Skip to main content

തോർന്ന മഴയുടെ മൊത്തവ്യാപാരി

ഉടലെടുക്കാതെ
ഒരാൾ
കടലെടുത്ത കരയുടെ
തീരത്തുകൂടെ
തനിയേ
നടന്നു പോകുന്നു

അയാൾ എടുക്കാതെ
പോയ
ഉടലിൽ നിറയെ
കത്തിക്കിടക്കുന്ന
തെരുവ് വിളക്കുകൾ

അവയിൽ നിന്നും ഇറ്റുവീഴുന്ന
വിയർപ്പിന്റെ മണമുള്ള
ബൾബിന്റെ തുള്ളികൾ

ആയ കാലത്ത്
അയാൾ
ധാരാളം ചെമ്പരത്തി മൊട്ടുകൾ
കത്തിച്ച് വലിയ്ക്കുകയും
ചുവന്ന നിറമുള്ള പുക
പുറത്തുവിടുകയും
ചെയ്തിരുന്നു

അവസാന കാലത്ത്
ഒരു
നിറമില്ലാത്ത ചുമയിലേയ്ക്കോ
കാലി ചായയിലേയ്ക്കോ
പോലും
പോയിരുന്നത്
പുക കുത്തിയായിരുന്നു

നല്ല നിലയിൽ ജീവിച്ചിരുന്നപ്പോൾ
അയാളുടെ
ഉടലിന് പുറത്തായിരുന്നു
എന്നും
ശ്വാസകോശവും അന്നനാളവും

അന്നൊക്കെ
വ്യാവസായിക അടിസ്ഥാനത്തിൽ
നാക്കിൽ
മുള്ളുകൾ
വളർത്തിയിരുന്നതായും
അവ
വൻതോതിൽ
മറിച്ച്
പനിനീർച്ചെടികൾക്ക്
കൊടുത്തിരുന്നതായും
എതിരാളികൾ
പറഞ്ഞു നടന്നിരുന്നു

എപ്പോഴും
മുൻ കാലുകൾ ഉയർത്തി മാത്രം
സഞ്ചരിച്ചിരുന്ന
രണ്ട് കുതിരകളിൽ
ഒരേ സമയം നാലുദിശകളിലേയ്ക്ക്
പാഞ്ഞു പോയിരുന്നത്
കണ്ടവരുണ്ട്

അന്നൊക്കെ
അയാൾ
തോർന്ന മഴയുടെ
മൊത്തവ്യാപാരിയായിരുന്നു

ഇന്നയാൾ
ആർക്കും വേണ്ടാത്ത
ഭൂമിയുടെ ഗോളാകൃതിയുടെ
വെറും
ചില്ലറ വ്യാപാരി!

Comments

  1. ആയ കാലത്ത് അയാൾ
    ധാരാളം ചെമ്പരത്തി മൊട്ടുകൾ
    കത്തിച്ച് വലിയ്ക്കുകയും ചുവന്ന നിറമുള്ള പുക
    പുറത്തുവിടുകയും ചെയ്തിരുന്നു

    അവസാന കാലത്ത് ഒരു
    നിറമില്ലാത്ത ചുമയിലേയ്ക്കോ
    കാലി ചായയിലേയ്ക്കോ പോലും
    പോയിരുന്നത് പുക കുത്തിയായിരുന്നു...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി