റ്റേഷനായ
കുറച്ച് പേർ

നടക്കുമ്പോൾ
അവരുടെ കാലിൽ
തടഞ്ഞേക്കാവുന്ന ചെടിയാവുന്നു
കാത്തുനിൽപ്പ്

ഇപ്പോൾ
തീവണ്ടിയാപ്പീസിന് അടുത്ത്
വാടകവീടിന് പുറത്ത്
തരിശ്ശ് കിടക്കുന്ന ഭൂമി,
മറ്റാരുടേയോ ഘടികാരം

അതിലോടുന്ന സൂചികൾ
സമയമില്ലാത്തവരുടെ
ചിത്രശലഭങ്ങൾ

അവയെ പിടിക്കുവാൻ
ഓടുന്ന
അയലത്തെ വീട്ടിലെ,
കുട്ടിയിട്ടിരിക്കുന്ന തട്ടം
ആ കുട്ടിയുടേതാവില്ല

നിങ്ങൾ
ആ കുട്ടിയുടെ
ആരുമല്ലാതാവുന്നിടം വരെ...

3

മൂന്നെന്ന അക്കമായി
അതേ ഘടികാരത്തിൽ
സ്വന്തം ആടിനെ കൊണ്ടുകെട്ടുന്ന
ഒരാൾ

ഒരു പക്ഷേ നിങ്ങൾ

കൃത്യം അഞ്ച് മണി
പശുവിന്റെ
അകിടായി
രൂപപ്പെടുന്ന ഘടികാരം

ഭൂമിയിലെ ഉപമകളെല്ലാം
പൂവുകളാകുന്ന സമയം
ആഗതമായിരിക്കുന്നു

സ്വന്തമായി സമ്പാദ്യമില്ലാത്ത
അക്കങ്ങളെ
കണക്ക് പഠിപ്പിക്കുവാൻ
വരുന്ന
ഒരു വശം ചരിഞ്ഞ
നിലാവ്

എങ്കിൽ പിന്നെ
എന്ന വാക്കിനെ
തൊട്ട്  തൊട്ട്
വിരലുകൾ മടക്കുന്ന
നിങ്ങളും
നിലാവും

തെരുവിന്റെ ഓരത്ത്
തൊട്ടാവാടിച്ചെടിയായി
പിടിച്ചു തുടങ്ങുന്ന
ഒരാൾ

ബോധിമരം
ഒരു തീവണ്ടിപ്പാളമായിട്ടുണ്ടാകും
ബുദ്ധനൊരു തീവണ്ടിയും!

Comments

  1. ഉപമകളുടെ കൂമ്പാരമാകുന്ന ഒരു ഘടികാരം ..

    ReplyDelete
    Replies
    1. ഏറെ സന്തോഷം സ്നേഹം മുരളിഭായ്

      Delete
  2. Rich in analogies.....This was published in Janayugam?

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വാക്ക് ഒരന്തിമൊട്ട്

ചെമ്പരത്തിപ്പൊത്തിൽ ചുവപ്പും അതിൻ്റെ അന്തിയും പിന്നെയും അതിൻ്റെ  ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും  ഒരന്തിമൊട്ട് മറ്റൊരു പകലിൻ്റെ ഇല വൈകുന്നേരം സമോവറിൻ്റെ കൊടിയുള്ള ഒരു രാജ്യമാവും ചായ ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള  ഒരു പാട്ടിൻ്റെ ചുവട്ടിലിരിക്കുന്നു കാതിൽ തലേന്നത്തെ ഇരുട്ട് അതും നീലനിറമുള്ളത് കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും ഒരു ഇലത്തുമ്പിൽ വന്നിരുന്ന് തുളുമ്പും ഭാഷ അത് മഞ്ഞുതുള്ളിയാണെന്ന്  പറഞ്ഞ് മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം ഒരു കവിതയായി പോകുമോ എന്ന് ഭയക്കുന്ന ഞാൻ തുളുമ്പുമ്പോൾ എൻ്റെ ഭയം  കൂടുതൽ മനോഹരം അത് അത്രയും സ്വാഭാവികം പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും  പറഞ്ഞു മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ് എൻ്റെ കവിതക്കില്ല അത്യന്തം മനുഷ്യത്തം എൻ്റെ തുളുമ്പലിൽ ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട് ഹാർമോണിയം പാട്ടിൻ്റെ സമോവർ നടക്കുന്നവരുടെ കൊടികളാണ് കാലടികൾ പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട് ഭാഷയുടെ മജ്ജയുള്ള  ഒരെല്ലാകും വാക്ക് ഒരു മജ്ജയല്ല മൗനം പാറുന്നുണ്ട് കാതുകളും കാതുകൾ കൊടികളല്ല ഒരു ലാളനയ്ക്കും  ഉടൽ വിട്ടുകൊടുക്കാത്ത  പൂച്ചകളാണ് കാതുകൾ എന്ന് ഞാൻ പാട്ടുകളോട് അടക്കം പറയുന്നു കാതി

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!