Skip to main content

സ്റ്റാറ്റസ് പോസ്റ്റുകൾ രണ്ടാമൻ

കടലാസ് ചെടിയുടെ കോപ്പിയടി  
പഠിക്കാതെ
അവിടെയും ഇവിടെയും
 കറങ്ങി നടന്നിട്ടും  ,
പരീക്ഷയ്ക്ക്
തോല്ക്കാതിരിക്കുവാൻ
അപ്പുറത്ത് നില്ക്കുന്ന
പനിനീര്ച്ചെടിയെ
ആരും അറിയാതെ
എത്തി നോക്കി    
മുള്ള് പോലും കളയാതെ
സ്വന്തം പേപ്പറിലേയ്ക്ക്
പകർത്തി എഴുതുന്നുണ്ട്
വേലിക്കൽ നില്ക്കുന്ന
കടലാസ് ചെടി


സസ്യാഹാരി
പുറമേ 
സസ്യാഹാരി എന്ന് 
തോന്നിക്കുമെങ്കിലും 
ആരും അറിയാതെ 
രഹസ്യമായി 
മത്സ്യം കഴിക്കുന്നവരാണ്‌ 
റോസാച്ചെടികൾ

അത് കൊണ്ട് തന്നെ 
മുള്ള് കളഞ്ഞില്ലെങ്കിലും 
പനിനീരിന്റെ 
അത്തർ പൂശാൻ 
അവർ  മറക്കാറില്ല


വെൽഡർ മിന്നൽ
നനഞ്ഞ തുള്ളികൾ
ഉണങ്ങാതെ ഒട്ടില്ല
എന്നറിയാതെ
ഇടി വെട്ടുമ്പോഴും
പെരുമഴയത്ത്
മഴ തുള്ളികൾ
വിളക്കി ചേർക്കുവാൻ
ശ്രമിക്കുന്നുണ്ട്
നനയുമ്പോഴും
ഉണങ്ങി മെലിഞ്ഞ മിന്നൽ 

തിരകൾ
ചിപ്പി പിടിച്ചു മുകളിൽ 
വെച്ചിട്ടും 
കാറ്റടിച്ചു തിരികെ 
വെള്ളത്തിൽ വീണു നനയുന്നുണ്ട് 
കടൽ കഴുകി 
തീരത്ത് ഉണങ്ങാൻ വിരിച്ചിടുന്ന 
തിരകൾ

ഉറക്കം
നിന്റെ സന്ധ്യമയങ്ങിയ
നെറ്റിയിലൂടെ കയറി 
ഉറക്കം തൂങ്ങിത്തുടങ്ങിയ മുടിയിലെ 
ഒറ്റയടിപ്പാതയിലൂടെ 
മുല്ലപ്പൂ മണം ശ്വസിച്ചു 
വരി വരിയായി 
മറവിയിലെ കറുപ്പിലേയ്ക്ക് 
നടന്നു മറയുന്ന 
എന്റെ ചുവപ്പ് മങ്ങി തുടങ്ങിയ 
ചുംബന സൂര്യന്മാർ

ദാമ്പത്യപുഴു
വളരുന്ന 
നട്ടെല്ല് മരത്തിൽ 
ഒരു ഇലഹൃദയത്തെ
രക്തമഴത്താലി കെട്ടി
താഴേയ്ക്ക് 
ഇഴഞ്ഞു ജീവിക്കുന്ന 
പുഴുവായി ദാമ്പത്യം



മഴവിൽ 
സാരി
എനിക്ക്
വസ്ത്രം ധരിക്കാൻ അറിയാം
എന്നൊരു പ്രസ്താവന പോലെ
മഴയുടെ കല്യാണത്തിന് മാത്രം
ആകാശം എടുത്തുടുക്കുന്ന
സാരിയാണ് മഴവില്ല്

അതാവും
നിറം മങ്ങുമെന്ന് പേടിച്ചു
നനയ്ക്കാതെ 
മേഘത്തിനെ പോലും
അധികം കാണിക്കാതെ
ഒന്ന് വെയിൽ വെട്ടം കാണിച്ചു
പെട്ടെന്ന് ഉണക്കി
തിരികെ എടുത്തു മടക്കി
ആകാശ അലമാരിയിൽ
തിരിച്ചു സൂക്ഷിച്ചു
വയ്ക്കുന്നത്

ചോക്ലേറ്റുകൾ  
ഒരു ചിരി ഉറങ്ങിയിരുന്ന
രുചി ആയിരുന്നു
കുട്ടിക്കാലത്ത് ചൊക്ലെറ്റുകൾ

പിന്നെ എപ്പോഴോ നിന്റെ
ചുണ്ടുകൾ പ്രായപൂർത്തിയായി
ആ സ്ഥാനത്തിരുന്നു ഉറക്കമൊഴിഞ്ഞ്
വെളുക്കുവോളം പഠിക്കുവാൻ
വരുന്നത് വരെ




മേഘത്തിനു

എന്നും ഒരു അധികപ്പറ്റാണ്
അത്രമേൽ സൌമ്യമാണ്
ഓരോ മേഘവും

ഒന്നുമില്ലെങ്കിലും
ഭാരമില്ലാത്ത
മോഹങ്ങൾ നല്കി
വിളിച്ചുകൊണ്ടു വന്ന
ഭർത്താവിനെ
പോലൊരു വെയിൽ

പെട്ടെന്ന് മങ്ങി
എങ്ങോട്ടോ മുങ്ങി
ശൂന്യാകാശത്ത്
പാതിവഴിയിൽ
ഉപേക്ഷിക്കുമ്പോഴും

ഓരോ മഴയേയും
ചാറ്റൽ മഴയായി
പെറ്റു
പെരുമഴയായി
പോറ്റി വളർത്തുന്ന
അമ്മയല്ലേ

ഡൌണ്‍ലോഡ്
രാത്രികൾ
ഡൌണ്‍ലോഡ് ചെയ്യുന്നു, 
നിലാവിന്റെ
പുതിയ വേർഷൻ
അതായിരിക്കും 
ഉറക്കത്തിൽ സ്വപ്‌നങ്ങൾ
ഇത്രയും സ്ലോ


കള്ളക്കടത്ത്
കാറ്റടിച്ചാൽ കുലുങ്ങുമെങ്കിലും
മരങ്ങൾ ഭീകരന്മാരാണ്
കിളികളെ ഉപയോഗിച്ച്
മുട്ടയ്ക്കുള്ളിൽ സ്വർണം ഒളിപ്പിച്ചു
അവരിപ്പോഴും
കള്ളക്കടത്ത് നടത്തുന്നു

അഭിനയം
നക്ഷത്രങ്ങൾ എല്ലാം
താരങ്ങൾ ആയിട്ടും
വെളുപ്പിന് ഉദിച്ചു
പടിഞ്ഞാറു അസ്തമിച്ചു
ഇപ്പോഴും
അവാർഡ്‌ സിനിമയിലെ
അഭിനയം തന്നെ
ഒരു മാറ്റവും ഇല്ലാതെ ദിവസേന
കാഴ്ചവയ്ക്കുന്നത് കൊണ്ടാകും,
വെയിലും കൊണ്ട് 
കിഴക്ക് പടിഞ്ഞാറു നടന്നിട്ടും
ഒരു ഫ്ലഡ് ലൈറ്റ് ആയി പോലും
അഭിനയിക്കുവാൻ
സൂര്യന് ഇത് വരെ
ഒരു അവസരം
കിട്ടാതെ പോയത്

സംശയം
ഇലയിൽ ഒരു കാറ്റിൽ
തൂങ്ങി നിന്നിട്ടും വേര്
താഴെ മണ്ണിൽ തട്ടി നിന്നിരുന്നു
എന്ന സംശയത്തിന്റെ പുറത്തു
മുറിച്ചു മരണകാരണം
പോസ്റ്റ്‌ മോർട്ടം ചെയ്തു
കണ്ടു പിടിക്കുവാൻ വേണ്ടി മാത്രമാണ്
മരത്തിനെ മനുഷ്യൻ എന്നും
അറുത്തു നിലത്തിട്ടിട്ടുള്ളത്

തിരക്ക് 
തിരക്ക്
ഒറ്റപ്പെട്ടവന്റെ പോക്കെറ്റിൽ
പെട്ട് പോയ
ഒറ്റനോട്ടാണ്
ചില്ലറ മാറുക എന്നുള്ളത്
അയാളുടെ മാത്രം
സമയത്തിന്റെ
ജോലിയും

 ഇമ്പോസിഷൻ
ടീച്ചർ ഇന്നലെ 
സമയത്ത് 
ഒരു മരം നട്ടില്ല

കുട്ടികൾ ഇന്ന് 
അസമയത്ത് 
ഒരു കാട്
ഇമ്പോസിഷൻ 
നടുന്നു

ചുവന്ന തെരുവ്
സാഹിത്യം ഒരു
ചുവന്ന തെരുവാണ്
അവിടെ
വൃത്തം നോക്കാതെ
ഭാവന നോക്കി നടന്ന 
കവിയാണ്‌
കവിത ഇടിച്ചു
ഓണ്‍ലൈനിൽ കിടന്ന്
മരിച്ചു പോയത്


ലാമിനേറ്റ് ചെയ്ത പുഴ   
പരിസ്ഥിതി ദിനം,
ഉഷ്ണം,
വെയിൽ കൊളുത്തി,
ഉത്ഘാടനം ചെയ്യുന്നു;
വെള്ളം കൊണ്ട് 
ലാമിനേറ്റ് ചെയ്ത
പ്ലാസ്റ്റിക്‌ പുഴ!


കണ്ണീർക്കുട്ടി
മണ്‍സൂണ്‍ ക്ലാസ്സിൽ
കരഞ്ഞോണ്ട്
മഴയ്ക്ക്‌ പഠിക്കുന്നു
ജൂണ്‍ മാസത്തിൽ ജനിച്ചൊരു
കണ്ണീർക്കുട്ടി

തൊഴുത്ത്
പുഴ ഒരു തൊഴുത്താണ്
ഒറ്റ കൊമ്പുള്ള തോണികളെ
മണൽ കറന്നെടുത്തു
വെള്ളം കൊടുക്കാതെ
അഴിച്ചു കെട്ടുന്നിടം

സവർണ വെയിൽ 
നിറം ഇരുണ്ടതായത്
കൊണ്ടാകുമോ
തണലത്തു കയറി നില്ക്കാൻ
സവർണവെയിലിന്
ഇന്നും മടി

വണ്ടുകൾ ഗുണ്ടകൾ 
പുഷ്പങ്ങളുടെ
ചുവന്ന തെരുവിൽ
ശലഭങ്ങളോട് വില പേശുന്നു
ഗുണ്ടകളെ പോലെ
വണ്ടുകൾ

പുഴ എന്ന തെരുവ് 
പുഴയെന്ന തെരുവിലൂടെ
നടന്നു പോകുന്നു, വീടില്ലാത്ത മഴ!
അകലെ കടൽ നനയുന്നു

കാറ്റ് 
കടലിൽ
കാറ്റു കൊള്ളാൻ പോയപ്പോഴാണ്
ഒരു തിര വന്നു
കാലു പിടിച്ചത്
പിന്നെ ആ തിരയെ പിടിച്ചു
വെള്ളം ഊറ്റി
മതം മാറ്റിയാണ്
മറ്റൊരു കാറ്റാക്കി മാറ്റിയത്


ശിൽപം
നിന്റെ മൂക്കിലെ
ഇല്ലാത്ത മൂക്കൂത്തിയിലെ കല്ല്
കണ്ണ് കൊണ്ട് നോക്കി പൊട്ടിച്ച്
നിന്റെ കഴുത്തിന്‌ ചുറ്റും വിരിയുന്ന
താമര ഇതളുള്ള നാക്ക്‌ കൊണ്ട്
അതിൽ ഒരു ശിൽപം കൊത്തണം
പിന്നെ നിന്റെ മടിയിൽ കിടന്നു
മുടിയുടെ ഇളം കാറ്റ് ഏറ്റ്
വായാടി മുഹൂർത്തം നോക്കി
നമ്മുടെ ചുണ്ടുകൾ കോർത്ത്‌
ഇരു ചെവി അറിയാതെ
അതിനു ചുംബനം എന്ന് പേരിടണം


മഴവില്ലുകൾ
നിന്റെ ചുണ്ടുകൾ
ഭൂമിയിലെ ഒറ്റ നിറമുള്ള
മഴവില്ലുകൾ

ചുംബനങ്ങൾ
പുതിയ ചുംബനങ്ങൾ
എന്നും പകുത്തു തന്നിട്ടും
എന്തിനാണ് പഴയവ
ഉപേക്ഷിക്കുവാനാവാത്ത പോലെ
എന്നും നീ
എന്റെ ചുണ്ടിൽ
തിരിച്ച് നനച്ചിടുന്നത്


കാമുക ദുഃഖം
ബുദ്ധൻ വീട് വിട്ടിറങ്ങിയ
അതെ തെരുവിലെ
ആദ്യത്തെ വീട്ടിൽ
അതെ അർദ്ധരാത്രിക്ക് മുമ്പ്

വേണമെങ്കിൽ
ഒരു ആറു മണിക്കൂർ മുമ്പേ
എന്ന് കൃത്യമായി പറയത്തക്ക വിധം
ഒരു സന്ധ്യാസമയത്തു തന്നെ
കാമുക വേഷങ്ങൾ
എല്ലാം ഉപേക്ഷിച്ച്
ക്ഷീണിച്ചു വലഞ്ഞ ഒരു രൂപം
ഭർത്താവിനെ
പോലെ ചെന്നു കയറുന്നു

ദാമ്പത്യം എന്ന മതം
പുനസ്ഥാപിക്കുവാൻ വേണ്ടി മാത്രം
അന്നന്ന് ഓരോ വീട്ടിലും
തിരിച്ചു കയറേണ്ടി വരുന്ന
ഭർത്താക്കൻ മാർക്ക്
എല്ലാം ഒരേ മതം ആണെന്ന്
ആ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു

ബുദ്ധൻ അറിയുന്നുണ്ടാവുമോ
ബോധി മരം
വഴിയിലെങ്ങും
കാണാത്തത് കൊണ്ട് മാത്രം
ശരിക്കും ഇറങ്ങി പോകേണ്ട
വീടുകളിലേയ്ക്ക്
തിരിച്ചു തളര്ന്നു കയറിചെന്നു
ഭർത്താവാകേണ്ടി വരുന്ന
ബുദ്ധൻമാരുടെ കാമുക ദുഃഖം

Comments

  1. വൈവിധ്യമാര്‍ന്ന സ്റ്റാറ്റസ്സുകള്‍!!!!!!!

    ReplyDelete
  2. ഭാവനയാകും പൂവനി ഭായിക്കായ്‌ വേദിക പണിതുയർത്തീ.....

    എല്ലാം മനോഹരമായ കവിതകൾ. അപ്രതീക്ഷിത ഭാവനാ തലങ്ങൾ..!!


    ശുഭാശംസകൾ.....


    ReplyDelete
  3. സാഹിത്യം ഒരു
    ചുവന്ന തെരുവാണ്
    അവിടെ
    വൃത്തം നോക്കാതെ
    ഭാവന നോക്കി നടന്ന
    കവിയാണ്‌
    കവിത ഇടിച്ചു
    ഓണ്‍ലൈനിൽ കിടന്ന്
    മരിച്ചു പോയത്

    ഏതാണ് മികച്ചെതെന്നു പറയാനാവാതെ പകച്ചുപോവുന്നു ......

    ReplyDelete
  4. Bimbangal ellam mikachathu thanne...idaykku oru changenu vendi kavithayude ee boudhika thalam vittu vaikarika thalam pareekshikkavunnathanu

    ReplyDelete
  5. ഒന്നും എടുത്തുകാണിക്കാന്‍ വയ്യ.. എല്ലാം മനോഹരം..
    മുള്ള് കളഞ്ഞ് പനിനീര് പുരട്ടിയ ഒരുപിടി പൂക്കള്‍ പോലെ..

    ReplyDelete
  6. പ്രകൃതി തകൃതിയായി വിരിഞ്ഞു നില്‍ക്കുന്ന വരികള്‍

    ReplyDelete
  7. സ്റ്റാറ്റ്സ്കോ ഇക്കാലത്ത് സ്റ്റാറ്റസ് പോസ്സ്കൾ തന്നെ...
    അത് മിനി കവിതകളാണെങ്കിൽ ഇതുപോൽ സ്റ്റാറ്റസ്സും കൂടും അല്ലേ ഭായ്

    ReplyDelete
  8. ഏതാണ് മികച്ചതെന്ന് പറയാനാവില്ല. ഒന്നിനൊന്നു മെച്ചം. ചില ഭാവനകൾ ചിരി പടർത്തി.
    ആശംസകൾ...

    ReplyDelete
  9. കുറെയെല്ലാം എഫ്.ബി യില്‍നിന്ന് വായിച്ചിട്ടുള്ളതാണ്.
    നിലവാരം ഉയര്‍ത്തുന്ന നല്ല കവിതകള്‍
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!